പൂവാര്‍: ചന്തയില്‍ നിന്ന് പഴകിയ മത്സ്യം വാങ്ങി കറിയുണ്ടാക്കി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നാല്‍പതോളം പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചികിത്സയിൽ തുടരുന്ന ആരുടെയും നില ഗുരുതരമല്ല. ഛര്‍ദ്ദിയും, വയറിളക്കം, മൂത്രതടസ്സവും വയറു എരിച്ചില്‍ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ചികിത്സ തേടിയത്.
ഇന്നലെ രാവിലെ പുതിയതുറ, പള്ളം മത്സ്യമാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങിയ ചെമ്പല്ലിയുടെ തലയും മുള്ളും മത്സ്യ കച്ചവടക്കാര്‍ കാഞ്ഞിരംകുളം, പുത്തന്‍കട, പഴയകട ഊരമ്പ് ചന്തകളില്‍ വില്‍പ്പനയ്‌ക്ക് എത്തിച്ചിരുന്നു. ഇവിടെ നിന്നും ഇതു വാങ്ങി കറി വെച്ച് ഭക്ഷിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കരുംകുളം പഞ്ചായത്തില്‍ തീരദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളം മത്സ്യമാര്‍ക്കറ്റില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും മാസങ്ങള്‍ പഴക്കചെന്ന മത്സ്യമാണ് എത്തുന്നത്.
മീന്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുകള്‍ ഉപയോഗിക്കുന്നുണ്ട്. ചന്ത അടച്ചുപൂട്ടാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കിയതായി പഞ്ചായത്തും പോലീസും ചേര്‍ന്ന് കോടതിയെ കബളിപ്പിക്കുകയായിരുന്നു. ഈ മാര്‍ക്കറ്റില്‍ നിന്നാണ് ജില്ലയുടെ വിവിധ ചന്തകളില്‍ മത്സ്യമെത്തിക്കുന്നത്.
കാഞ്ഞിരംകുളം സ്വദേശികളായ അഞ്ജന (25), സുജിത് (29), വല്‍സല (50), ഷെറിന്‍ (40), മനു (26), മനുജ (29), മോഹനചന്ദ്രന്‍ (62), ഷീല (52), ക്രിസ്തുദാസ് ( 65), സരളജാസ്മിന്‍ (52), തുളസി (66), അടിമലത്തുറ സ്വദേശികളായ അബ്രോസ് (71), ഷൈല പ്രവീണ്‍ (32), മേരി സില്‍വയ്യന്‍ (62), മെര്‍ളിന്‍ (26), മെറീന(32), പുത്തന്‍ കട സ്വദേശികളായ ത്രേസി (68), ലഷ്മണന്‍ (78) കൊച്ചുതുറ സ്വദേശി സജീല(36), പുല്ലുവിള സ്വദേശി ജയ (42) തുടങ്ങിയവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ഉച്ചയോടെ മീന്‍ കറി ഭക്ഷിച്ചെങ്കിലും വൈകിട്ട് നാലു മണിയോടെയാണ് വയറിളക്കവും ഛര്‍ദിയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലും ഇവര്‍ എത്തിയത്. ഇവരില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ മാത്രം 27 പേര്‍ ചികിത്സ തേടിയെത്തി. കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയവരുണ്ട്.
















