ദുബായ് : ഗൾഫ് രാജ്യമായ യുഎഇ യോഗയെ ഒരു മത്സര കായിക ഇനമായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ സജീവമായി നടത്തിവരികയാണ്. ഈ നീക്കം യോഗയെ ഒരു ആരോഗ്യ ജീവിതശൈലി പരിശീലനത്തിൽ നിന്ന് അംഗീകൃത കായിക ഇനമായി ഉയർത്തുമെന്ന് ഗൾഫ് മാധ്യമമായ ദി നാഷണൽ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുമായുള്ള യുഎഇയുടെ ആഴത്തിലുള്ള സാംസ്കാരിക ബന്ധങ്ങളും വലിയ തോതിലുള്ള ഇന്ത്യൻ പ്രവാസി ജനസംഖ്യയുടെ സ്വാധീനവുമാണ് ഈ മാറ്റത്തിന് പ്രധാനമായും കാരണമാകുന്നത്. കായിക മേഖല വൈവിധ്യവൽക്കരിക്കാനുള്ള യുഎഇയുടെ ലക്ഷ്യവുമായും യോഗയെ ആഗോളതലത്തിലേക്ക് ഉയർത്താനുള്ള ഇന്ത്യയുടെ നീക്കവുമായും ഇതിനെ കാണുന്നു.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന യുഎഇ യോഗ കമ്മിറ്റി വഴി ഒരു ദേശീയ ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യോഗയുടെ മത്സരശേഷി പ്രദർശിപ്പിക്കുന്നതിനായി 2025 ൽ ഫുജൈറയിൽ നടക്കുന്ന ആറാമത് ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പ് പോലുള്ള പ്രധാന അന്താരാഷ്‌ട്ര പരിപാടികൾ സംഘടിപ്പിക്കുക എന്നതാണ് ഈ ദിശയിലുള്ള പ്രധാന നടപടികളിൽ ഉൾപ്പെടുന്നത്.
ഇതിനുപുറമെ ഔപചാരിക മത്സര നിയമങ്ങൾ സ്ഥാപിക്കുക, പ്രാദേശിക എമിറാത്തി റഫറിമാർക്കും പരിശീലകർക്കും പരിശീലനം നൽകുക, രാജ്യത്തെ സ്കൂൾ, യുവജന കായിക സംവിധാനത്തിൽ യോഗ സംയോജിപ്പിക്കുക എന്നിവയിലും കമ്മിറ്റി പ്രവർത്തിക്കുന്നു. യോഗയെ ഒരു കായിക വിനോദമായി അംഗീകരിക്കുന്നതിനുള്ള ആദ്യപടി വിജയിച്ചാൽ ഔദ്യോഗിക നിയമങ്ങൾ, നിയന്ത്രണങ്ങൾ, ദേശീയ ടീം ഇവന്റുകൾ എന്നിവയുൾപ്പെടെ യോഗയ്‌ക്ക് പൂർണ്ണ കായിക അംഗീകാരം നൽകുന്ന ആദ്യത്തെ ഗൾഫ് രാജ്യമായി യുഎഇ മാറും.
















