കോട്ടയം : വർഗ്ഗ വഞ്ചനയുടെ കമ്മ്യൂണിസത്തോട് ആലപ്പുഴ ലാൽസലാം പറയുന്നതിൽ ആധി മൂത്ത് ചിത്തഭ്രമം ബാധിച്ചിരിക്കുകയാണ് വിദ്യാർത്ഥി സഖാവിനെന്ന് ബിജെപി നേതാവ് എൻ ഹരി പരിഹസിച്ചു. പിണറായിസം വേട്ടയാടിയ പുന്നപ്ര സമര നായകനും, വെട്ടി നിരത്തപ്പെട്ട ജി സുധാകരനും ആലപ്പുഴയുടെ വിപ്ലവ സ്മരണകളിലെ വേദനിപ്പിക്കുന്ന നവകേരള ബിംബങ്ങളാണ്.
കമ്മ്യൂണിസത്തിൽ ആലപ്പുഴ തുലഞ്ഞുപോയെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന 100% സത്യമാണെന്ന് തെളിയിക്കുകയാണ് സമീപകാല സംഭവങ്ങൾ. ആലപ്പുഴയിലെ ജനങ്ങൾ സിപിഎമ്മിനെ മനസ്സിൽ നിന്നും വേരോടെ പിഴുതെറിയുകയാണ്. അരനൂറ്റാണ്ട് തങ്ങളെ ഗ്രസിച്ച അർബുദത്തെ അവർ വലിച്ചെറിയുന്നു. തോക്കിൻ കുഴലിലൂടെ ബുള്ളറ്റ് അല്ല വരുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചു രക്തസാക്ഷികളെ സൃഷ്ടിച്ചത് ആലപ്പുഴകാർ തിരിച്ചറിഞ്ഞിരിക്കുന്നു. വിപ്ലവ സ്തൂപങ്ങൾക്ക് പിന്നിൽ കൊടിയ വഞ്ചനയാണെന്ന് അവർ മനസ്സിലാക്കുന്നു.
ശബരിമലയെയും തന്ത്രിമാരെയും നിന്ദ്യമായി അവഹേളിച്ച മുൻമന്ത്രി ജി സുധാകരൻ ഇപ്പോൾ രാമായണ പാരായണത്തിലാണ് മനസ്സ് തണുപ്പിക്കുന്നത്. വിപ്ലവ പാർട്ടിയുടെ തണലിൽ ചെയ്ത പാപങ്ങൾ എണ്ണി പറയുകയാണ് സുധാകരൻ ഇപ്പോൾ. നാവു ഉണ്ടായിരുന്നെങ്കിൽ വലിയ ചൂടുകാട്ടിലെ ഓരോ സഖാക്കളും അത് ആവർത്തിക്കുമായിരുന്നു.
ഭരണം നിലനിർത്താൻ ഘടകകക്ഷിയുടെ കാലു പിടിക്കാൻ ക്യാപ്റ്റൻ പോലും ആലപ്പുഴയിൽ വന്ന് യാചിക്കേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്. ഈ യാഥാർത്ഥ്യങ്ങൾ മതിഭ്രമം ബാധിച്ച ശിവനാമധാരിയായ കുട്ടി സഖാവ് മനസ്സിലാക്കണം. ബംഗാളിനെ പോലെ കേരളം തിരസ്കരിക്കുന്ന സിദ്ധാന്തത്തിന്റെ വാലായി അപഹാസ്യനാവരുത്.















