തൃശൂർ: പി.എം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി ഭയന്നത് സിപിഐ യെ അല്ല മത തീവ്രവാദ സംഘടനകളെയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സിപിഐയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് വാർത്തകൾ. എന്നാൽ അത് വാസ്തവ വിരുദ്ധമാണ്. ഇതിലും വലിയ വിഷയങ്ങൾ ഉണ്ടായപ്പോഴും, ഇതിലും വലിയ ഭിന്നതകൾ ഉണ്ടായപ്പോഴും സർക്കാർ സിപിഐയെ മുഖവിലയ്‌ക്ക് എടുത്തിട്ടില്ലെന്നും എം. ടി രമേശ് പറഞ്ഞു.
മത ഭീകരവാദ സംഘടനകൾ ഈ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. അവരുടെ ഇഷ്ടത്തിന് വേണ്ടിയാണ് ഇപ്പോഴത്തെ തീരുമാനം. വിദ്യാഭ്യാസമന്ത്രി പി.എം ശ്രീയെ ന്യായീകരിച്ചത് മാധ്യമങ്ങളുടെ മുന്നിലാണ്. പിന്മാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം എന്താണ് എന്ന് അറിയാൻ താല്പര്യമുണ്ടെന്നും എം. ടി രമേശ് പറഞ്ഞു.
കേരളത്തിലെ ചില മുസ്ലിം സംഘടനകളാണ് പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് നിലപാട് എടുത്തത്.
സമസ്തയെയും ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും പ്രീതിപ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം. അല്ലാതെ സിപിഐ യെ ഭയന്നല്ല, മത തീവ്രവാദ സംഘടനകളെ ഭയന്നാണ് ഇപ്പോഴത്തെ തീരുമാനം എടുത്തിട്ടുള്ളത്. സർക്കാർ ആരെയാണ് ഭയക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി ആണ്. മതമൗലികവാദ സംഘടനയുടെ മുന്നിൽ സർക്കാർ മുട്ടുമടക്കുന്നുവെന്നും എം ടി രമേശ് പറഞ്ഞു.
എൻ ഇ പിയിൽ വിദ്യാഭ്യാസ മന്ത്രി കാണാത്ത എന്ത് പ്രശ്നമാണ് ഉപസമിതി കാണാൻ പോകുന്നത്. സംസ്ഥാന സർക്കാർ തീരുമാനിച്ച് ഒപ്പിട്ട ശേഷം മറ്റുള്ളവർ അറിയില്ല എന്ന് പറയുന്നത് കൂട്ട് ഉത്തരവാദിത്വമില്ലായ്‌മയാണ്. മുഖ്യമന്തി അറിയാതെയാണോ ധാരണ ഒപ്പിട്ടത്. എന്ത് കൊണ്ട് പിന്നോട്ട് പോയി എന്നത് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറുപടി പറയണം
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇപ്പോൾ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ എല്ലാം തന്നെ നടപ്പിലാക്കാൻ പോകുന്നതല്ല. ജനങ്ങളുടെ വോട്ട് മാത്രം ലക്ഷ്യമിട്ട് കൊണ്ടാണ് അത് കേരള ജനത മനസ്സിലാക്കി കഴിഞ്ഞു . ഇപ്രാവശ്യം വാഗ്ദാനങ്ങളുടെ കിറ്റാണ് നൽകിയിരിക്കുന്നത്. ഇത് നടപ്പിലാക്കാനുള്ള ഫണ്ട് ഒന്നും കേരള സർക്കാരിന് കൈവശമില്ല എന്ന് കേരള ജനത മനസ്സിലാക്കിയ കാര്യമാണ്.
ബിജെപി സംസ്ഥാന പ്രസിഡൻ്റിനെതിരായ വാർത്തകളിൽ ഒരു വസ്തുതകളുമില്ല എന്നത് കൊണ്ടാണ് മറ്റാരും അത് ഏറ്റെടുക്കാത്തത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം ഒരു കുഭകോണത്തിൽ കേസ് എടുക്കുന്നില്ലെങ്കിൽ ആലോചിക്കാമല്ലോയെന്നും എം. ടി രമേശ് പറഞ്ഞു. 2013 ൽ കോടതി തള്ളി കളഞ്ഞ കേസാണ്. ആരോപണങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഒരു ദിവസത്തെ ആയുസില്ല.
ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റിനെ കുറിച്ച് രാജ്യത്ത് എല്ലാവർക്കും അറിയാം. ഈ വാർത്ത ഇപ്പോൾ വന്നതിന് പിന്നിൽ ശബരിമല സ്വർണ്ണ കൊള്ളയാണ്
ശബരിമല വിഷയത്തിൽ സമരത്തിന് നേതൃത്വം നൽകുന്ന സംസ്ഥാന പ്രസിഡൻ്റിനെതിരെ വാർത്ത വന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ ബാബു, അഡ്വ. കെ ആർ ഹരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
















