തിരുവനന്തപുരം:: സ്ത്രീപീഡന പരാതി ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ കരിനിഴലില്‍ നില്‍ക്കുന്ന വേടനെ പുരസ്കരിച്ച് നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള കേരള സംസ്ഥാന അവാര്‍ഡ് ജൂറി. വിയര്‍പ്പു തുന്നിയിട്ട കുപ്പായം കുതന്ത്രം എന്നീ ഗാനങ്ങള്‍ക്കാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നല്‍കിയത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലായിരുന്നു ഈ പാട്ട് ഉപയോഗിച്ചത്.
സിനിമയ്‌ക്ക് പാട്ടെഴുതുന്ന വിഭാഗത്തില്‍ നിരവധി ഗാനരചയിതാക്കള്‍ ഉണ്ടെന്നിരിക്കെ റാപ്പറായ വേടന് അവാര്‍ഡ് നല്‍കിയതില്‍ ഗാനരചയിതാക്കള്‍ക്ക് അമര്‍ഷവുമുണ്ട്. തികച്ചും രാഷ്‌ട്രീയമായ ഒരു അവാര്‍ഡാണിതെന്നും ഈ ഗൂഢരാഷ്‌ട്രീയനീക്കത്തിലൂടെ ബലിയാടായത് വര്‍ഷങ്ങളായി ചലച്ചിത്ര ഗാനസപര്യനടത്തുന്ന ഗാനരചയിതാക്കളാണെന്നും പരാതി ഉയരുന്നു. പ്രകാശ് രാജ് എന്ന ജൂറി ചെയര്‍മാന്‍ ഗാനരചന സപര്യയായി കണ്ട് അതില്‍ മുഴുകുന്ന ഗാനരചയിതാക്കളെ മുഴുവന്‍ ഈ അവാര്‍ഡിലൂടെ ഇരുട്ടില്‍ നിര്ത്തിയിരിക്കുന്നു.
സ്ത്രീപീഢനപരാതിയെത്തുടര്‍ന്ന് ഏറെനാള്‍ ഒളിവിലായിരുന്ന വേടന്‍ ഈയിടെയാണ് വീണ്ടും വേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കലിക്കറ്റ് സര്‍വ്വകലാശാലയുടെ മലയാളം സിലബസില്‍ താരതമ്യ പഠനത്തിനായി വേടന്റെ ഗാനങ്ങളെ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നെങ്കിലും ഡോ.എം.എം.ബഷീറിന്റെ നേതൃത്വത്തിലുള്ള സമിതി അത് അന്തിമപരിശോധനയ്‌ക്ക് ശേഷം തള്ളിക്കളയുകയായിരുന്നു
ദേശീയ ചലച്ചിത്രപുരസ്കാരം ഫയല്‍സിനും പൈല്‍സിനുമാണെന്ന പരിഹാസം ഉയര്‍ത്തിയതില്‍ നിന്ന് ഈ ജൂറി ചെയര്‍മാന്‍ രാഷ്‌ട്രീായമായി എത്രത്തോളം ടോക്സിക്കാണെന്ന് വ്യക്തം. സംസ്ഥാന ചലച്ചിത്രപുരസ്കാരം നിര്‍ണ്ണയിക്കാന്‍ വന്ന ജൂറി ചെയര്‍മാന്‍ ആ പദവിക്ക് നിരക്കാത്ത രീതിയിലുള്ള പ്രതികരണം നടത്തുന്നത് അയാളുടെ ഉള്ളിലെ രാഷ്‌ട്രീയാതിപ്രസരവും രാഷ്‌ട്രീയവിരോധവുമാണ് പുറത്തുകൊണ്ടുവന്നത്. ഈ അവാര്‍ഡിലൂടെ കേരളസര്‍ക്കാര്‍ രാഷ്‌ട്രീയതിപ്രസരത്തിന്റെ പുതിയ കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുന്നു എന്ന പരാതിയും വ്യാപകമായുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതികരണങ്ങളാണ് വേടന്റെ അവാര്‍ഡിനെതിരെ ഉയരുന്നത്. ഒരു പ്രതികരണം നോക്കുക:”അവാർഡ് മാനദണ്ഡം ഗാനത്തിലെ ഗുണനിലവാരമല്ല വിപ്ലവവും സ്പെഷ്യൽ പരിഗണനയും ആണ്. സാംസ്കാരിക നായകരെല്ലാം നിശബ്ദമായിരിക്കും. ഗിരീഷ് പുത്തഞ്ചേരിയും ഒഎൻവിയും പി ഭാസ്കരനും ഒന്നും ജീവിച്ചിരിക്കാത്തത് അവരുടെ ഭാഗ്യം”.
















