ന്യൂദല്‍ഹി: പ്രശാന്ത് കിഷോര്‍ ബീഹാറിലെ ജന്‍സൂരജ് പാര്‍ട്ടി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഉദിച്ചുയരുന്ന നേതാവാണ്. മുന്‍പ് അദ്ദേഹം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് ബീഹാറില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ബീഹാറില്‍ മാത്രമല്ല, ബംഗാളിലും വോട്ടുണ്ട് എന്ന പ്രസ്താവനയാണ് വലിയ വിവാദമായത്.
ഇരട്ടവോട്ട് വലിയ കുറ്റമാണ്. ഒരാള്‍ക്ക് രണ്ടിടത്ത് വോട്ടുകള്‍ പാടില്ലെന്നതാണ് ജനപ്രാതിനിധ്യനിയമം പറയുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 17ാം സെക്ഷനാണ് ഇരട്ടവോട്ടിനെ കുറ്റകരമാക്കി മാറ്റിയിരിക്കുന്നത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. അതല്ലെങ്കില്‍ വലിയ പിഴ ലഭിക്കാം. ഇതുമല്ലെങ്കില്‍ കേസില്‍ വാദം കേള്‍ക്കുന്ന കോടതിക്ക് തടവും പിഴയും ഒരുമിച്ച് നല്‍കാം.
ബീഹാറിലെയും ബംഗാളിലെയും വോട്ടര്‍പട്ടികയില്‍ എങ്ങിനെ പേര് വന്നു എന്ന കാര്യം പ്രശാന്ത് കിഷോര്‍ വിശദീകരിക്കണം. തൃപ്തികരമായ മറുപടിയല്ലെങ്കില്‍ ശിക്ഷ ഉറപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടപ്പിശകാണ്, ശ്രദ്ധക്കുറവാണ് എന്നീ പ്രശാന്ത് കിഷോറിന്റെ വാദങ്ങള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം രണ്ടിടത്തും വോട്ടര്‍പട്ടികയില്‍ വോട്ട് ചേര്‍ക്കപ്പെടുന്നത് ആ വ്യക്തി അറിയാതിരിക്കാന്‍ വഴിയില്ലല്ലോ. അറിഞ്ഞുകൊണ്ട് ഒരാള്‍ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു. തൃപ്തികരമായ വിശദീകരണം നല്‍കിയാല്‍ കുഴപ്പമില്ല. പക്ഷെ എന്ത് വിശദീകരണമാണ് കോടതിക്ക് ബോധ്യമാവുക? ജനപ്രാതിനിധ്യനിയമത്തിലെ 31ാം വകുപ്പ് പ്രകാരമാണ് ഇരട്ടവോട്ട് കുറ്റകരമാവുക. ഒരു വര്‍ഷം വരെ തടവോ പിഴയോ അതല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും
ഇരട്ടവോട്ടിന്റെ പറുദീസയാണ് കേരളമെന്ന് ആരോപണമുണ്ട്. പ്രശാന്ത് കിഷോറിന്റെ വിവാദം കേരളത്തില്‍ ഇരട്ടവോട്ടുകള്‍ ചേര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് വലിയ താക്കീതാണ്.
















