പാട്ന : ബീഹാറിൽ ഇന്ന് നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുമ്പോൾ നിരവധി മന്ത്രിമാരുടെയും ആർജെഡി നേതാവ് തേജസ്വി യാദവിന്റെയും അദ്ദേഹത്തിന്റെ വേർപിരിഞ്ഞ സഹോദരൻ തേജ് പ്രതാപിന്റെയും വിധി നിർണയിക്കപ്പെടും. എൻഡിഎ വീണ്ടും ഒരു മഹാസഖ്യത്തെയാണ് നേരിടുന്നത്. രാഷ്‌ട്രീയക്കാരനായി മാറിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയെയും ഒരു പ്രധാന ഘടകമായി തിരഞ്ഞെടുപ്പിൽ കണക്കാക്കുന്നുണ്ട്.
ഇന്ന് പ്രധാനമായും ഗംഗയുടെ തെക്ക് ഭാഗത്തുള്ള 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 2020 ൽ ആർജെഡി നയിക്കുന്ന മഹാസഖ്യം 63 സീറ്റുകൾ നേടി, എൻഡിഎയ്‌ക്ക് 55 സീറ്റുകൾ ലഭിച്ചു. തലസ്ഥാനമായ പട്‌ന ഉൾപ്പെടുന്ന ഈ മേഖല ബീഹാർ രാഷ്‌ട്രീയത്തിന്റെ സ്പന്ദനം പലപ്പോഴും നിർണ്ണയിച്ചിട്ടുള്ളതിനാൽ ചരിത്രം ആവർത്തിക്കുമോ എന്ന് കണ്ടറിയണം.
തേജസ്വി ഹാട്രിക് കിട്ടുമെന്ന് വ്യാമോഹം കാണുന്ന രാഘോപൂർ, തേജ് പ്രതാപ് മത്സരിക്കുന്ന മഹുവ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപൂർ എന്നിവ ഈ ഘട്ടത്തിലെ പ്രധാന സീറ്റുകളാണ്. ആദ്യ ഘട്ട പ്രചാരണത്തിൽ ആർജെഡിയും കോൺഗ്രസും തൊഴിലില്ലായ്‌മ, ക്രമസമാധാനം, എന്നിവയെ ചുറ്റിപ്പറ്റിയാണ് തങ്ങളുടെ പ്രചാരണം കേന്ദ്രീകരിച്ചത്. മറുവശത്ത് ആർജെഡിയെ ചുരുട്ടികെട്ടാൻ എൻഡിഎ “ജംഗിൾ രാജ്” എന്ന ആശയമാണ് പ്രയോഗിച്ചത്.
















