കോഴിക്കോട് : അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിന് എതിരെ സമരം തുടരുമെന്ന് സമരസമിതി. വെളളിയാഴ്ച മുതല്‍ ഫ്രഷ് കട്ടിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം.കളക്ടര്‍ മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കില്‍ പറഞ്ഞു.
നിബന്ധനകളോടെ ഫ്രഷ്‌കട്ട് തുറക്കാന്‍ ജില്ലാതല ഫെസിലിറ്റേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടേതായിരുന്നു തീരുമാനം. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്‌ക്കും. വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കും. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റില്‍ എത്തിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവയ്‌ക്കുകയും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കുകയും ചെയ്യണം. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണം. സംസ്‌കരണ കേന്ദ്രത്തിലെ മലിനജല സംസ്‌ക്കരണ പ്ലാന്റായ ഇടിപിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി ഇടിപിയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ എന്‍ഐടിയില്‍ പരിശോധന നടത്തും. ദുര്‍ഗന്ധം ഒഴിവാക്കാന്‍ പഠനം നടത്തി നടപടികള്‍ കൈക്കൊള്ളാനും തീരുമാനിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ എന്നിവ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
















