തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ആശങ്ക ഒഴിയുന്നില്ല. രോഗം ബാധിച്ച് ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികനാണ് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57കാരനാണ് മരിച്ചത്. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു.
കാലിന് പരുക്കേറ്റാണ് പ്രമേഹ രോഗിയായ വയോധികൻ ചികിത്സയ്‌ക്കായി എത്തിയത്. ഒരാഴ്ച മുൻപ് ചികിത്സയിലിരിക്കെ പനി പിടിപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ചയാളുടെ വീടും പരിസരവും ആരോഗ്യ പ്രവർത്തകർ എത്തി ക്ലോറിനേറ്റ് ചെയ്തു. ഈ മാസം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴ് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഈ വർഷം മാത്രം 160 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 36 മരവും ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
















