ദുബായ്: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രമധ്യേ ഹൃദയാഘാതം ഉണ്ടായ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനെ രക്ഷപ്പെടുത്തി മലയാളികളായ പുരുഷ നഴ്സുമാർ. കൊച്ചിയിൽ നിന്നും ഇന്നലെ പുറപ്പെട്ട എയർ അറേബ്യ വിമാനമായ 3L128 ലാണ് ജീവൻ രക്ഷാദൗത്യം നടന്നത്.
വിമാനം പറന്നുയർന്ന് 20 മിനിറ്റിനുശേഷം 35,000 അടി ഉയരത്തിലായിരിക്കെ യാത്രക്കാരിക്ക് ഹൃദയാഘാതം സംഭവിച്ചു. ഇത് മറ്റ് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് രണ്ട് മലയാളി നഴ്‌സുമാർ വേഗത്തിൽ പ്രവർത്തിച്ച് സിപിആർ നൽകി യാത്രക്കാരന്റെ ജീവൻ രക്ഷിക്കുകയായിരുന്നു.
യുഎഇയിലെ പുതിയ ജോലി സ്ഥലത്തേക്ക് പോയ വയനാട് സ്വദേശിയായ അഭിജീത് ജിസും ചെങ്ങന്നൂർ സ്വദേശിയായ അജീഷ് നെൽസണുമാണ് ഈ യാത്രക്കാരന്റെ ജീവൻ തിരിച്ച് പിടിച്ചത്. വിമാനത്തിൽ വച്ച് ഒരു യാത്രക്കാരിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നതായി ഇരുവർക്കും വിവരം ലഭിച്ചു. ഉടൻ തന്നെ ഇരുവരും യാത്രക്കാരന്റെ സഹായത്തിനെത്തി രണ്ടുതവണ സിപിആർ നൽകി അവരുടെ അവസ്ഥ സ്ഥിരപ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന ഡോക്ടറായ ആരിഫ് അബ്ദുൾ ഖാദറും രോഗിയെ സ്ഥിരപ്പെടുത്താൻ ഇരുവരെയും സഹായിച്ചു.
തുടർന്ന് വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിന്റെ ചികിത്സയ്‌ക്ക് ശേഷം രോഗിയായ യാത്രക്കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. രണ്ട് നഴ്സുമാർക്കും യാത്രക്കാരന്റെ കുടുംബം ഹൃദയംഗമമായ നന്ദി അറിയിച്ചതായി ഗൾഫ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.
















