മട്ടാഞ്ചേരി: ശാസനയ്‌ക്ക് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പിഴയിടാനും തുടങ്ങിയതോടെ സംസ്ഥാന ഭക്ഷ്യവകുപ്പ് റേഷന്‍ ഇ-പോസ് സ്‌കാനറുകള്‍ മാറ്റി. ഉപഭോക്തക്കളുടെ ഇ-പോസ് ഇടപാട് സുരക്ഷ ഉറപ്പാക്കുന്ന ‘എന്‍ക്രിപ്റ്റഡ്’ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശമാണ് ഭക്ഷ്യവകുപ്പ് വര്‍ഷങ്ങളായി നടപ്പിലാക്കാതെ നീട്ടികൊണ്ടുപോയത്. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചു കാര്‍ഡുടമകളുടെ ഭക്ഷധാന്യ വിതരണത്തില്‍ ഇ-പോസ് മുഖേന നടത്തുന്ന ഇടപാടുകള്‍ സെര്‍വര്‍ സ്‌കാന്‍ വഴിയാണ് നടന്നിരുന്നത്. ഇത് പഴുതില്ലാത്ത സുരക്ഷ ഉറപ്പാക്കുന്ന പുതിയ സംവിധാനത്തിലേക്ക് മാറണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, 2022 ഏപ്രിലില്‍ നിര്‍ദേശിച്ചിരുന്നു. 2018 ഏപ്രിലില്‍ കേരളത്തില്‍ തുടങ്ങിയ റേഷന്‍ ഇ- പോസ് തകരാറുകള്‍ മൂലം ഒട്ടേറെ തവണ റേഷന്‍ വിതരണം മുടങ്ങിയിരുന്നു.
സെര്‍വര്‍ തകരാറും ഇന്റര്‍നെറ്റ് പ്രശ്‌നങ്ങളും മൂലം കാര്‍ഡുടമകളും കടക്കാരും വലഞ്ഞിരുന്നു. തുടര്‍ന്നാണ് 2022ല്‍ പുതിയ സംവിധാനമേര്‍പ്പെടുത്തിയത്. കേന്ദ്ര നിര്‍ദേശത്തെ സാമ്പത്തിക പ്രതിസന്ധിയുയര്‍ത്തി സംസ്ഥാന ഭക്ഷ്യവകുപ്പ് ഒട്ടേറെ തവണ നടപ്പിലാക്കാതെ നീട്ടികൊണ്ടുപോയി. തുടര്‍ന്ന് 2025 ജൂണിലെ അന്ത്യശാസനം കഴിഞ്ഞ് പിഴയീടാക്കി തുടങ്ങിയതോടെയാണ് ഇ-പോസ് ഇടപാട് സുരക്ഷയുടെ സ്‌കാനര്‍ മാറ്റി തുടങ്ങിയത്.
സംസ്ഥാനത്തെ 14,300 റേഷന്‍ കടകളിലുള്ള ഇ-പോസ് മെഷീനുകളിലെ സ്‌കാനറുകളാണ് ആഴ്ചകള്‍യ്‌ക്കകം മാറ്റിസ്ഥാപിച്ചത്. കേന്ദ്ര നിര്‍ദേശം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് 2025 ജൂലൈ മുതല്‍ ഭക്ഷ്യവകുപ്പ് ലക്ഷങ്ങള്‍ പിഴയായി കേന്ദ്രത്തിലടയ്‌ക്കുകയും ചെയ്തു. ഇ- പോസ് മെഷീന്‍ സംവിധാനമുള്ള പൊതുവിതരണ കേന്ദ്രങ്ങള്‍, ബാങ്കുകള്‍, പൊതു- സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇടപാടുകളില്‍ പുതിയ സംവിധാനം നടപ്പിലാക്കണമെന്നും നിര്‍ദേശമുണ്ട്.
















