ചണ്ഡിഗഡ് :∙ ബലാൽസംഗ കേസിൽ ഒളിവിലായിരുന്ന ആം ആദ്മി പാർട്ടി (AAP) നേതാവും പഞ്ചാബിലെ സനൂർ മണ്ഡലത്തിലെ എംഎൽഎയുമായ ഹർമിത് സിംഗ് പത്തൻമജ്ര ഓസ്‌ട്രേലിയയിലേക്ക് കടന്നതായി റിപ്പോർട്ട്.
പത്തൻമജ്രയുടെ ഒളിവിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണവും റെയ്ഡുകളും ശക്തമാക്കിയിട്ടുണ്ടെന്ന് പഞ്ചാബ് സർക്കാർ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് ഇയാളുടെ വിദേശപ്പലായനം നടന്നത്. സംഭവം സർക്കാരിനും പൊലീസിനും വലിയ നാണക്കേടായി മാറിയിട്ടുണ്ട്.
പട്യാല പോലീസ് മുമ്പേ തന്നെ ഹർമിത് സിംഗിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ നടപടികളൊന്നും ഫലപ്രദമാകുന്നതിനു മുമ്പ് അദ്ദേഹം രാജ്യം വിട്ടതായി തെളിഞ്ഞിരിക്കുകയാണ്.
ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു മാധ്യമ അഭിമുഖത്തിൽ, “ജാമ്യം ലഭിച്ചാലല്ലാതെ നാട്ടിലേക്ക് മടങ്ങില്ല” എന്നാണ് ഹർമിത് സിംഗ് വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.
എംഎൽഎയ്‌ക്കെതിരെ ബലാൽസംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തി പോലീസ് മുമ്പേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സംഭവം പഞ്ചാബ് സർക്കാരിനും നിയമസംവിധാനത്തിനും വെല്ലുവിളി ഉയർത്തുന്ന മറ്റൊരു വിവാദമായി മാറിയിരിക്കുകയാണ്.
















