”നേരം സന്ധ്യമയങ്ങും മുമ്പേ
ശബരിമലയ്‌ക്കിനിയാരോ
ശബരിമലയ്‌ക്കിനിയാരാരോ
വൃശ്ചികമാസം മാലയണിഞ്ഞാല്‍
ഭക്തന്മാരവരെല്ലാം, ഭക്തന്മാരവരെല്ലാം”
വട്ടമിട്ടിരുന്ന് ഉച്ചത്തില്‍ പാടിക്കേട്ട പാട്ടിലുണ്ട് മലയാളം കറുപ്പണിയുന്ന കാലത്തിന്റെ പകിട്ട്. ഇവിടെ എല്ലാവരും ഗായകരാകും. എല്ലാവരും അയ്യപ്പന്മാരുമാകും. ദക്ഷിണ ഹിമവാന്‍ ശബരിമല, ദക്ഷിണ ഭാഗീരഥി പമ്പ… കുളിരലകളില്‍ കാറ്റോതും ശരണഗീതികള്‍… കാടും നാടും അയ്യനിലേക്കുള്ള പാതകള്‍…
വൃശ്ചികമാണ് വരുന്നത്. വിശുദ്ധിയുടെ കാലം. മണ്ഡലകാലം. മലയാള നാട് അടിമുടി ഭക്തിയിലാറാടുന്ന കാലം. ഭിന്നതകളേതുമില്ലാതെ എല്ലാവരും അയ്യനാകുന്ന കാലം. മാലയിട്ട്, കറുപ്പുടുത്ത്, വ്രതമെടുത്ത് അയ്യപ്പനെ കാണാനുള്ള തപസിലേക്കാണ് എല്ലാവരും.
രണ്ട് പതിറ്റാണ്ട് മുമ്പത്തെ നാട്ടിന്‍പുറങ്ങളില്‍ കൗമാരങ്ങള്‍ക്ക് ഒരു ശീലമുണ്ടായിരുന്നു, രാവിലെ ഉണരണം. കാട്ടുപൂക്കള്‍ തേടി കൂട്ടുകാര്‍ക്കൊപ്പം വള്ളിപ്പടര്‍പ്പുകള്‍ പരതണം. തേച്ചുമിനുക്കിവെച്ച ഓട്ടുവിളക്കിന് മുന്നില്‍ കൊരണ്ടിപ്പലകയില്‍ പിന്നെ പൂക്കളം തീര്‍ക്കല്‍. കാനനവാസനയ്യന് കാട്ടുപൂക്കള്‍ കൊണ്ട് ആരതി. കാക്കപ്പൂവിനെ മധ്യത്തില്‍ കുടിയിരുത്തി മറ്റുള്ളവര്‍ ചുറ്റും വട്ടത്തില്‍ അണിനിരക്കും…. അങ്ങനെ മണ്ഡലകാലം മുഴുവന്‍… മഞ്ഞുപെയ്യുന്ന പുലരികളിലൊക്കെയും അതാണ് ശീലം….. അമ്പലങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ ഹരിനാമകീര്‍ത്തനവും ഭാഗവതപാരായണവും… എല്ലായിടത്തും കീര്‍ത്തനങ്ങള്‍. അന്തരീക്ഷത്തിനുപോലും ചന്ദന ഗന്ധം. അയ്യപ്പന്റെ പ്രസാദം പോലെ നാല്‍പത്തൊന്ന് ദിനരാത്രങ്ങള്‍.
