പറ്റ്‌ന:തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ബീഹാറിലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 68.76 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി, ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് നിരക്കാണ്. രണ്ട് ഘട്ടങ്ങളിലുമായി 66.91 ശതമാനം എന്ന മൊത്തത്തിലുള്ള പോളിംഗ് – 1951 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ബീഹാറിൽ എല്ലാ അർത്ഥത്തിലും എല്ലാ തലത്തിലും പുതിയ ചരിത്രം എഴുതപ്പെടുകയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
1951 ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഈ വോട്ടുചെയ്യൽ നിരക്ക്. ഒരുകാലത്ത് എല്ലാ അർത്ഥത്തിലും ‘കാട്ടുനീതി’ ആയിരുന്ന കാലത്തിൽനിന്ന് സംസ്ഥാനം കരകയറുന്നതിന്റെ നല്ല ലക്ഷണങ്ങളാണ് ജനാധിപത്യത്തിലെ ഈ ജനകീയ മുന്നേറ്റമെന്ന് വിശകലനം ചെയ്യപ്പെടുന്നു. ഒരു കാലത്ത് ജനങ്ങൾക്ക് വോ്്ട്ടവകാശം നിഷേധിക്കുകയും വോട്ടുചെയ്യാനെത്തുന്നവരെ വെടിവെച്ച് വീഴ്‌ത്തുകയും ചെയതിരുന്ന കാലമാണ് ബീഹാറിനും ഹരിയാനയ്‌ക്കും മറ്റും ഉണ്ടായിരുന്നത്. ഇന്ന് യുവജനത തെരഞ്ഞെടുപ്പിലും രാഷ്‌ട്രീയത്തിലുംനിന്ന് അകന്നുപോകുന്നു, ജനങ്ങൾക്ക് പൊതുവേ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിലും വിശ്വാസം കുറയുന്നു എന്നെല്ലാമുള്ള ആക്ഷേപങ്ങൾക്കിടയിലാണ് ബീഹാർ തെരഞ്ഞെടുപ്പിലെ ഈ വോ്ട്ടിങ് നിരക്ക്.
ഇതിലും ശ്രദ്ധേയമായ കാര്യം, പ്രതിപക്ഷ കക്ഷികൾ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘വോട്ടുമോഷണ’ ആരോപണം രാജ്യത്തെ ജനങ്ങൾ തള്ളിക്കളയുന്നുവെന്നതാണ്. ബീഹാറിൽ കഴിഞ്ഞ് 74 വർഷത്തിനിടെ ഉണ്ടാകാത്ത തരത്തിൽ ജനങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കാളികളായി എന്നാണ് കണക്ക്. അതായത്, ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ദുരുപയോഗിക്കുന്നുവെന്ന ആരോപണം ആയിരുന്നു ആദ്യം. അത് ജനം തള്ളി. വോട്ടർ പട്ടികയിൽ കൃത്രിമം ആരോപിച്ചായിരുന്നു ഇപ്പോഴത്തെ പ്രചാരണം. എന്നാൽ, തെരഞ്ഞെടുപ്പു വോട്ടിങ്ങിൽ കാണുന്ന ജനപങ്കാളിത്തത്തിലെ വൻ വർദ്ധന ആ ആക്ഷേപവും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നാണ്.
ഈ മൂന്നു മേഖലയിൽ (രാഷ്‌ട്രീയവും തെരഞ്ഞെടുപ്പും മടുത്തു എന്നത്, വോട്ടിങ് യന്ത്രത്തിൽ കൃത്രിമം എന്നത്, വോട്ടർ പട്ടികയിൽ വ്യാജം കാട്ടി വോട്ടുമോഷണം എന്നത്) ജനങ്ങൾ തള്ളി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഫലം വരുന്നത് നവംബർ 14 നാണ്. എക്‌സിറ്റ് പോൾ ഫലം കാണിക്കുന്നത് എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്നാണ്. 2005 മുതൽ അവിടെ എൻഡിഎയാണ് ഭരണത്തിൽ. ഐക്യ ജനതാദളിന്റെ തലവൻ നിതീഷ് കുമാറാണ് മുഖ്യമന്ത്രി. ഇതുതന്നെ ചരിത്രമാണ്. എന്നാൽ അഞ്ചാം വട്ടവും എൻഡിഎ അധികാരത്തിലെത്തുന്നതോടെ ബീഹാറിന് പുതിയ രാഷ്‌ട്രീയ ചരിത്രം മാത്രമല്ല, രാജ്യത്തെ തെരഞ്ഞെടുപ്പു ചരിത്രത്തിൽത്തന്നെ ബീഹാർ അടയാളമാകാൻ പോകുകയാണ്.
ചില ബീഹാർ വോട്ടിങ് വിശേഷങ്ങൾ ഇങ്ങനെ:
പുരുഷ വോട്ടർമാരിൽ 62.8 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീ വോട്ടർ പങ്കാളിത്തം 71.6 ശതമാനമായി ഉയർന്നു. 38 ജില്ലകളിലായി 2,616 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കാൻ 7.4 കോടിയിലധികം ആളുകൾ വോട്ട് ചെയ്തു. 2025 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനെ ചരിത്രപരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വിശേഷിപ്പിച്ചു, അടിസ്ഥാനതലത്തിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തകരുടെയും വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നുള്ള ഏകദേശം 1.76 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരുടെയും പിന്തുണയോടെ, പ്രത്യേക തീവ്രമായ ഇലക്ടറൽ റോൾ പരിഷ്‌കരണത്തിൽ 7.5 കോടിയിലധികം വോട്ടർമാരുടെ അഭൂതപൂർവമായ പങ്കാളിത്തം അദ്ദേഹം വിവരിച്ചു.
















