പട്ന : വടക്കന്‍ ബീഹാറിലെ മിഥിലയുടെ ഭാഗമായ ദര്‍ഭംഗ ജില്ലയിലെ ആലിനഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ 25കാരിയായ മൈഥിലി താക്കൂര്‍ ജയിച്ചുകയറുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. മിഥിലയുടെ രാജകുമാരിയാകും മൈഥിലിയെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ ഫലിക്കുകയാണ്. രാമായണത്തിലെ സീതയെയാണ് മിഥിലയുടെ രാജകുമാരിയാണ് കണക്കാക്കുന്നത്.
ബീഹാറില്‍ എന്‍ഡിഎയ്‌ക്ക് അനുകൂലമായ എക്സിററ് പോള്‍ ഫലത്തിന്റെ രത്നച്ചുരുക്കം മൈഥിലി താക്കൂറിന്റെ വിജയത്തില്‍ അടങ്ങിയിരിക്കുന്നു. ഒന്ന് വികാസ് ശീല്‍ പാര്‍ട്ടി എന്ന മഹാസഖ്യത്തിലെ പാര്‍ട്ടിയിലെ വോട്ടര്‍മാര്‍ ബിജെപിയെ കയ്യൊഴിഞ്ഞില്ല. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി പിടിച്ച വോട്ടുകള്‍ ആര്‍ജെഡി മുന്നണിയെ ക്ഷീണിപ്പിച്ചു. 2020ല്‍ എതിര്‍പക്ഷത്തായിരുന്നു അന്തരിച്ച രാം വിലാസ് പസ്വാന്റെ മകന്‍ നയിക്കുന്ന പാര്‍ട്ടി പൂര്‍ണ്ണമായും എന്‍ഡിഎയുടെ കരുത്തായി മാറി.
മൈഥിലി താക്കൂര്‍ ജയിക്കുമെന്നതിനര്‍ത്ഥം വികാസ് ശീല്‍ പാര്‍ട്ടി (വിഐപി) തേജസ്വി യാദവിനെ ചതിച്ചുവെന്നാണ്. കാരണം ഇവിടെ വിഐപി പാര്‍ട്ടിയുടെ വോട്ടര്‍മാരായ മീന്‍പിടുത്തം തൊഴിലാക്കിയ നിഷാദ സമുദായക്കാര്‍ നിര്‍ണ്ണായകമാണ്. ഇവരുടെ വോട്ട് ആര്‍ക്ക് കിട്ടും എന്നത് ഇവിടുത്തെ ജയത്തെ നിശ്ചയിക്കുന്ന ഘടകമാണ്. 2020ല്‍ വിഐപി എന്‍ഡിഎയ്‌ക്ക് ഒപ്പമായിരുന്നു. പക്ഷെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാനനിമിഷം ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് വിഐപി നേതാവ് മുകേഷ് സാഹ്നിയെ അവസാനനിമിഷം ധാരണയുണ്ടാക്കി കൂടെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച സീറ്റുകള്‍ കിട്ടാത്തതിനാല്‍ നിഷാദസമുദായക്കാര്‍ തേജസ്വിയുമായി കടുത്ത അമര്‍ഷത്തിലായിരുന്നു. ഇവരുടെ വോട്ടുകള്‍ മൈഥിലിക്ക്കിട്ടുക എന്നതിനര്‍ത്ഥം വിഐപി തേജസ്വിയെ ചതിച്ചു എന്ന് തന്നെയാണ്.
മക്കള്‍ രാഷ്‌ട്രീയം അരങ്ങ് തകര്‍ക്കുന്ന ബീഹാറില്‍ യാതൊരു രാഷ്‌ട്രീയപാരമ്പര്യവുമില്ലാത്ത കുടുംബത്തിലെ പെണ്‍കുട്ടി മിഥിലയുടെ അഭിമാനമായി ജയിച്ച് കയറി വരുമെന്ന് അമിത് ഷായുടെ പ്രവചനം ശരിയാവുകയാണ്. ദര്‍ഭംഗ ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് ആലിനഗര്‍.ആലിനഗര്‍, തര്‍ദി, മോടിപൂര്‍ പഞ്ചായത്ത്, അന്തൂര്‍ പഞ്ചായത്ത്, ഘനശ്യാംപൂര്‍ എന്നീ മേഖലകള്‍ ഉള്‍പ്പെട്ടതാണ് ആലിനഗര്‍ നിയമസഭാമണ്ഡലം. ബ്രാഹ്മണര്‍, യാദവര്‍, മുസ്ലിങ്ങള്‍ എന്നീ സമുദായങ്ങളാണ് ഈ മേഖലയിലെ പ്രധാന വോട്ടര്‍മാര്‍.
