ഡൊഡോമ: താന്‍സാനിയയില്‍ പ്രസിഡന്‍റിനെതിരെയും സര്‍ക്കാര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കെതിരെയും പ്രതിപക്ഷപാര്‍ട്ടിയും അവരുടെ അനുഭാവികളും നടത്തിയ കലാപത്തിനെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ 700 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രതിപക്ഷപാര്‍ട്ടിയായ ചാഡെമ ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കലാപത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് പറയുന്നു.
“ഡാര്‍ എസ് സലാമില്‍ 350 പേര്‍ കൊല്ലപ്പെട്ടു. വാന്‍സയില്‍ 200ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള മരണക്കണക്കുകള്‍ കൂടി ചേരുമ്പോള്‍ 700 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. “- ചാഡെമ എന്ന പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവ് ജോണ്‍ കിറ്റൊക പറയുന്നു. അക്രമികളെയാണ് വെടിവെച്ചതെന്നും എല്ലാവരേയും അടിച്ചമര്‍ത്തുമെന്നും പട്ടാള ജനറല്‍ ജേക്കബ് കുണ്ഡ പറയുന്നു.
താന്‍സാനിയ പ്രസിഡന്‍റ് സാമിയ സുലുഹു ഹസ്സനും അവരുടെ ചാമ ച മാപിന്‍ഡുസി (സിസിഎം) എന്ന പാര്‍ട്ടിക്കും അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം തിരിക്കാന്‍ വേണ്ടി ശ്രമം നടക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാര്‍ട്ടിയായ ചാഡെമ പ്രതിഷേധസമരം ആരംഭിച്ചത്. തന്റെ പാര്‍ട്ടിക്കള്ളിലും പുറത്തും ശത്രുക്കളുള്ളതിനാല്‍ അവരെ അടിച്ചമര്‍ത്താന്‍ ഏത് വിധേനെയും തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കി തിരിക്കാന്‍ ശ്രമം നടന്നതായി ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ ഉള്‍പ്പെടെ ആരോപിക്കുന്നു. ഇതിനെ താന്‍സാനിയ പൊലീസ് ശക്തമായി അടിച്ചമര്‍ത്തി. കലാപകാരികള്‍ക്കെതിരെ വെടിവെപ്പ് അടക്കം നടന്നിരുന്നു. 2021ലാണ് ആദ്യമായി സാമിയ സുലു താന്‍സാനിയയുടെ പ്രസിഡന്‍റായത്.
















