ന്യൂദല്‍ഹി: ഒടുവില്‍ ഇന്ത്യ യാത്രാവിമാനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. യാത്രാവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകവഴി വിമാനനിര്‍മ്മാണത്തിലെ ആത്മനിര്‍ഭരതയ്‌ക്ക് കൈത്താങ്ങാകുന്നത് റഷ്യ തന്നെ.
പണ്ട് ആയുധങ്ങളില്ലാതിരുന്ന ഇന്ത്യയ്‌ക്ക് ബ്രഹ്മോസ്(Brahmos) എന്ന അപകടകാരിയായ ക്രൂയിസ് മിസൈല്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ കൈത്താങ്ങായത് റഷ്യയാണെന്ന് ഓര്‍ക്കുക. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ അടപടലം മുറിവേല്‍പിക്കാന്‍ ബ്രഹ്മോസ് കുതിയ്‌ക്കുമ്പോള്‍ പ്രതിരോധ രംഗത്തെ വിദഗ്ധര്‍ നന്ദിയോടെ സ്മരിക്കുന്നത് അതിന് കാരണമായ റഷ്യയുമായുള്ള സംയുക്തസംരംഭത്തെയാണ്.
ഇതുവരെ വിദേശവിമാനനിര്‍മ്മാണക്കമ്പനികളായ അമേരിക്കയുടെ ബോയിംഗിനെയും (Boeing) ഫ്രാന്‍സിന്റെ എയര്‍ബസിനെയുമാണ് (Airbus) ഇന്ത്യ യാത്രാവിമാനങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത്. ഈ പരാശ്രിതത്വം ഒഴിവാക്കി സ്വന്തം യാത്രകള്‍ക്ക് സ്വന്തം വിമാനം എന്ന ആത്മനിര്‍ഭര്‍ ഭാരത് തത്വം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി യാത്രാവിമാനങ്ങൾ ആഭ്യന്തരമായി നിർമ്മിക്കാന്‍ റഷ്യയും ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും കൈകോര്‍ക്കുകയാണ്. SJ-100 എന്ന കരാറിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഇതിലൂടെ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും സാങ്കേതിക കൈമാറ്റം വഴി ഇന്ത്യയുടെ എയറോസ്പേസ് രംഗത്തെ എഞ്ചിനീയറിംഗ് ശേഷി വർധിക്കുകയും ചെയ്യും. പണ്ട് 1961ല്‍ ഇന്ത്യ AVRO HS-748 എന്ന വിഭാഗത്തില്‍പെട്ട ഒരു വിമാനം ഇവിടെ നിര്‍മ്മിച്ചിരുന്നു. ഇതും എച്ച് എ എല്‍ തന്നെയാണ് നിര്‍മ്മിച്ചിരുന്നത്. അന്ന് ഇന്ത്യന്‍ വ്യോമസേനയ്‌ക്കും ഇന്ത്യയിലെ ആഭ്യന്തരസര്‍വ്വീസ് നടത്തിയിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിനും (Indian Airlines) വേണ്ടിയാണ് ഈ വിമാനം ഉപയോഗിച്ചിരുന്നത്. ആകെ 89 വിമാനങ്ങളാണ് നിര്‍മ്മിച്ചത്.. ഇന്ത്യയില്‍ ഇതിന്റെ പേര് എച്ച് എഎല്‍-748 (HAL-748) എന്നായിരുന്നു. ബ്രിട്ടനിലെ വിമാനനിര്‍മ്മാണക്കമ്പനിയായ എവ് റോ-ഹോക്കര്‍ സിഡ്ഡെലി (Avro/Hawker-Siddeley) എന്ന കമ്പനിയുടെ സഹകരണത്തോടെയായിരുന്നു ഈ വിമാനം നിര്‍മ്മിച്ചത്. 1950ല്‍ രൂപകല്‍പന ചെയ്ത ഡിസൈന്‍ ആയിരുന്നു. ഈ കരാര്‍ 1988ല്‍ അവസാനിച്ചു. അപ്പോഴേക്കും കൂടുതല്‍ പുതിയ ശേഷികളും ആധുനിക സൗകര്യങ്ങളും ഉള്ള വിമാനങ്ങള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞിരുന്നു. ഇതോടെ ഇന്ത്യയും എച്ച് എഎല്‍-748ന്റെ നിര്‍മ്മാണം 1988-ൽ അവസാനിപ്പിച്ചു.
എന്തായാലും ഇക്കാര്യത്തില്‍ ഇന്ത്യ യാത്രാവിമാനനിര്‍മ്മാണത്തില്‍ കൂടുതല്‍ ഉറച്ച രണ്ടാമധ്യായം തുറക്കുകയാണ്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഒരു സമ്പൂർണ്ണ യാത്രാവിമാനം എന്ന പദവിയും SJ-100ന് സ്വന്തമാകും. എച്ച എഎല്ലും റഷ്യയിലെ യുണൈറ്റഡ് എയര്‍ ക്രാഫ്റ്റ് കോര്‍പറേഷന്‍ (യുഎസി UAC) എന്ന കമ്പനിയും ചേര്‍ന്നുള്ളതാണ് ഈ സംയുക്തസംരംഭം. ഇരട്ട എഞ്ചിനോട് കൂടിയെ വീതികുറഞ്ഞ ബോഡിയോട് കൂടിയ വിമാനമാണിത്. റഷ്യയുടെ സുഖോയ് സൂപ്പര്‍ജെറ്റ് 100 (Sukhoi Superjet 100) എന്ന വിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും ഇന്ത്യയില്‍ നിര്‍മ്മിക്കുക. 103 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന വിമാനമാണ് ആദ്യം നിര്‍മ്മിക്കുക. 3530 കിലോമീറ്റര്‍ ദൂരം വരെ ഒറ്റപ്പറക്കലിന് താണ്ടാന്‍ കഴിയുന്ന മോഡല്‍ ആയിരിക്കും തുടക്കത്തില്‍ നിര്‍മ്മിക്കുക. ഇന്ത്യയ്‌ക്കകത്തുള്ള ആഭ്യന്തരവിമാനസര്‍വ്വീസിന് ഇത് ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയ്‌ക്കകത്ത് വിമാനയാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉഡാന്‍ ( UDAN- ഉഡെ ദേശ് ക ആം നഗരിക് ) പദ്ധതി 2016ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ നഗരങ്ങളിലേക്ക് പറക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി കൂടുതല്‍ സജീവമാക്കാന്‍ പോവുകയാണ് കേന്ദ്രം. സ്വന്തമായി നിര്‍മ്മിക്കുന്ന യാത്രാവിമാനം ഉപയോഗിച്ച് തുടങ്ങിയാല്‍ ഉഡാന്‍ പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കഴിയുമെന്ന് കരുതുന്നു.
















