തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനെ അറസ്റ്റ് ചെയ്തു. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. പ്രത്യേക അന്വേഷണ സംഘമാണ് എൻ. വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ വാസുവിനെ റാന്നി കോടതിയില്‍ ഹാജരാക്കും.
വാസുവിനെ നേരത്തേ എസ്ഐടി സംഘം രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിൽ 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കിയിരുന്നു. 2019 മാർച്ചിൽ വാതിൽ പാളിയിലെ സ്വർണം ഉരുക്കിയത് എൻ വാസുവിന്റെ അറിവോടെ എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
വാസു രണ്ടു തവണ ദേവസ്വം കമ്മിഷണറും സ്വർണക്കൊള്ള നടന്ന മാസങ്ങൾക്ക് ശേഷം ദേവസ്വം പ്രസിഡൻ്റുമായിരുന്നു. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവാണ്. ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നും കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു.
2019 ഡിസംബർ 9ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ തനിക്കു വന്നിരുന്നു എന്ന് വാസുവും പിന്നീട് സ്‌ഥിരീകരിച്ചു.
















