കൊൽക്കത്ത: നാലുതവണ എംപിയായ തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജിക്ക് പിടിപ്പുകേടുകൊണ്ട് ബാങ്കിടപാടിലൂടെ 56 ലക്ഷത്തിലധികം രൂപ നഷ്ടമായി. എംപിയായിരുന്നു, ജനനേതാവാണ്, സാമ്പത്തിക കാര്യങ്ങളിൽ വിദഗ്‌ദ്ധനാണ്, പക്ഷേ തട്ടിപ്പിൽ വീണുപോയി. എന്നാൽ അപ്പോഴും പഴി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്.
സർക്കാർ, റിസർവ് ബാങ്ക്, സൈബർ സുരക്ഷാ സംഘടനകൾ എല്ലാം മാറിമാറി നൽകുന്ന മുന്നറിയിപ്പുകൾ എല്ലാം ഉണ്ടായിട്ടും സാമാന്യ ജനങ്ങൾ മാത്രമല്ല, ഉത്തരവാദിത്വപ്പെട്ടവരും അവയൊന്നും കാര്യമായി പിന്തുടരുന്നില്ല എന്നുവേണം കരുതാൻ.
സംഭവം ഇങ്ങനെയാണ്: 2001 നും 2006 നും ഇടയിൽ, പശ്ചിമ ബംഗാൾ നിയമസഭയിലെ അസൻസോളിൽ (ദക്ഷിണ) നിന്നുള്ള നിയമസഭാംഗമായിരുന്നപ്പോൾ ബാനർജി ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. അക്കൗണ്ട് നിരവധി വർഷങ്ങളായി നിഷ്‌ക്രിയമായിരുന്നു, തുടർന്ന് വ്യാജ രേഖകൾ ഉപയോഗിച്ച് അത് വ്യാജ ഇടപാടുകാർ വീണ്ടും സജീവമാക്കി. ഇതിന് ബാനർജിയുടെ സഹകരണവും നേടി.
സൈബർ കുറ്റവാളികൾ അദ്ദേഹത്തിന്റെ നിഷ്‌ക്രിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ടിൽ നിന്ന് 56 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി ബാനർജി സൈബർ പോലീസ് സെല്ലിൽ പരാതിപ്പെട്ടു. എംപിയുടെ മോർഫ് ചെയ്ത ഫോട്ടോയുള്ള വ്യാജ പാൻ, ആധാർ കാർഡുകൾ ഉപയോഗിച്ച് അക്കൗണ്ടിന്റെ കെവൈസി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്തതായാണ് കല്യാൺ പോലീസിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്.
2025 ഒക്ടോബർ 28ന്, അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ തട്ടിപ്പുകാർ മാറ്റി, അതിന്റെ പൂർണ നിയന്ത്രണം അവർ കൈക്കലാക്കി. തുടർന്ന് അവർ പലതവണ ഓൺലൈൻ ഇടപാടുകൾ നടത്തി. വിവിധ അക്കൗണ്ടുകളിലേക്ക് 56,39,767 രൂപ ട്രാൻസ്ഫർ ചെയ്തു, ആഭരണങ്ങൾ വാങ്ങാൻ ചെലവഴിച്ചു, എടിഎം പിൻവലിക്കലുകൾ നടത്തി.
എംപിയുടെ എസ്ബിഐ കാളിഘട്ട് ബ്രാഞ്ചിലെ സ്വകാര്യ അക്കൗണ്ടിൽ നിന്ന് 56 ലക്ഷം രൂപ തട്ടിപ്പുകാർ നിഷ്‌ക്രിയ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ക്രമരഹിതമായ പ്രവർത്തനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ബാനർജി ഉടൻ തന്നെ എസ്ബിഐ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു, സൈബർ ക്രൈം വകുപ്പിൽ ബാങ്ക് പരാതി നൽകി.
ഈ ഇടപാടുകൾ എല്ലാം നടന്നത് ബാനർജിയുടെ അറിവോടെയാണെന്നതാണ് രസകരം. ബാനർജിയുടെ ഫോണിൽ വന്ന മെസേജുകൾ, പിൻ നമ്പറുകൾ എല്ലാം നാലുവട്ടം എംപിയായ നേതാവ് തട്ടിപ്പുകാർ ഫോണിൽ ആവശ്യപ്പെട്ടപ്പോൾ കൈമാറാതെ ഈ ഇടപാടുകൾ നടക്കില്ല എന്നാണ് സൈബർ കുറ്റാന്വേഷകർ പറയുന്നത്. എന്നാൽ, അക്കാര്യം ബാനർജി പരാതിയിൽ പറയുന്നില്ല.
ഈ പണം എവിടെനിന്ന്, എന്താണ് ഇതിന്റെ വരുമാനമാർഗ്ഗം തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിൽ പുറത്തുപറയേണ്ടിവരും. ബാനർജി സ്വയം ചെയ്തുവെച്ച കുഴപ്പങ്ങൾ തട്ടിപ്പിൽ നിർണായകമായതും പുറത്തുവരും. എന്നാൽ, നാണക്കേടും വീഴ്ചയും മറയ്‌ക്കാൻ ഈ വിഷയത്തിലും തൃണമൂൽ എംപി പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനേയും കുറ്റപ്പെടുത്തുകയാണ്. കല്യാൺ ബാനർജിയുടെ വിചിത്രമായ പ്രതികരണം ഇങ്ങനെ: ‘നിങ്ങൾ പണം ബാങ്കിൽ സൂക്ഷിച്ചാൽ, കുറ്റവാളികൾ അത് എടുക്കും; നിങ്ങൾ അത് വീട്ടിൽ സൂക്ഷിച്ചാൽ, നരേന്ദ്ര മോദി അത് എടുക്കും.’
——
മുന്നറിയിപ്പ്: ബാങ്കിടപാട് മേഖലയിലെ സൈബർ തട്ടിപ്പുകാരുടെ പുതിയ മാർഗ്ഗം ഇങ്ങനെയാണ്: നിങ്ങളുടെ പഴയ ബാങ്ക് അക്കൗണ്ടിൽ വലിയ തുകയുണ്ട്, അത് പുനരുജ്ജീവിപ്പിച്ചാലേ പിൻവലിക്കാനാകൂ എന്നും അതിന് ഫോൺ നമ്പർ ചോദിച്ചുകൊണ്ടുമാണ് തുടക്കം. പിൻ നമ്പർ ചോദിക്കുകയും നിലവിലെ അക്കൗണ്ടുമായി സംയോജിപ്പിക്കാനും സഹായം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകൾ.
ഒരു കാരണവശാലും ആർക്കും പിൻ നമ്പറുകൾ കൈമാറരുത്. ഫോണിൽ വരുന്ന മെസേജുകൾക്ക് വാസ്തവമെന്ന് ഉറപ്പാക്കിയശേഷം മാത്രം പ്രതികരിക്കുക.











