ന്യൂദൽഹി : ഡൽഹി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അന്വേഷണത്തിൽ ഉൾപ്പെട്ട എല്ലാ ഏജൻസികളുമായും രാത്രി മുഴുവൻ ബന്ധപ്പെട്ടുവെന്നും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഗൂഢാലോചനയ്‌ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ എല്ലാ നീക്കങ്ങളും നടത്തും , ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ രാജ്യം മുഴുവൻ പങ്കുചേരുന്നു . മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ . കുറ്റവാളികളെ തിരിച്ചറിയുന്നതിനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ സാധ്യമായ ഏറ്റവും ശക്തമായ നടപടി ഉറപ്പാക്കുന്നതിനും നീതിയുക്തവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്താൻ സുരക്ഷാ, നിയമ നിർവ്വഹണ ഏജൻസികൾക്ക് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്.‘- അദ്ദേഹം പറഞ്ഞു.
നേരത്തെ പഹൽഗാം ആക്രമണ സമയത്തും ഭീകരരെ വെറുതെ വിടില്ലെന്ന് ഇത്തരത്തിൽ പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പ് നൽകിയിരുന്നു. അതിനു പിന്നാലെയായിരുന്നു ഓപ്പറേഷൻ സിന്ദൂർ നടത്തിയതും, പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളെ തകർത്തതും .
