ഭാര്‍ഗവ കേരളത്തിന്റെ കാവലാളെന്ന് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ വിശേഷിപ്പിച്ച ശബരിമല അയ്യപ്പന്‍ ജീവിതങ്ങളെ മാറ്റിമറിച്ചത് അങ്ങനെയാണ്. വിശുദ്ധിയിലേക്കും സത്യജീവിതപാതയിലേക്കും ഓരോ വ്യക്തിയെയും മാറ്റിയെടുക്കുകയായിരുന്നു മണ്ഡലകാലങ്ങള്‍. കാലം പക്ഷേ വല്ലാത്തതാണ്. കലിയുഗവരദനെയും കമ്പോളവത്കരിക്കുകയാണ് അധികാരകേന്ദ്രങ്ങള്‍. എല്ലാം അയ്യന്‍ നോക്കിക്കോളും എന്ന വിശ്വാസത്തെ മറയാക്കി കൊള്ളയാണ് ചുറ്റിനും നടക്കുന്നത്. ഓരോ മണ്ഡലകാലത്തും ചര്‍ച്ചകള്‍ വിശ്വാസത്തില്‍ നിന്ന് വിവാദങ്ങളിലേക്ക് വഴിമാറുന്നു. അവിശ്വാസികളുടെയും അരാജകവാദികളുടെയും കടന്നുകയറ്റത്തിനും സ്വാര്‍ത്ഥത്തിനും കരിമല ഇരയാകുന്നു. കോടാനുകോടി ഭക്തരുടെ പ്രാര്‍ത്ഥനകള്‍ക്ക് മേല്‍ അവര്‍ ധാര്‍ഷ്ട്യത്തിന്റെ ചളി വാരിയെറിയുന്നു. ഈ അപമാനം ഒരു തുടര്‍ച്ചയാണ്.
ഇക്കാലമത്രയും അവര്‍ ദേവീദേവന്മാരെ അപമാനിക്കുകയായിരുന്നു. വിശ്വാസങ്ങളെ അവഹേളിച്ചു. ക്ഷേത്രത്തില്‍ കുളിച്ചുതൊഴുന്ന അമ്മമാരെ അപഹസിച്ചു. അമ്പലങ്ങള്‍ തകരുന്നതാണ് പുരോഗമനമെന്ന് വാദിച്ചു. കുളിക്കുന്നതും കുറിയിടുന്നതും കൈകൂപ്പുന്നതും പിന്തിരിപ്പനാണെന്ന് പ്രസംഗിച്ചു. കാവുകളെയും കുളങ്ങളെയും ആരാധിക്കുന്നത് അന്ധവിശ്വാസമാണെന്നും അവ ഇല്ലാതാക്കപ്പെടണമെന്നും ക്ലാസുകളെടുത്തു. ആര്‍ഷഭാരതസംസ്‌കാരം ആഭാസമാണെന്നും കുടുംബജീവിതം സ്വാതന്ത്ര്യത്തിന് എതിരാണെന്നും സിദ്ധാന്തങ്ങള്‍ ചമച്ചു. ഭക്തരുടെ സഹനത്തിന്റെ ഔദാര്യം പറ്റി നിരത്തുവക്കുകളില്‍ നിന്ന് പാരമ്പര്യത്തെ ഭര്‍ത്സിച്ചു. ഒരു തലമുറയെ മുഴുവന്‍ നിഷേധാത്മകതയുടെയും നിരീശ്വരവാദത്തിന്റെയും അസ്ഥികൂടങ്ങളാക്കി തെരുവിലേക്ക് ഇറക്കിവിട്ടു. അവര്‍ക്കൊപ്പം പണ്ഡിതന്മാരെന്ന്, കവികളെന്ന്, മാധ്യമപ്രവര്‍ത്തകരെന്ന് വേഷംകെട്ടിയ നിരവധി പേര്‍ കൂടി.
എന്നിട്ടും എണ്ണ വറ്റി കെട്ട വിളക്കുപോലെ അനാഥമായിരുന്ന ക്ഷേത്രസങ്കേതങ്ങളിലേക്ക് ഭക്തിയുടെ എണ്ണ പകര്‍ന്ന് അമ്മമാര്‍ തെളിച്ച ജീവിതപ്രകാശത്തില്‍ കേരളം കേരളമായി നിലനിന്നു. ഗുരുവായൂരമ്പാടിക്കണ്ണന്റെയും അയ്യപ്പസ്വാമിയുടെയും തകര്‍ക്കാനോങ്ങിയിട്ടും തകരാത്ത ആയിരക്കണക്കിന് പുണ്യസങ്കേതങ്ങളുടെയും പവിത്ര സാന്നിധ്യത്തിന്റെ അനുഗ്രഹസ്പര്‍ശം കൊണ്ട് കേരളം ആ രാക്ഷസശക്തികളെ അതിജീവിച്ചു.
