ഡൽഹി: ഹരിയാനയിൽ വ്യാപക വോട്ടുകൊള്ള നടന്നെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ രേഖാമൂലം പരാതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നിട്ടുണ്ടന്ന ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
25 ലക്ഷം കള്ള വോട്ടുകൾ ഹരിയാനയിൽ നടന്നുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ബീഹാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്ന ഘട്ടത്തിലായിരുന്നു ഇന്നലെ നിർണ്ണായകമായ വാർത്ത സമ്മേളനം നടത്തി രാഹുൽ ഗാന്ധിയുടെ പുതിയ ആരോപണങ്ങൾ. എട്ടിൽ ഒന്ന് വോട്ടുകളും ഹരിയാനയിൽ വ്യാജമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഒരു സ്ത്രീയുടെ ഫോട്ടോ വെച്ച് തന്നെ 223 തവണ വോട്ട് ചെയ്തുവെന്നും രാഹുൽ ഗാന്ധി ചില തെളിവുകൾ പുറത്തുവിട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഇതിലെ ചില ആളുകൾ തങ്ങൾ ഒറിജിനൽ ആണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.
കള്ളവോട്ട് ആരോപണം നിഷേധിച്ചുകൊണ്ടാണ് ഹരിയാന വോട്ടർ ആയ സ്ത്രീ രംഗത്ത് വന്നത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പതിച്ച ഇലക്‌ടറല്‍ കാര്‍ഡുള്ള പിങ്കി ജുഗീന്ദര്‍ കൗശിക് ആണ് ആരോപണം നിഷേധിച്ച് രംഗത്ത് എത്തിയിട്ടുള്ളത്, തന്റെ വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്നും വോട്ട് കൊള്ള എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പിങ്കി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രം വന്നതെങ്ങനെ എന്ന് തനിക്ക് അറിയില്ലെന്നും അവർ പ്രതികരിച്ചു. ബ്രസീലിയൻ മോഡലിന്റെ ചിത്രം പട്ടികയിലുള്ള മറ്റ് മൂന്നു പേരും വോട്ട് ചെയ്തിട്ടുണ്ട്.
















