ന്യൂദൽഹി: ആദ്യഘട്ട വോട്ടെടുപ്പ് അഞ്ചുദിവസം കഴിഞ്ഞാൽ നടക്കാനിരിക്കെ ബീഹാറിൽ തെരഞ്ഞെടുപ്പു പൂർവ സർവേകൾ വന്നുതുടങ്ങി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം അധികാരത്തിൽ തുടരുമെന്ന് ജനവിധി ഊഹിച്ചുപറയുന്ന സർവേ പക്ഷേ ആർജെഡി ദേനതാവ് തേജസ്വി യാദവ് മുഖ്യമന്ത്രിയാകുമെന്ന്് പ്രവചിക്കുന്നു.
ജെവിസി പോൾ നടത്തിയ അഭിപ്രായ സർവേ ഇന്ന് പുറത്തുവന്നു. 243 അംഗ ബീഹാർ നിയമസഭയിൽ എൻഡിഎ 120 മുതൽ 140 വരെ സീറ്റുകൾ നേടുമെന്ന് സർവേ റിപ്പോർട്ട് പറയുന്നു, അതേസമയം ഇൻഡി സഖ്യത്തിന് 93 മുതൽ 112 വരെ സീറ്റുകൾ നേടാനാവുമെന്നും സർവേ പറയുന്നു.
ബിജെപി ഒറ്റയ്‌ക്ക് 70 മുതൽ 81 വരെ സീറ്റുകൾ നേടി നിയമസഭയിലെ ഏറ്റവും വലിയ പാർട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സർവേ ഫലം. ജെഡിയുവിന് 42 മുതൽ 48 വരെയും എൽജെപി (ആർവി) 5 മുതൽ 7 വരെയും എച്ച്എഎം (എസ്) 2 വരെയും ആർഎൽഎം 2 വരെയും സീറ്റുനേടിയേക്കുമെന്നാണ് സർവേ ഫലം. മഹാഗഢ് ബന്ധനിൽ ആർജെഡി 69 മുതൽ 78 വരെയും കോൺഗ്രസ് 9 മുതൽ 17 വരെയും സിപിഐ (എംഎൽ) 12 മുതൽ 14 വരെയും സിപിഐക്കും സിപിഎമ്മിനും ഓരോന്നും സീറ്റ് ലഭലിക്കാം.
എന്നാൽ വലിയ തെരഞ്ഞെടുപ്പ് ‘ശാസ്ത്രജ്ഞനായ’ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് പരമാവധി രണ്ടു സീറ്റാണ് സർവേയിൽ പറയുന്നത്. ജെവിസി പോൾ സർവേ പ്രകാരം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ജനം ഇഷ്ടപ്പെടുന്ന വ്യക്തി തേജസ്വി യാദവാണ് 33 ശതമാനം പിന്തുണയോടെ. നിതീഷ് കുമാർ 29 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തുണ്ട്. ചിരാഗ് പാസ്വാൻ, പ്രശാന്ത് കിഷോർ എന്നിവർ 10 ശതമാനം വീതം വോട്ടോടെ മൂന്നാം സ്ഥാനത്തുമാണ്.
അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, എൻഡിഎയ്‌ക്ക് 41 ശതമാനം മുതൽ 43 ശതമാനം വരെ ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നു, അതേസമയം ഇൻഡിക്ക് 39 ശതമാനം മുതൽ 41 ശതമാനം വരെ നേടുമെന്ന് പ്രവചിക്കപ്പെടുന്നു. ജൻ സുരാജ് പാർട്ടിക്ക് 6 ശതമാനം മുതൽ 7 ശതമാനം വരെ വോട്ടുകൾ ആകർഷിക്കാൻ കഴിഞ്ഞേക്കും.
