കരിന്തിരി കത്തി കെട്ടുപോയ നിലവിളക്കുകള്‍ പട്ടിണിക്കാരായ, ഭൂമി നഷ്ടപ്പെട്ട ഹിന്ദുക്കള്‍ അവരുടെ ജീവിതമെരിച്ച് തെളിച്ചു. കേരളത്തിലങ്ങോളമിങ്ങോളം വീണ്ടും ക്ഷേത്രങ്ങളുയര്‍ന്നു. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അകറ്റിനിര്‍ത്തി സമാജത്തിനുവേണ്ടി ക്ഷേത്രാചാരങ്ങളെ പുനഃക്രമീകരിച്ചു. ഉയര്‍ന്നവനും താണവനുമില്ലാതെ, വര്‍ഗവും വര്‍ണവുമില്ലാതെ ക്ഷേത്രങ്ങളില്‍ ഒത്തുകൂടി. ഗ്രാമദേവതകള്‍ക്കു മുന്നില്‍ കാവുകള്‍ വളര്‍ന്നു, കുളങ്ങള്‍ നിറഞ്ഞു, കൃഷിയിടങ്ങള്‍ കതിരണിഞ്ഞു. ജാതികടന്ന് അശുദ്ധമാക്കിയിരുന്ന ഭാര്‍ഗവക്ഷേത്രത്തെ സനാതന ഹിന്ദുധര്‍മ്മത്തിന്റെ ബലത്തില്‍ ശുദ്ധികലശം ചെയ്ത് വീണ്ടെടുത്തു. ഹിന്ദുക്കളെല്ലാം സഹോദരങ്ങളാണെന്നും അവരില്‍ പതിതരില്ലെന്നും ആചാര്യശ്രേഷ്ഠന്മാര്‍ പ്രഖ്യാപിച്ചു. മമ ദീക്ഷാ ഹിന്ദു രക്ഷഃ മമ മന്ത്രഃ സമാനതാ എന്ന മുദ്രാവാക്യം നെഞ്ചേറ്റി ആചാരോചിതമായി കാലത്തെ പരിഷ്‌കരിച്ചവരാണ് ഹിന്ദുക്കള്‍. ആ മഹാപരിഷ്‌കരണത്തിന്റെ ആലയങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍.
ധാര്‍മ്മിക കേരളത്തിന്റെ പുനരുത്ഥാനത്തിനുള്ള കേളി കൊട്ടാണ് കൊള്ളക്കാരുടെ കലികാല വാഴ്ചയ്‌ക്കിടയിലും മുഴങ്ങുന്നത്.
