ന്യൂദൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാൻ നിവാസിയായ ഇമാം ഇർഫാൻ അഹമ്മദാണ് ഹരിയാനയിലെ ഫരീദാബാദിലെ ഭീകരവാദ മൊഡ്യൂളിന്റെ സൂത്രധാരനെന്ന് തിരിച്ചറിഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഫരീദാബാദിൽ നിന്ന് ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, ബോംബ് നിർമ്മാണ രാസവസ്തുക്കൾ എന്നിവ കണ്ടെടുത്തതിന് ശേഷം ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്ത ഏഴ് പ്രതികളിൽ ഒരാളാണ് അഹമ്മദ്.
മെഡിക്കൽ വിദ്യാർത്ഥികളെ തീവ്രവാദികളാക്കുന്നതിൽ അഹമ്മദ് ഒരു പ്രധാന പങ്ക് വഹിച്ചു, കാലക്രമേണ അവർക്കിടയിൽ തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾ ബോധപൂർവ്വം വളർത്തിയെടുക്കുകയായിരുന്നു. ശ്രീനഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പാരാമെഡിക്കൽ സ്റ്റാഫ് അംഗമായിരുന്ന അഹമ്മദ്, നൗഗാമിലെ ഒരു പള്ളിയിൽ വെച്ച് കണ്ടുമുട്ടിയ നിരവധി വിദ്യാർത്ഥികളുമായി ബന്ധം പുലർത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദിന്റെ തീവ്ര ആശയങ്ങൾ ഫരീദാബാദിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇയാൾ പകർന്നു നൽകി. ഇയാൾ വിദ്യാർത്ഥികൾക്ക് ജെയ്‌ഷെ മുഹമ്മദ് പ്രചാരണ വീഡിയോകൾ പതിവായി കാണിച്ചിരുന്നതായി പറയപ്പെടുന്നു. വിദ്യാർത്ഥികളുടെ മനസ്സിൽ തീവ്രവാദ ചിന്തകൾ ആഴത്തിൽ പതിപ്പിക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം.
മുസമ്മിൽ ഷക്കീൽ, മുഹമ്മദ് ഉമർ എന്നീ രണ്ട് ഡോക്ടർമാർ അഹമ്മദിന്റെ പദ്ധതി നടപ്പിലാക്കുന്നതിൽ സജീവ പങ്കുവഹിച്ചതായി റിപ്പോർട്ടുണ്ട്. മുഴുവൻ മൊഡ്യൂളും ഇയാൾ തന്നെയാണ് രൂപകൽപ്പന ചെയ്തത്. ഇയാൾ അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനയുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഫരീദാബാദ് മൊഡ്യൂൾ പൊളിഞ്ഞതിനെത്തുടർന്ന് പരിഭ്രാന്തിയിലായ മുഹമ്മദ് ഉമർ ചെങ്കോട്ട സ്ഫോടനം നടത്തിയെന്നാണ് ആരോപണം. മൗലവി ഇർഫാൻ അഹമ്മദുമായി ഉമറിന് നേരിട്ട് ബന്ധമുണ്ടായിരുന്നു.
















