തിരുവനന്തപുരം: വോട്ടർമാരുടെ പ്രത്യേക തീവ്ര പുനരവലോകനം (SIR) ഉദ്ഘാടനം ചെയ്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു, വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
കേരളത്തിന് പുറമെ ആന്തമാന്‍ നിക്കോബാര്‍, ഛത്തീഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ യുണീക്ക് എന്യൂമറേഷന്‍ ഫോം നല്‍കും. നിലവിലെ വോട്ടര്‍ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും ഇതിലുണ്ടാകും.
ബിഎല്‍ഒമാര്‍ ഫോമുകള്‍ വിതരണം ചെയ്തുതുടങ്ങിയാല്‍ വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. അങ്ങനെയെങ്കില്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പട്ടിക വിതരണം ചെയ്യുക. ഡിസംബര്‍ ഒമ്പതിന് പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 8 വരെയാകും തിരുത്തലിനുള്ള സമയം. ഫെബ്രുവരി 7 നാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.
