സ്വാതന്ത്ര്യലബ്ധിക്ക് മൂന്നാണ്ട് മുമ്പേ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ വിമോചനത്തിന്റെ പോരാട്ട വഴികള്‍ക്ക് കാഹളഗീതമെഴുതിയത് കാലത്തിന്റെ കാവ്യനീതിയാണ്. ആ പൊന്‍പുലിപ്പാല്‍ കവിക്ക് മാനിത സ്വരാജ്യമാണ്. അയ്യപ്പന്‍ പൊന്‍ചുരികത്തലപ്പുമായി നാടുകാക്കുന്ന മലയനാരാണ്… കോടാനുകോടി വരുന്ന ശരണ മന്ത്രങ്ങള്‍ രണ മന്ത്രങ്ങളാണ്… ആ നിയോഗം ഇതാണ്;
‘നിന്മുടി മേല്‍ കാലുവയ്‌ക്കും
തിന്മയെച്ചെറുക്കാന്‍
പൊന്മലയില്‍ കല്ലെറിയും തിന്മയെ ത്തകര്‍ക്കാന്‍
ആരിയന്‍ നെല്ലീ മലയിലാകവേ വിളയാന്‍
ആദികന്യതന്‍ ചിലമ്പിന്‍ നാദമിങ്ങുയരാന്‍
കൂട്ടിലിട്ട കൂരിരുട്ടിന്‍ കോട്ടകള്‍ ഉടയ്‌ക്കാന്‍
കെട്ടിയിട്ട ചങ്ങലതന്‍ കെട്ടുകള്‍ തകര്‍ക്കാന്‍
ദുര്‍മൃതികടന്നു നവ്യ ജീവിതം പടരാന്‍
ചെമ്പകം വിരിഞ്ഞ നാട്ടില്‍ പൊന്‍പുലരി
കാണാന്‍ …
(ശ്രീ ശബരിമല വിളക്ക് )
ധര്‍മ്മാചാര്യന്മാര്‍ കേരളമാകെ സഞ്ചരിച്ച് സമാജത്തിന് പകര്‍ന്നത് ആ സന്ദേശമാണ്. മണ്ഡലകാലം വ്രതഭരിത കേരളത്തിന് വഴിയൊരുക്കണം. മുക്കിലും മൂലയിലുമുള്ള എല്ലാ കോവിലുകളിലും തിരി തെളിയണം. ക്ഷേത്രങ്ങളിലും ഭജനമഠങ്ങളിലും അയ്യപ്പകീര്‍ത്തനങ്ങള്‍ മുഴങ്ങണം, ശരണമന്ത്രത്തില്‍ ഈ നാടാകെ മുഴുകണം. നാമസങ്കീര്‍ത്തനത്തിലൂടെ ഭക്തസമൂഹം സംഘടിക്കണം. നാമജപയാത്രകളിലൂടെ തെരുവുകള്‍ ഭക്തിസാന്ദ്രമാകണം. വ്രതമെടുത്ത് വീടുകള്‍ തോറും നാല്പത്തൊന്ന് നാള്‍ അയ്യപ്പനാമജപവും അര്‍ച്ചനയും നടക്കണം. ഒത്തുചേര്‍ന്ന് പതിനെട്ട് ശരണം വിളിച്ച് വീടുകളില്‍ കാനനവാസനെ കുടിയിരുത്തണം. അയ്യപ്പന്റെ കേരളം അശുദ്ധമാകാതിരിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. ആസുരികതയെ ഉന്മൂലനം ചെയ്യാനുള്ള അയ്യപ്പദൗത്യമാണ് ശബരിമല ഓരോ ഭക്തനും പ്രദാനം ചെയ്യുന്നത്. മണ്ഡലകാല ദൗത്യമാണത്. എന്നത്തെയും തലമുറയ്‌ക്കുവേണ്ടി സന്നിധാനത്തെ പവിത്രമായി കാത്തുസൂക്ഷിക്കണം… എല്ലാമെല്ലാമയ്യപ്പന്‍ എന്നത് വെറും സാന്ത്വനമല്ല, ആത്മവിശ്വാസത്തിന്റെ മൂലമന്ത്രമാണ്.
”മന്നില്‍പിറന്നവരെല്ലാരുമൊന്നെന്ന്
മന്ത്രമുണര്‍ത്തുന്ന സന്നിധാനം
പുണ്യപാപങ്ങളൊരുമിച്ച് കണ്ണുനീര്‍
കുമ്പിളുമായെത്തും സന്നിധാനം
ഉച്ചനീചത്വങ്ങളില്ലാത്തതാം സമ-
സ്വച്ഛമനോജ്ഞമാം സന്നിധാനം…”
(ഒഎന്‍വി)
















