ന്യൂദൽഹി : ദക്ഷിണേഷ്യയിലെ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബ്രഹ്മോസ് ക്രൂയിസ് മിസൈൽ, ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ വൻ നാശമാണ് വിതച്ചത്. മെയ് മാസത്തിൽ ഇന്ത്യൻ വ്യോമസേന ഈ സൂപ്പർസോണിക് മിസൈൽ ഉപയോഗിച്ച് പാകിസ്ഥാൻ വ്യോമതാവളം ആക്രമിച്ചു നിലംപരിശാക്കി. പിന്നീട് ലോകരാജ്യങ്ങൾ തന്നെ ഈ മിസൈൽ വേണമെന്ന ആവശ്യവുമായി ഇന്ത്യയുടെ പുറകെയാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ ഈ മിസൈൽ വാങ്ങാൻ തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ടുകൾ ഉള്ളത്.
ഏകദേശം 450 മില്യൺ ഡോളർ വിലമതിക്കുന്ന ഈ കരാർ ഇന്തോനേഷ്യയുടെ നാവികസേനയെ ശക്തിപ്പെടുത്തുക മാത്രമല്ല ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ ആക്രമണത്തെ ചെറുക്കാനും അതിനെ പ്രാപ്തമാക്കും. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മിക്കവാറും എല്ലാ ചർച്ചാ പ്രക്രിയകളും പൂർത്തിയായതായും ഇപ്പോൾ റഷ്യൻ ഭാഗത്തുനിന്ന് അന്തിമ അംഗീകാരം മാത്രമേ കാത്തിരിക്കുന്നുള്ളൂവെന്നും അതിനുശേഷം കരാറിൽ ഒപ്പുവെക്കാൻ കഴിയുമെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ഈ കരാർ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ വളരെക്കാലമായി ചർച്ചയിലാണ്.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ശേഷിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും
ഈ വർഷം ജനുവരിയിൽ ഇന്തോനേഷ്യയിലെ ഉന്നത രാഷ്‌ട്രീയ, സൈനിക നേതൃത്വം ന്യൂദൽഹി സന്ദർശിച്ച വേളയിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. പ്രതിരോധ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ അടുത്തിടെ ഇന്തോനേഷ്യ സന്ദർശിച്ചു. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വളരുന്നതിന്റെ പ്രതീകമായാണ് അദ്ദേഹത്തിന്റെ സന്ദർശനം കാണപ്പെടുന്നത്. ഇതിനുമുമ്പ് ജനുവരിയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങൾക്ക് പുതിയൊരു ഉത്തേജനം നൽകിയിരുന്നു.
എന്തുകൊണ്ട് ഇന്തോനേഷ്യ മിസൈൽ ആവശ്യപ്പെടുന്നു
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാഷ്‌ട്രവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മുസ്ലീം രാഷ്‌ട്രവുമായ ഇന്തോനേഷ്യ നാവികസേനയെ ശക്തിപ്പെടുത്താൻ അതിവേഗം നീങ്ങുകയാണ്. ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന ആക്രമണം, പ്രത്യേകിച്ച് നടുന ദ്വീപുകളിലുള്ള അവരുടെ അവകാശവാദം ജക്കാർത്തയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇക്കാരണത്താൽ മുൻ പ്രതിരോധ മന്ത്രിയായ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ സൈനിക നവീകരണത്തിന് മുൻഗണന നൽകി. 2025 ൽ ഇന്തോനേഷ്യ തങ്ങളുടെ തന്ത്രപരമായ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി ബ്രിക്സിൽ ചേർന്നു. ഇപ്പോൾ ബ്രഹ്മോസ് വാങ്ങൽ ഇതിന്റെ ഒരു പ്രധാന ഘടകമാണ്. 2025 ജനുവരിയിൽ പ്രബോവോയുടെ ഇന്ത്യാ സന്ദർശന വേളയിൽ ചർച്ചകൾ ശക്തമായി. ഇന്തോനേഷ്യൻ നാവികസേനാ മേധാവി അഡ്മിറൽ മുഹമ്മദ് അലിയും അടുത്തിടെ ബ്രഹ്മോസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇപ്പോൾ ‘നടുന ‘ കടലിൽ 290 കിലോമീറ്റർ പരിധിയിൽ നിന്നുള്ള ചൈനീസ് കപ്പലുകളെ ലക്ഷ്യമിടാൻ കഴിയുന്ന തരത്തിൽ മിസൈലുകൾ സജീകരിക്കാനാണ് ഇന്തോനേഷ്യ ലക്ഷ്യമിടുന്നത്.
നേരത്തെ സ്വന്തമാക്കി ഫിലിപ്പീൻസ്
അതേ സമയം ഇന്ത്യ ഇതിനകം തന്നെ ബ്രഹ്മോസ് മിസൈലുകൾ ഫിലിപ്പീൻസിന് വിറ്റഴിച്ചു കഴിഞ്ഞു. ഇന്ത്യ ഫിലിപ്പീൻസുമായി ഏകദേശം 3,500 കോടി രൂപ വിലമതിക്കുന്ന ഒരു ബ്രഹ്മോസ് മിസൈൽ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യ മിസൈലുകൾ മാത്രമല്ല, ആവശ്യമായ വിക്ഷേപണ, പിന്തുണാ സംവിധാനങ്ങളും എത്തിച്ചു. ഫിലിപ്പീൻസിന്റെ പ്രാദേശിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന നടപടിയായി ഇതിനെ കണക്കാക്കിയതിനാൽ ഈ കരാർ അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിച്ചിരുന്നു.
















