ന്യൂദല്‍ഹി: ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കപ്പെടുന്നുവെങ്കില്‍ അതിന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതയില്‍ പോകാതെ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തുക വഴി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന ആരോപണം ശക്തമാകുന്നു.
എന്തുകൊണ്ടാണ് നിങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിയില്‍ പോകാത്തത് എന്ന് ബുധനാഴ്ചത്തെ വാര്‍ത്തസാമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം തിരക്കിയിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആദ്യം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ഈച്ച പറന്നാല്‍ പോലും സുപ്രീംകോടതിയെ സമീപിക്കുന്നവരാണ് ഗാന്ധി കുടുംബം. അവര്‍ക്കായി വാദിക്കാന്‍ കപില്‍ സിബല്‍, അഭിഷേഖ് മനു സിംഘ് വി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങി അഭിഭാഷകരുടെ നീണ്ട നിരയുമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയ്‌ക്ക് വേണ്ടി കൃത്രിമം നടത്തുന്നുവെങ്കില്‍, തെരഞ്ഞെടുപ്പ് പ്രക്രിയ മുഴുവന്‍ കള്ളമാണെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ അതിനെ ചോദ്യം ചെയ്യുന്നില്ല? ഇതിന് ഉത്തരം പറയാതെ രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നതിനര്‍ത്ഥം ഇതിന് പിന്നില്‍ എന്തോ ദുരൂഹത ഒളിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ്.
ഇതില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ ഗൂഢലക്ഷ്യം വ്യക്തമാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു. ഇന്ത്യയില്‍ ഇതിന്റെ പേരില്‍ നേപ്പാള്‍ മോഡല്‍ കലാപമുണ്ടാക്കി നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാം എന്ന വ്യാമോഹമാണ് രാഹുല്‍ ഗാന്ധിയെ നയിക്കുന്നത്. ഇതിന് പിന്നില്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയുണ്ട് എന്നും കരുതപ്പെടുന്നു. കാരണം വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാനുള്ള ഉള്ളടക്കം വിദേശരാജ്യങ്ങളില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് അയച്ചുകൊടുക്കുന്നതെന്ന് നേരത്തെ തെളിവുകള്‍ സഹിതം ആരോപണം ഉയര്‍ന്നിരുന്നതാണ്.
ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന വ്യക്തമായ ബോധ്യം ഉള്ളതിനാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുപ്രിംകോടതി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് വരുത്തിതീര്‍ക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. വിവിധ രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ സ്ഥിരം ശൈലിയാണ് ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയിലൂടെ നടപ്പാക്കപ്പെടുന്നത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവുമൊടുവില്‍ ഹൈഡ്രജന്‍ ബോംബ് എന്ന പേരില്‍ നവമ്പര്‍ അഞ്ച് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത് ഹരിയാന തെരഞ്ഞെടുപ്പില്‍ ഒരു സ്ത്രീ 22 തവണ വോട്ടു ചെയ്തു എന്ന ആരോപണമാണ്. ബ്രസീലില്‍ നിന്നുള്ള ഒരു മോഡലായ യുവതിയാണ് ഇങ്ങിനെ 22 തവണ പല പേരുകളില്‍ വോട്ട് ചെയ്തത് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ ഹരിയാന തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു ബൂത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നല‍്കുന്ന മറുപടി.
സ്വീറ്റി എന്നും സരസ്വതി എന്നും തുടങ്ങി പല രീതിയില്‍ പേരുകള്‍ മാറ്റിയാണ് ബ്രസീലില്‍ നിന്നുള്ള മോഡലായ ഈ സ്ത്രീ ഹരിയാനയില്‍ ഒരൊറ്റ തെരഞ്ഞെടുപ്പില്‍ 22 തവണ വോട്ടുകള്‍ ചെയ്തതെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ലാത്ത പേരുപയോഗിച്ച് ഒരാള്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ അത് ബൂത്തിലിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയില്ലേ? എങ്കില്‍ അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ പരാതി പറയില്ലേ. പക്ഷെ ഇങ്ങിനെ ഒരു പരാതിയും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉയര്‍ത്തിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിക്കുന്നു.
അപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം വ്യക്തമാണ്. മോദി പ്രധാനമന്ത്രിയായത് തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയാണെന്ന് വരുത്തി തീര്‍ക്കുകയാണ് ലക്ഷ്യം. ഈ നുണ പറഞ്ഞ് പരത്തിയശേഷം ഇന്ത്യാമുന്നണി, ഇസ്ലാമിക മതമൗലികവാദികള്‍, ഖലിസ്ഥാന്‍ വാദികള്‍, എന്‍ജിഒകള്‍, കാമ്പസിലെ രാഷ്‌ട്രീയം അറിയാത്ത ഒരു വിഭാഗം കൗമാരക്കാര്‍, മാവോയിസ്റ്റുകള്‍, മതപരിവര്‍ത്തന ലോബികള്‍ എന്നിവരെ തെരുവിലിറക്കി കലാപം ഉണ്ടാക്കുക. യഥാര്‍ത്ഥത്തില്‍ ഇങ്ങിനെ ഒരു പ്രശ്നം ഉണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമീപിക്കേണ്ടത് സുപ്രീംകോടതിയെയാണ്. അതിന് രാഹുല്‍ ഗാന്ധി മടിക്കുന്നത് ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഇല്ല എന്ന കാരണത്താലാണ്. അപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രശ്നം ഉയര്‍ത്തി മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കുക എന്ന വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതുവഴി രാജ്യവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ച് കലാപം സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് ഉറ്റുനോക്കുന്നത്.
















