ന്യൂദൽഹി : റാഫേൽ യുദ്ധവിമാനത്തിൽ പറക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു . നാളെ ഹരിയാനയിലെ അംബാല വ്യോമസേനാ സ്റ്റേഷനിൽ നിന്നാണ് രാഷ്‌ട്രപതി റാഫേൽ യുദ്ധവിമാനം പറത്തുക. ഇന്ത്യയുടെ വളർന്നുവരുന്ന പ്രതിരോധ ശേഷികൾ പ്രദർശിപ്പിക്കുന്ന മറ്റൊരു പ്രധാന നാഴികക്കല്ലാണ് ഇത്.
ഇന്ത്യൻ സായുധ സേനയുടെ സുപ്രീം കമാൻഡറായ രാഷ്‌ട്രപതി 2023 ഏപ്രിൽ 8 ന് അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് സുഖോയ്-30 എംകെഐ യുദ്ധവിമാനം പറന്നിരുന്നു .ഈ അനുഭവം അത്ഭുതകരമാണെന്നും ഇന്ത്യൻ വ്യോമസേനയുടെ ശക്തി കണ്ടതിൽ അഭിമാനം തോന്നിയെന്നും രാഷ്‌ട്രപതി പറഞ്ഞിരുന്നു.
അംബാലയിലേക്കുള്ള രാഷ്‌ട്രപതിയുടെ സന്ദർശനത്തെയും റാഫേൽ യുദ്ധവിമാന പറക്കലിനെയും കുറിച്ച് രാഷ്‌ട്രപതി ഭവൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. റാഫേൽ യുദ്ധവിമാനങ്ങളുടെ ഗോൾഡൻ ആരോ (17-ാമത്) സ്ക്വാഡ്രൺ അംബാലയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ഈ മാസം ആദ്യം, വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഓപ്പറേഷൻ സിന്ദൂരിൽ പ്രധാന പങ്കു വഹിച്ചതിന് എയർ ചീഫ് മാർഷൽ ഗോൾഡൻ ആരോ സ്ക്വാഡ്രണിന് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകിയിരുന്നു.
