ബിനോദ് മിശ്രയെ മൈഥിലി താക്കൂര‍് മലര്‍ത്തിയടിക്കുമ്പോള്‍ …
2020ല്‍ വികാസ് ശീല്‍ പാര്‍ട്ടിക്ക് (വിഐപി) വേണ്ടി മത്സരിച്ച മിശ്രിലാല്‍ യാദവ് 4000 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് ആലി നഗര്‍. മിശ്രിലാല്‍ യാദവ് 61082 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി ആര്‍ജെഡിയുടെ ബിനോദ് മിശ്ര 57981 വോട്ടുകളും നേടി. അന്ന് വികാസ് ശീല്‍ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായിരുന്നു.എന്നാല്‍ 2025ല്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ വികാസ് ശീല്‍ പാര്‍ട്ടി തേജസ്വി യാദവിനും രാഹുല്‍ ഗാന്ധിക്കും ഒപ്പമാണ്. പക്ഷെ വിഐപിയും ആര്‍ജെഡിയും തമ്മില്‍ ചില ഉരസലുകള്‍ നടക്കുന്നതിനാല്‍ മുഴുവന്‍ വിഐപി പാര്‍ട്ടി വോട്ടുകളും ആര്‍ജെഡിയ്‌ക്ക് ലഭിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. ആ സംശയം ഉറപ്പിക്കുന്നതാണ് മൈഥിലി താക്കൂറിന്റെ വിജയം ഉറപ്പിച്ചുള്ള എക്സിറ്റ് പോള്‍ പ്രവചനം. രാഷ്‌ട്രീയത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച ബിനോദ് മിശ്രയെയാണ് കന്നിസ്ഥാനാര‍്ത്ഥിയായ മൈഥിലി അട്ടിമറിക്കുന്നത്.
മൈഥിലി താക്കൂറിന് അനുകൂലമായ മറ്റൊരു ഘടകം അന്തരിച്ച രാം വിലാസ് പാസ്വാന്റെ എല്‍ജെപി എന്ന പാര്‍ട്ടിയുടെ സ്വാധീനമാണ്. 2020ല്‍ എല്‍ജെപി ഇവിടെ മത്സരിച്ചിരുന്നു. അന്ന് എല്‍ജെപി സ്ഥാനാര്‍ത്ഥി രാജ് കുമാര്‍ ജാ ഏകദേശം 8,850 വോട്ടുകള്‍ നേടിയിരുന്നു. ഇക്കുറി എല്‍ജെപി ബിജെപിയ്‌ക്കൊപ്പമാണ്. .ഈ വോട്ടുകള്‍ ഒന്നടങ്കം മൈഥിലി പോക്കറ്റിലാക്കിയെന്ന് വേണം കരുതാന്‍. രാജ്യത്തെ പ്രശസ്ത ഭോജ്പുരി ഗായിക കൂടിയാണ് എന്നതും യുവത്വത്തിന്റെ പ്രതിനിധി എന്നതും മൈഥിലി താക്കൂറിന് യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകള്‍ കിട്ടാന്‍ സഹായിച്ചിരിക്കണം. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി പിടിച്ച വോട്ടുകള്‍ നഷ്ടമായത് ആര്‍ജെഡിയ്‌ക്കായിരിക്കാം എന്നും വിലയിരുത്തലുകള്‍ ഉണ്ട്. ആലിനഗറില്‍ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു.
1995-ൽ ലാലു അധികാരത്തിൽ വന്നതിനുശേഷം ബിഹാർ വിട്ടുപോയ കുടുംബം, ആ കുടുംബത്തിന്റെ മകൾ, പ്രശസ്ത ഗായിക മൈഥിലി താക്കൂര്‍ ഇപ്പോഴിതാ ബീഹാറിലേക്ക് ഒരു എംഎല്‍എയായി തിരിച്ചുവരുന്നതിലൂടെ ലാലുവിനോട് പകരം വീട്ടുകയാണെന്ന് കരുതാം.
ഒമ്പത് എക്സിറ്റ് പോളുകളാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ വിജയം പ്രഖ്യാപിച്ചത്. ചാണക്യ സ്ട്രാറ്റജീസ്, ദൈനിക് ഭാസ്കര്‍, ഡിവി റിസര്‍ച്ച്, ജെവിസി, മാട്രിസ്, പി-മാര്‍ക്, പീപ്പിള്‍സ് ഇന്‍സൈറ്റ്, പീപ്പിള്‍സ് പള്‍സ്, ടിഐഎഫ് റിസര്‍ച്ച് എന്നിവരാണ് എന്‍ഡിഎ സഖ്യം 130നും 167നും ഇടയില്‍ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ആകെ 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ മതിയാകും.
















