പാട്ന : ബീഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജില്ലയിലെ മൈനാതാഡിലുള്ള ഹൈസ്കൂളിലെ മൈതാനത്ത് എൻഡിഎ സ്ഥാനാർത്ഥി സമൃദ് വർമ്മയെ പിന്തുണച്ച് നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ പങ്കെടുത്തത്. ബീഹാറിൽ ഒരു പ്രതിരോധ ഉദ്പാദന യൂണിറ്റ് സജമാക്കുമെന്നും അവിടെ നിർമ്മിക്കുന്ന പീരങ്കി ഷെല്ലുകൾ പാകിസ്ഥാനെതിരെ പ്രതികരിക്കാൻ ഉപയോഗിക്കുമെന്നും അമിത് ഷാ ജനങ്ങളോടായി പറഞ്ഞു.
കൂടാതെ പഹൽഗാം സംഭവത്തിന് മറുപടിയായി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. കഴിഞ്ഞ നൂറ്റാണ്ടുകളായി കശ്മീരിൽ നിലവിലുണ്ടായിരുന്ന ആർട്ടിക്കിൾ 370 നമ്മുടെ പ്രധാനമന്ത്രി നീക്കം ചെയ്തു. ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ, കശ്മീരിൽ രക്തപ്പുഴകൾ ഒഴുകുമെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. എന്നാൽ രക്തപ്പുഴകളെക്കുറിച്ച് മറക്കുക, കാരണം കശ്മീരിൽ ഒരു കല്ല് പോലും എറിയാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ മഹാസഖ്യത്തെ അദ്ദേഹം “മഹാ തുഗ്ബന്ധൻ” എന്നാണ് അദ്ദേഹം വിളിച്ചത്. “മഹാ തുഗ്ബന്ധന്” ഒരു നേതാവോ നയമോ ഇല്ല. ആരാണ് ഏത് സീറ്റിൽ നിന്ന് മത്സരിക്കുന്നതെന്ന് പോലും അറിയില്ല. നവംബർ 14 ന് രാഹുൽ ഗാന്ധിയുടെയും ലാലു പ്രസാദ് യാദവിന്റെയും പാർട്ടികൾ തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിൽ വീണ്ടും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. പാണ്ഡവരെ പോലെ അഞ്ച് എൻഡിഎ പാർട്ടികളും ബീഹാറിലെ 243 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർക്ക് നൽകുന്ന വാർഷിക തുക 6,000 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കൂടാതെ പട്ന, ദർഭംഗ, പൂർണിയ, ഭഗൽപൂർ വിമാനത്താവളങ്ങളെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ അധികാര ദുർവിനിയോഗത്തിനെയും അദ്ദേഹം നിശിതമായി വിമർശിച്ചു. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ 10 വർഷത്തിനിടെ ബിഹാറിന് 2.8 ലക്ഷം കോടി രൂപ മാത്രമാണ് നൽകിയത്. എന്നാൽ മോദി സർക്കാരിന്റെ 10 വർഷത്തിനിടെ ബീഹാറിന് 18.7 ലക്ഷം കോടി രൂപ നൽകി. പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തിൽ ബീഹാറിൽ നിന്ന് ജംഗിൾ രാജ് തുടച്ചുനീക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ലാലു പ്രസാദിന്റെയും ഭാര്യ റാബ്റി ദേവിയുടെയും 15 വർഷത്തെ ഭരണകാലത്ത് ബിഹാറിൽ അഴിമതികളുടെ ഒരു സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു. ബീഹാറിൽ തട്ടിക്കൊണ്ടുപോകൽ, കൊള്ള, നക്സലിസം, കുറ്റവാളികൾ എന്നിവ വ്യാപകമായിരുന്നു. വൈദ്യുതി, വെള്ളം, റോഡുകൾ എന്നിവയ്‌ക്കായി ജനങ്ങൾ കൊതിച്ചിരുന്നു. എന്നാൽ ഇന്ന് നിതീഷ് കുമാറിന്റെ ഭരണത്തിൻ കീഴിൽ ബീഹാർ വികസനത്തിന്റെ പാതയിൽ അതിവേഗം പുരോഗമിക്കുകയാണ്. ബീഹാറിനെ ഇപ്പോൾ വികസിത സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















