ന്യൂദൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ എൽഎൻജെപി ആശുപത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാൻ സന്ദർശനത്തിന് ശേഷം ഇന്ന് ഉച്ചയ്‌ക്ക് ദൽഹി വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലെത്തുകയായിരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ഡോക്‌ടർമാരും ആശുപത്രി അധികൃതരും രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. ആശുപത്രിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
“ദൽഹിയിലെ സ്ഫോടനത്തിൽ പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിൽ പോയി കണ്ടു. എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും!” ആശുപത്രി സന്ദർശനത്തിന് ശേഷം അദ്ദേഹം എക്‌സിൽ കുറിച്ചു.
സ്‌ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആക്രമണത്തെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനിൽ പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
















