ജമ്മു: വന്ദേമാതരം@150 അഭിയാനിൽ ജമ്മു കശ്മീരിലെ ജനങ്ങളോട് ആവേശത്തോടെ പങ്കെടുക്കാൻ അഭ്യർത്ഥിച്ച് പരിപാടികളുടെ സംഘാടകയും സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ പ്രിയ സേഥി. ചരിത്രപരമായ ദേശീയ ഗാനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രഭരണ പ്രദേശത്തുടനീളം വന്ദേമാതരത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഈ മെഗാ പരിപാടിയിൽ പങ്കെടുക്കണമെന്നാണ് പ്രിയ സേഥി പൗരന്മാരോട് അഭ്യർത്ഥിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വന്ദേമാതരം ഒരു ദേശീയ പരിപാടിയായി ആഘോഷിക്കാനും അത് രാജ്യവ്യാപകമായി പൊതുജന അവബോധ കാമ്പെയ്‌നാക്കി മാറ്റാനും കേന്ദ്ര സർക്കാർ തീരുമാനിച്ചതായി പ്രിയ സേഥി പറഞ്ഞു. ബിജെപി ദേശീയ പ്രസിഡന്റ് നദ്ദയുടെ നേതൃത്വത്തിൽ നവംബർ 7 മുതൽ ഭരണഘടനാ ദിനമായ നവംബർ 26 വരെ ഇന്ത്യയിലുടനീളം കൂട്ടായ വന്ദേമാതരം ആലാപന പരിപാടികൾ നടക്കുമെന്ന് സേഥി പറഞ്ഞു.
കാർഗിൽ യുദ്ധ സ്മാരകം, സെല്ലുലാർ ജയിൽ (ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ), സോമനാഥ്, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗേറ്റ്‌വേ ഓഫ് ഇന്ത്യ, നമോ ഘട്ട് എന്നിവയുൾപ്പെടെ 150 പ്രമുഖ സ്ഥലങ്ങളിൽ ദേശീയ ഗാനം ആലപിക്കും. വിദ്യാർത്ഥികളിൽ ദേശസ്നേഹം പുനരുജ്ജീവിപ്പിക്കുന്നതിനായി സ്വാതന്ത്ര്യ സമരത്തെ പ്രമേയമാക്കി സ്കൂളുകളും കോളേജുകളും ഉപന്യാസം, കവിത, ചിത്രരചനാ മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
വന്ദേമാതരത്തിന്റെ മഹത്തായ ചരിത്രം അനുസ്മരിച്ച പ്രിയ സേഥി, തിലക്, ലാലാ ലജ്പത് റായ്, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ എണ്ണമറ്റ വിപ്ലവകാരികളെ രാജ്യത്തിനുവേണ്ടി എല്ലാം ത്യജിക്കാൻ പ്രചോദിപ്പിച്ച ഒരു മന്ത്രമായ വന്ദേമാതരം ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആത്മാവായി മാറിയെന്ന് പറഞ്ഞു.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വാക്കുകളും രബീന്ദ്രനാഥ ടാഗോറിന്റെ ആലാപനവും നമ്മുടെ മാതൃരാജ്യത്തെ ആത്യന്തികമായി സ്വതന്ത്രമാക്കിയ ദേശീയതയുടെ ജ്വാലയെ ജ്വലിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ മഹാനായ വിപ്ലവകാരികൾക്കുള്ള ആദരാഞ്ജലിയാണ് ഈ കാമ്പെയ്ൻ എന്ന് പ്രിയ സേഥി ഊന്നിപ്പറഞ്ഞു.
കൂടാതെ പതിറ്റാണ്ടുകളായി വന്ദേമാതരം അനാവശ്യമായ എതിർപ്പുകളും രാഷ്‌ട്രീയ അസഹിഷ്ണുതയും നേരിട്ടതിൽ അവർ ഖേദം പ്രകടിപ്പിച്ചു. എന്നാൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഈ ഗാനം വീണ്ടും ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും ദേശീയഗാനമായി പ്രതിധ്വനിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേ സമയം ജമ്മു കശ്മീരിലെ സർക്കാർ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കുന്നതിനെതിരെ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച് മുസ്ലീം മതനേതാക്കൾ രംഗത്തെത്തിയിരുന്നു. വന്ദേമാതരം നിർബന്ധമാക്കുന്നത് മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളിൽ ഇടപെടൽ ആണെന്നും അതിനാൽ സർക്കാർ ബന്ധപ്പെട്ട തീരുമാനം പിൻവലിക്കണമെന്നുമാണ് ജമ്മു കശ്മീരിലെ വിവിധ ഇസ്ലാമിക സംഘടനകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പ്രതിനിധികളുടെ കൂട്ടായ്‌മയായ മുത്തഹിദ മജ്‌ലിസ്-ഇ-ഉലമ ആവശ്യപ്പെട്ടത്.
















