പാലക്കാട്: വീട്ടിലും സ്‌കൂളിലും പാറിപ്പറന്നു നടന്നിരുന്ന പെണ്‍കുട്ടിയാണ്. ദിവസം മുപ്പത്തിയാറായി ആശുപത്രിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കടുത്ത വേദനയും അതിലേറെ മനോവേദനയും മരുന്നുകളുമായി ഒന്‍പതുകാരി വിനോദിനി കഴിയാന്‍ തുടങ്ങിയിട്ട്. ഉള്ളുപൊള്ളുമ്പോള്‍ അവള്‍ ചോദിക്കും, എവിടെ അമ്മേ എന്റെ കൈ. ഞാന്‍ എങ്ങനെയെഴുതും, എങ്ങനെ മുടികെട്ടും.. പിന്നെ ഏങ്ങലടിയായി, കരച്ചിലായി. എന്തുപറഞ്ഞു സമാധാനിപ്പിക്കുമെന്ന് അമ്മ പ്രസീദയ്‌ക്കറിയില്ല. മുറിവുണങ്ങിയാല്‍ കൈ വരുമെന്നും, പുതിയ കൈ വയ്‌ക്കുമെന്നും പറഞ്ഞ് ഓരോ ദിവസവും തള്ളി നീക്കുകയാണ്. പഠിക്കാന്‍ മിടുക്കിയായ വിനോദിനിയുടെ പഠനവും മുടങ്ങി.
ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവിനെത്തുടര്‍ന്നാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്. അന്നൊക്കെ ഒപ്പമുണ്ട് തങ്ങളെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു കൈ സഹായത്തിന് ആരുമില്ല. പാലക്കാട് പല്ലശ്ശന സ്വദേശികളായ പ്രസീദ- വിനോദ് ദമ്പതിമാരുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് വിനോദിനി. സപ്തംബര്‍ 24നു വീട്ടില്‍ കളിക്കുന്നതിനിടെ വീണു പരിക്കേറ്റു.
വലതുകൈത്തണ്ടയില്‍ രണ്ടു പൊട്ടല്‍. ഓപ്പറേഷന്‍ ചെയ്യാതെ എല്ലുകളെ പൂര്‍വ സ്ഥിതിയിലാക്കി പ്ലാസ്റ്ററിട്ടു. ഒക്ടോബര്‍ മൂന്നിനു വരാന്‍ പറഞ്ഞു തിരിച്ചയച്ചു.
വേദന കാരണം അടുത്ത ദിവസം ആശുപത്രിയിലെത്തിയപ്പോള്‍ വേദന സംഹാരി നല്കി തിരിച്ചയച്ചു. പ്ലാസ്റ്ററിട്ട കൈ നീരുവന്നു കറുത്തു. വേദന കലശലായതോടെ 30നു വീണ്ടും ആശുപത്രിയിലെത്തി.
ഡോക്ടര്‍ പ്ലാസ്റ്ററഴിച്ചു പരിശോധിച്ചപ്പോള്‍ കൈ പഴുത്തു ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഉടന്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് വലതുകൈ മുട്ടിനു താഴെ മുറിച്ചുമാറ്റി.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രണ്ടു ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തെങ്കിലും മറ്റു നടപടികളുണ്ടായില്ല. ഇതിനോടകം അഞ്ചു ശസ്ത്രക്രിയകള്‍ക്കു വിധേയയാക്കി. ഇനി എത്ര ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നറിയില്ല. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ചു നല്ല ചികിത്സ തരുമെന്നു പറഞ്ഞതല്ലാതെ മറ്റു സഹായങ്ങളൊന്നും ഈ നിര്‍ധന ദളിത് കുടുംബത്തിനു ലഭിച്ചിട്ടില്ല. കൂലിപ്പണിക്കാരനായ അച്ഛന്‍ വിനോദും പ്രസീദയും മകള്‍ക്കൊപ്പം ആശുപത്രിയില്‍ തന്നെയായതില്‍ പണിക്കുപോകാനും കഴിയുന്നില്ല. രാവിലെയും വൈകിട്ടും പുറത്തു നിന്നു ഭക്ഷണം വാങ്ങും. മെഡി. കോളജിലെ വരാന്തയിലാണ് വിനോദ് കിടക്കുന്നത്. ചെലവിനു പണമില്ലാത്തതിനാല്‍ അടുപ്പക്കാരില്‍ നിന്നു പണം കടം വാങ്ങിയാണ് കുടുംബം കഴിയുന്നത്. വിനോദിനിക്കു തൊട്ടുതാഴെയുള്ള ആറും നാലും വയസുള്ള കുട്ടികള്‍ വിനോദിന്റെ അമ്മയുടെ കൂടെയാണിപ്പോള്‍. മാത്രമല്ല, ആറു വയസുകാരന്റെ പഠനവും രണ്ടു മാസത്തെ വീട്ടുവാടകയും മുടങ്ങി. തിരിച്ചു ചെല്ലുമ്പോള്‍ എന്തു ചെയ്യുമെന്നറിയില്ലെന്നു വിനോദ് പറയുന്നു.
മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്കിയിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ചികിത്സിച്ച ഡോക്ടര്‍മാര്‍, ആശുപത്രി സൂപ്രണ്ട്, ഡിഎംഒ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കുട്ടിയുടെ അമ്മൂമ്മ ഓമന കഴിഞ്ഞ ദിവസം പാലക്കാട് എഎസ്പിക്കു പരാതി നല്കിയിരുന്നു.
















