സിയോള്‍ (കൊറിയ): മോദിയോട് വലിയ ബഹുമാനമുണ്ടെന്നും ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഉടന്‍ ഉണ്ടാകുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷയേറെ. കാരണം ട്രംപ് ഈ പ്രസ്താവന നടത്തിയത് ഏറെ അനുകൂലമായ വികാരത്തോടെയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. തെക്കന്‍ കൊറിയയിലെ ഗോചുജാങ്ങില്‍ നടന്ന എപിഇസി (ഏഷ്യാ പസഫിക് ഇക്കണോമിക് കോഓപറേഷന്‍) സിഇഒമാരുടെ ഉച്ചകോടി 2025ല്‍ സംസാരിക്കവേയാണ് ട്രംപ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
യുഎസിന് മുന്‍പില്‍ വല്ലാതെ തല കുമ്പിടാതെ തന്നെ അന്തസ്സുള്ള ഒരു വ്യാപാരക്കരാര്‍ നേടിയെടുക്കാന്‍ സാധിച്ചാല്‍ അത് മോദി സര്‍ക്കാരിന്റെ നയതന്ത്രത്തിനും വിദേശനയത്തിനും ഉള്ള വലിയ അംഗീകാരമായി കൊണ്ടാടപ്പെടും. കാര്യങ്ങള്‍ ഈ ദിശയിലേക്ക് നീങ്ങുകയാണെന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയുടെ താല്‍പര്യങ്ങളെ ഹനിക്കുന്ന രീതിയിലുള്ള ബന്ധമല്ല പാകിസ്ഥാനുമായി അമേരിക്കയ്‌ക്ക് ഉള്ളതെന്ന യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് റൂബിയോയുടെ പ്രസ്താവന ഇന്ത്യയുമായി യുഎസ് അടുക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയായിരുന്നു. അമേരിക്കയില്‍ ഇപ്പോള്‍ എച്ച്1 ബി വിസയിലുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് വിസ പുതുക്കാന്‍ ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തില്ലെന്ന അമേരിക്കയുടെ തിരുത്തല്‍ പ്രസ്താവനയും യുഎസിലെ മൂന്ന് ലക്ഷം വരുന്ന എച്ച് 1 ബി വിസക്കാര്‍ക്ക് ആശ്വാസമാണ്.
ഇന്ത്യ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറച്ചതും യുഎസില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവ് കൂട്ടിയതും ട്രംപിന് ഏറെ ആഹ്ളാദം പകര്‍ന്നിരുന്നു. അതേ സമയം ട്രംപിന്റെ അവകാശവാദങ്ങള്‍ സമ്മതിച്ചുകൊടുത്തില്ലെന്ന് ഇന്ത്യയ്‌ക്കും അഭിമാനിക്കാം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ ഇതുവരെയും അംഗീകരിച്ചു കൊടുത്തില്ലെന്നത് ഇന്ത്യ ആത്മാഭിമാനത്തോടെ നില്‍ക്കുന്നതിന്റെ തെളിവാണ്. ഇന്ത്യയുടെ കരുത്ത് ട്രംപ് അംഗീകരിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മുന്നോട്ട് പോകുന്നത്. കരുത്തുറ്റ ഒരു ഇന്ത്യയെ ട്രംപും പതിയെ അംഗീകരിക്കുകയാണ്. പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ട്രംപിന് മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കുകയും ട്രംപിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കുകയും ചെയ്യുമ്പോള്‍ ചെറിയ സാമ്പത്തികഞെരുക്കം അനുഭവിക്കേണ്ടി വന്നുവെങ്കിലും ആത്മവിശ്വാസത്തോടെ നിലകൊള്ളുകയായിരുന്നു മോദി. ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ നിറയെ അവസരങ്ങള്‍ ഉണ്ടായിട്ടും നയതന്ത്രത്തിന്റെ ഭാഗമായി മോദി അതെല്ലാം ഒഴിവാക്കി.
എന്തായാലും വ്യാപാരക്കരാര്‍ ഇന്ത്യയ്‌ക്ക് അനുകൂലമായി വന്നാല്‍ ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണരംഗം, ചെമ്മീന്‍ ഉള്‍പ്പെടെയുള്ള കടല്‍ വിഭവമേഖല, ഐടി വ്യവസായം, മരുന്ന് നിര്‍മ്മാണ മേഖല എന്നിവയുടെ യുഎസിലേക്കുള്ള കയറ്റുമതി വീണ്ടും ഊര്‍ജ്ജിതമാകും. ഇതോടെ ഈ വിപണികള്‍ സജീവമാകും. ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള തൊഴില്‍ വിപണിയും സജീവമാകും.
ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം വ്യാപാരത്തീരുവയാണ് പിഴത്തീരുവ എന്ന നിലയില്‍ ചുമത്തിയിരിക്കുന്നത്. ഇത് 15ഓ 16ഓ ശതമാനമായി കുറഞ്ഞാല്‍ കയറ്റുമതി ബിസിനസുകാര്‍ക്ക് ആവേശമാകും. ഇപ്പോഴത്തെ 50 ശതമാനം തീരുവവെച്ച് യുഎസ് വിപണിയിലെ മത്സരവുമായി പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇവര്‍ വിഷമിക്കുകയായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിപണികള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെങ്കിലും ഇത് ഒരു സജീവബിസിനസ് മേഖലയായി മാറാന്‍ സമയമെടുക്കും.
എങ്കിലും ട്രംപിന്റെ അസ്ഥിരമായ പ്രകൃതവും വ്യാപാരത്തീരുവയെ രാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന കൂര്‍മ്മകൗശലവും ഇപ്പോഴും ഭയപ്പെടേണ്ട കാര്യം തന്നെയാണ്. കാരണം ഏത് നിമിഷവും ട്രംപ് പറഞ്ഞകാര്യങ്ങള്‍ മാറ്റിപ്പറയുകയോ വളച്ചൊടിക്കുകയോ ചെയ്യാം. മാത്രമല്ല, യുഎസിലെ ജനിതകമാറ്റം വരുത്തിയ കാര്‍ഷികവിഭവങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കില്ലെന്ന ഇന്ത്യയുടെ ലക്ഷ്യം നേടിയെടുക്കുകയും വേണം. അനുകൂലമായ വ്യാപാരക്കരാര്‍ നേടിയെടുക്കുമ്പോള്‍ തന്നെ ട്രംപില്‍ നിന്നും ഇന്ത്യയുടെ കാര്‍ഷിക മേഖലയെയും ക്ഷീരമേഖലയെയും അമേരിക്കന്‍ അധിനിവേശത്തില്‍ നിന്നും രക്ഷിച്ചെടുക്കുകയും ശ്രമകരമായ ജോലി തന്നെയാണ്.
















