രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ 12 ഇടങ്ങളില്‍ ഇതിനുള്ള നടപടികള്‍ക്ക് തുടക്കമായിരിക്കുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍- നിക്കോബാര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രണ്ടാംഘട്ടമായി എസ്‌ഐആര്‍ നടപ്പാക്കുക. മുന്നോടിയെന്ന നിലയ്‌ക്ക് ഇവിടങ്ങളിലെ നിലവിലുള്ള വോട്ടര്‍ പട്ടിക മരവിപ്പിച്ചു കഴിഞ്ഞുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. ബീഹാറിലെ എസ്‌ഐആര്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ തൊട്ടുപിന്നാലെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ 50 കോടി വോട്ടര്‍മാരാണ് ഇതിന്റെ പരിധിയില്‍ വരുന്നത്.
ഭാരതം സ്വാതന്ത്ര്യം നേടിയതിനു ശേഷം ഒമ്പതാമത്തെ എസ്‌ഐആറാണ് നടപ്പാക്കുന്നത്. 20 വര്‍ഷം മുന്‍പാണ് അവസാനമായി നടന്നത്. ഇക്കാലയളവില്‍ രാജ്യത്തെ ജനസംഖ്യ വന്‍തോതില്‍ വര്‍ദ്ധിച്ചു. അനര്‍ഹരായ നിരവധിയാളുകള്‍ വോട്ടര്‍ പട്ടികയില്‍ കയറിക്കൂടുകയും, അര്‍ഹതയുള്ള പലരും പുറത്താവുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ളവര്‍ ആരൊക്കെയെന്ന് കണ്ടെത്തേണ്ടത് ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്താന്‍ ആവശ്യമാണ്. ഇതാണ് ബീഹാറില്‍ ചെയ്തത്. പക്ഷേ അതിനെതിരെ അനാവശ്യ കോലാഹലങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടാക്കിയത്. അവര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി എസ്‌ഐആറിന് അനുമതി നല്‍കുകയായിരുന്നു.
അടിസ്ഥാന രഹിതമായ ആരോപണങ്ങളും അനാവശ്യ തടസ്സവാദങ്ങളും ഉന്നയിച്ചാണ് എസ്‌ഐആറിനെതിരെ പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ രംഗത്തുവരുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരളത്തില്‍ സിപിഎമ്മും എസ്‌ഐആറിനെ വിമര്‍ശിക്കുന്നത് തികച്ചും രാഷ്‌ട്രീയ പ്രേരിതമായാണ്. ബീഹാറില്‍ മാത്രം 65 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് എന്നറിയുമ്പോള്‍ ഈ പ്രശ്‌നത്തിന്റെ ഗുരുതര സ്വഭാവം മനസ്സിലാവും. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമബംഗാളിന്റെ കാര്യമെടുത്താല്‍ അനര്‍ഹരായ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ അവിടെയുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഇവരുടെ പിന്തുണ ലഭിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പാര്‍ട്ടി എസ്‌ഐആറിനെ എതിര്‍ത്തുപോരുന്നത്.
എസ്‌ഐആര്‍ എന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കണ്ടുപിടുത്തമല്ല. പക്ഷേ രാഷ്‌ട്രീയമായ കാരണങ്ങളാല്‍ ബിജെപി വിരുദ്ധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇങ്ങനെയൊരു ദുഷ്പ്രചാരണം നടത്തുകയാണ്. ഇക്കൂട്ടരുടെ കള്ളത്തരങ്ങള്‍ സുപ്രീം കോടതിയില്‍ പൊളിഞ്ഞു വീഴുകയുണ്ടായി. എന്നിട്ടും പിന്മാറാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരും രാജ്യത്തെ പല സംസ്ഥാനങ്ങളിലുമുണ്ട്. ഇത്തരക്കാര്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നുമുണ്ട്. ഇവരെ വോട്ടുബാങ്കായി കാണുന്നവരാണ് എസ്‌ഐആറിനെ എതിര്‍ക്കുന്നത്. മൂന്നരക്കോടി ജനസംഖ്യ മാത്രമുള്ള കേരളത്തിലും ലക്ഷക്കണക്കിന് അനധികൃത വോട്ടര്‍മാര്‍ ഉള്ളതായാണ് കരുതപ്പെടുന്നത്. മരിച്ചുപോയ പലരുടെയും പേരുകള്‍ ഇപ്പോഴും വോട്ടര്‍ പട്ടികയിലുണ്ട്! ജിവിച്ചിക്കുന്നവര്‍ ഈ അപരന്മാര്‍ക്കുവേണ്ടി വോട്ട് ചെയ്യുന്നു! ഇരട്ട വോട്ടുകളുടെ കാര്യം പറയാനുമില്ല. ഇതിന്റെയൊക്കെ ആനുകൂല്യം നേടുന്നവര്‍ കേരളത്തിലും എസ്‌ഐആറിനെ എതിര്‍ക്കാനുണ്ടാകും. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇത് നമ്മുടെ ജനാധിപത്യ പ്രക്രിയയെ സുതാര്യമാക്കുകയും ജനാധിപത്യ സംവിധാനം ശക്തമാക്കുകയും ചെയ്യും.
















