ന്യൂദൽഹി: പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നാലര വര്‍ഷം നടപ്പാക്കാതെ, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രഖ്യാപിക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഞ്ചര ലക്ഷം കോടിയോളം രൂപയുടെ കടം ജനങ്ങളുടെ തലയില്‍ വെച്ച ഈ സര്‍ക്കാര്‍, ഇപ്പോള്‍ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികള്‍ക്കെല്ലാം പണം കണ്ടെത്തുന്നത് വീണ്ടും കടം വാങ്ങിക്കൂട്ടിയാണ്.
നാലര വര്‍ഷം മുന്‍പ് എല്ലാം ശരിയാകുമെന്ന് വാഗ്ദാനം നല്‍കി വോട്ട് നേടിയ മുഖ്യമന്ത്രി, തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് മാത്രം വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നത് എന്തിനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്കുള്ള സഹായം, സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, മറ്റ് ക്ഷേമപദ്ധതികള്‍ എന്നിവയെല്ലാം 2021-ല്‍ നല്‍കിയ വാഗ്ദാനങ്ങളായിരുന്നു.
കടം വാങ്ങി ഭരിക്കുന്ന രീതിയിൽ കേരളം എത്രകാലം മുന്നോട്ട് പോകുമെന്നും, കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് പണം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒരു തട്ടിപ്പ് പദ്ധതിയായി മാറ്റി. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കാനോ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കാനോ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. ഓരോ മേഖലയിലെയും ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുകയാണ് ചെയ്യുന്നത്.
കേന്ദ്രവുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചുകഴിഞ്ഞാല്‍ അത് റദ്ദാക്കാനോ പിന്‍വലിക്കാനോ വ്യവസ്ഥയില്ല. അത് കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഒരുമിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട ഒന്നാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനും അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിനുമുള്ള ഒരു മാര്‍ഗമാണ് പിഎം ശ്രീ പദ്ധതി. ഇത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസത്തിലെ മികവിനുള്ള പദ്ധതിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഈ പദ്ധതിയെ ചവിട്ടി വയ്‌ക്കുകയാണെങ്കില്‍ അത് ബാധിക്കുന്നത് പാവപ്പെട്ട, സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികളെയായിരിക്കും. അതിനാല്‍ ഈ വിഷയത്തില്‍ രാഷ്‌ട്രീയം കലര്‍ത്താന്‍ പാടില്ല. ഞങ്ങള്‍ തുടക്കം മുതലേ വ്യക്തമാക്കിയതാണ്. നല്ല സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനും, അതിന് പണം നല്‍കുന്നതിനും, ഒരു ആധുനിക പാഠ്യപദ്ധതി ചട്ടക്കൂടില്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കുട്ടികള്‍ക്ക് നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനും വേണ്ടിയുള്ളതാണിത്.
കുട്ടികളുടെ ഭാവി വച്ച് നിങ്ങള്‍ രാഷ്‌ട്രീയം കളിക്കരുത്. അവരുടെ ഭാവിയെ ഇത് ബാധിക്കരുത്. പിഎം ശ്രീ വഴിയും, ദേശീയ വിദ്യാഭ്യാസ നയം വഴിയും, സര്‍വ്വശിക്ഷാ അഭിയാന്‍ വഴിയും കുട്ടികള്‍ക്ക് നല്ലൊരു ഭാവി സൃഷ്ടിക്കേണ്ടത് നമ്മുടെയെല്ലാവരുടെയും കടമയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
















