ന്യൂദല്‍ഹി: പുതിയ ഡീലിമിറ്റേഷന്‍ പ്രക്രിയയ്‌ക്ക് കാത്തിരിക്കാതെ വനിതാ സംവരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി. അതേസമയം നയപരമായ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതികളുണ്ടെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന , ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
‘ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ എല്ലാ പൗരന്മാര്‍ക്കും രാഷ്‌ട്രീയവും സാമൂഹികവുമായ സമത്വം പറയുന്നുണ്ട്. ഈ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം ആരാണ്? അത് സ്ത്രീകളാണ്. ഏകദേശം 48 ശതമാനം. ‘ ജസ്റ്റിസ് നാഗരത്‌ന വാക്കാല്‍ നിരീക്ഷിച്ചു.
പുതിയ ഡീലിമിറ്റേഷന്‍ പ്രക്രിയയ്‌ക്ക് കാത്തിരിക്കാതെ ലോക്സഭയിലടക്കം മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന 2024 ലെ വനിതാ സംവരണ ബില്‍ നടപ്പിലാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
















