ന്യൂദല്‍ഹി:: ഇന്ത്യയില്‍ അധികം വൈകാതെ തന്നെ ഭരണം അട്ടിമറിക്കാനുള്ള ഒരു കലാപം ഉണ്ടാകുമെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. അതിന്റെ വിശദാംശങ്ങള്‍ താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2020ല്‍ ദല്‍ഹിയില്‍ 53 പേരുടെ മരണത്തില്‍ കലാശിച്ച കലാപം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കലാപമായിരുന്നുവെന്ന് അര്‍ണബ് പറഞ്ഞു. ദല്‍ഹി പൊലീസ് തയ്യാറാക്കിയ ആയിരത്തിലധികം പേജുകളുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അന്ന് ദല്‍ഹിയില്‍ നടന്ന കലാപം പോലെ ഒന്നാണ് ഇനി വരാന്‍ പോകുന്നത്. അത് ഉടനെ ഇന്ത്യയില്‍ അരങ്ങേറും. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി, മമതയുടെ എസ് ഐആറിനെതിരായ തെരുവിലിറങ്ങി പ്രക്ഷോഭം എന്നിവയാണോ കലാപമായി മാറുക എന്ന ചോദ്യത്തിന് അര്‍ണബ് വ്യക്തമായി ഉത്തരം പറയുന്നില്ല. നേപ്പാള്‍ മോഡല്‍, ബംഗ്ലാദേശ് മോഡല്‍ അട്ടിമറിയ്‌ക്കായിരിക്കും ഇന്ത്യയിലും ശ്രമം ഉണ്ടാവുക. അത് വഴിയെ പുറത്തുവിടുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
53 പേരുടെ മരണത്തില്‍ കലാശിച്ച ആ കലാപത്തിന് നേതൃത്വം നല്‍കിയ ജെഎന്‍യു കാമ്പസിലെ ഇടത് വിദ്യാര്‍ത്ഥിനേതാക്കളായ ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ എന്നിവരെയും മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലിം ഖാന്‍ എന്നിവരെയും യുഎപിഎ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. വിചാരണ കൂടാതെ ഇവര്‍ അഞ്ച് വര്‍ഷം ജയിലില്‍ അടച്ചത് വലിയ കുറ്റമായി എന്ന് ചൂണ്ടിക്കാട്ടി കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ അഭിഭാഷക സംഘം ഇവരുടെ ജാമ്യത്തിനായി സുപ്രീംകോടതിയില്‍ വാദിച്ചുവരികയാണ്.
2020 ഫെബ്രുവരി 23ന് പൊട്ടിപ്പുറപ്പെട്ട കലാപം ഒരാഴ്ചയോളം നീണ്ടു. സ്വാഭാവികമായി പൊട്ടിപ്പുറപ്പെട്ട യുവാക്കളുടെ കലാപം എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം എങ്കിലും കൃത്യമായ ആസൂത്രണത്തോടെ നടക്കപ്പെട്ട ഭരണമാറ്റം ലക്ഷ്യമാക്കിയുള്ള കലാപമായിരുന്നു ഇതെന്ന് പറയുന്നു.
ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടന്നു, കടകള്‍ കത്തിച്ചു, നിരവധി പേര്‍ കൊല്ലപ്പെട്ടു…നരേന്ദ്രമോദി സര്‍ക്കാരിന് ക്രമസമാധാനം പാലിക്കാന്‍ കഴിയുന്നില്ലെന്നും മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്നും വരുത്തുകയായിരുന്നു ലക്ഷ്യം. വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ പല സ്ഥലങ്ങളിലെയും ഉയരം കൂടിയ കെട്ടിടത്തിന് മുകളില്‍ പെട്രോള്‍ ബോംബുകള്‍ സൂക്ഷിച്ച ഇവര്‍ ഇടവേളകളില്‍ ഇത് താഴേക്ക് എറിഞ്ഞ് കൃത്രിമമായി തീപിടിത്തം സൃഷ്ടിക്കുന്നതിന്റെ വീഡിയോകളും ദല്‍ഹി പൊലീസിന്റെ പക്കല്‍ ഉണ്ടെന്ന് അര്‍ണബ് പറയുന്നു. പെട്രോള്‍ ബോംബുകളും ആസിഡ് ബോംബുകളും മാത്രമല്ല, വളരെ വലിയ ആയുധങ്ങളും ഇവര്‍ സൂക്ഷിച്ചിരുന്നു. രഹസ്യവിവരങ്ങള്‍ തേടിപ്പോയ ഉദ്യോഗസ്ഥര്‍ അന്ന് കൊല്ലപ്പെടുകയും ചെയ്തതായി പറയുന്നു. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന ദിവസങ്ങളിലാണ് ഇവര്‍ കലാപം ആസൂത്രണം ചെയ്തത്. അതോടെ ഈ കലാപം അന്താരാഷ്ടമാധ്യമങ്ങളില്‍ വാര്‍ത്തയാകുമെന്നും മോദി സര്‍ക്കാര്‍ താഴെ വീഴുമെന്നും കലാപകാരികള്‍ കരുതുകയായിരുന്നു. ദല്‍ഹിയിലെ മിക്ക കാമ്പസുകളിലും കലാപം നടന്നു. ബംഗാള്‍, മഹാരാഷ്‌ട്ര, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും അക്രമാസക്ത പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ദല്‍ഹി പൊലീസ് തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതെന്നും അര്‍ണബ് ഗോസ്വാമി പറയുന്നു.
















