തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്‌ട്രോങ്‌റൂമിൽനിന്ന് സ്വർണ്ണക്കട്ടി മോഷ്ടിച്ച സംഭവത്തിൽ പ്രതികൾക്ക് നുണപരിശോധന നടത്താൻ കോടതി ഉത്തരവ്. കേസിൽ ഫോർട്ട് പോലീസ് നൽകിയ ഹർജിയിലെ ആവശ്യപ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നുണപരിശോധനയ്‌ക്ക് ഉത്തരവ് നൽകിയത്.
2025 മെയ് 7 മുതൽ 10 വരെയുള്ള സംഭവ വികാസങ്ങളിലാണ് ശ്രീപത്മനാഭ സ്വാമിയുടെ സ്വർണ്ണം കവർന്ന വിവരം പുറത്തുവന്നത്. മുഖ്യ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിലിന്റെ വാതിൽ സ്വർണ്ണം പൂശുന്നതിനായി സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം പുറത്തെടുക്കാറുണ്ടായിരുന്നു. പണി നടക്കുന്ന ദിവസങ്ങളിൽ സ്വർണ്ണം എടുക്കും,അളവും തുക്കവും രേഖപ്പെടുത്തി പണി കഴിഞ്ഞാൽ അതത് ദിവസം തിരികെ വെക്കും, അതായിരുന്നു രീതി.
2025 മെയ് 7ന് പണികഴിഞ്ഞ് തിരികെ സ്‌ട്രോങ്‌റൂമിൽ വച്ചു. എന്നാൽ മെയ് 10 ന് വീണ്ടും പണിക്കെടുക്കുമ്പോൾ 103 ഗ്രാം സ്വർണ്ണത്തിന്റെ കുറവുണ്ടായി. അതായത് 13 പവന്റെ കുറവ്. ഇന്നത്തെ സ്വർണ്ണവിയിൽ 9 ലക്ഷം രൂപയിലേറെ വരും.
വിവരം മനസ്സിലാക്കിയ ദേവസ്വം മാനേജർ ഫോർട്ട് സ്‌റ്റേഷനിൽ പരാതികൊടുത്തു. പരിശോധനകളും അന്വേഷണങ്ങളും നടക്കുന്നതിനിടെ കാണാതായ അളവിൽ സ്വർണം കടലാസിൽ പൊതിഞ്ഞ നിലയിൽ ക്ഷേത്രപരിസരത്തുനിന്ന് മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. അന്വേഷണം നടക്കുന്നതിനാൽ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.
സ്വർണ്ണം പൂശൽ പ്രവർത്തനത്തിലുള്ള ജീവനക്കാർ ഉൾപ്പെടെ ആറുപേരെ ചോദ്യം ചെയ്യുമ്പോൾ അവർ നുണപറയുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പോലീസ് നുണപരിശോധന ആവശ്യപ്പെട്ടത്. ക്ഷേത്രത്തിൽ നടന്നത് മോഷണംതന്നെയാണെന്ന് ബോധ്യപ്പെട്ട കോടതി അനുവദിക്കുകയായിരുന്നു. നുണപരിശോധനയക്ക് വിധേയരാകുന്നവരുടെ അനുമതി വാങ്ങുന്നതുൾപ്പെടെ നടപടികൾ പൂർത്തിയാക്കിവേണം മുന്നോട്ടുപോകാനെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
















