ന്യൂദൽഹി: നവംബർ 14 നിർണായകമാണ്. ബഹാർ തെരഞ്ഞെടുപ്പുഫലം വരുന്നത് അന്നാണ്. മോദി സർക്കാരിന്റെ പതനത്തിന്റെ തുടക്കമാകുമത് എന്ന് പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് മത്സരത്തിന് ആക്കം കൂട്ടാൻ നടത്തുന്ന ശ്രമങ്ങൾ ഓരോന്നായി പാഴാകുകയാണ്. ഇപ്പോൾ ചോദ്യം നവംബർ 14 കഴിഞ്ഞാൽ ഇൻഡി സഖ്യമെന്താകും, അത് നിലനിന്നാൽ അതിൽ രാഹുൽ ഗാന്ധി ആരായിരിക്കും എന്നാണ്.
രാഹുൽ ഗാന്ധിയെ ‘ജൻ നായക്’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് പാർട്ടിക്കെതിരെ സമാജ്‌വാദി പാർട്ടി എംഎൽഎ രവിദാസ് മെഹ്റോത്ര ഇന്ന് രൂക്ഷ വിമർശനം ഉയർത്തി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ അറിവും സമ്മതവുമില്ലാതെ അങ്ങനെയൊരു നിലപാട് വരില്ല. കഴിഞ്ഞ ദിവസം ബീഹാർ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾക്ക് വിലക്ക് പറഞ്ഞ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ നിർണ്ണായക നീലപാടിന് തൊട്ടുപിന്നാലെയാണിത്. അതുകൊണ്ടുതന്നെ ഏറെ പ്രധാനവും.
ബീഹാർ തെരഞ്ഞെടുപ്പിനുമുമ്പ് മോദി സർക്കാരിനെതിരേ വലിയ ആക്ഷേപവും ആരോപണവുമായി രാഹുൽ ഗാന്ധി കൊണ്ടുവന്ന ‘വോട് ചോരീ’ എന്ന വോട്ടർപട്ടിക ക്രമക്കേടിനെക്കുറിച്ച് ബീഹാറിൽ മിണ്ടിപ്പോകരുതെന്നതാണ് തേജസ്വിയുടെ താക്കീത്.
രാഹുൽ ഗാന്ധിയും കോൺഗ്രസും ഇനിയും ബീഹാറിൽ ഇറങ്ങിയിട്ടില്ല, ആർജെഡി ഒറ്റയ്‌ക്കാണ് തോണി തുഴയുന്നത്. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷിക്കുന്നത് ഒരാഴ്ചത്തെ പ്രചാരണം മാത്രം. ഈ ഘട്ടത്തിൽ ബീഹാർ തെരഞ്ഞെടുപ്പ് ഫലം വരുന്ന നവംബർ 14 നെക്കുറിച്ചുള്ള ചിന്തകളിലും ആസൂത്രണത്തിലുമാണ് ഇൻഡി സഖ്യത്തിലെ ഘടകകക്ഷികൾ.
ഇൻഡിയുടെ പാർട്ടികൾ നേതൃത്വപരമായ വിഷയങ്ങളിൽ കൂട്ടായി തീരുമാനമെടുക്കുമെന്നും അഖിലേഷ് യാദവാണ് ‘ജന നായക്’ എന്നുമാണ് എസ്പി നേതാവ് രവിദാസ് മെഹ്‌റോത്ര എംഎൽഎ പറഞ്ഞു. സഖ്യകക്ഷിയായ ഒരു പാർട്ടിക്കും അവരുടെ നേതാവിനെ ബ്ലോക്കിന്റെ മുഖമായി മുന്നോട്ടുവയ്‌ക്കാൻ കഴിയില്ലെന്ന് അദ്ദേഹം ന്യായം പറഞ്ഞു. അതായത് കോൺഗ്രസ് നയിക്കുന്ന സഖ്യമല്ല, ഇൻഡി, മറിച്ച് കോൺഗ്രസ്സും അതിലൊരു അംഗം മാത്രമാണെന്നാണ് വാദം.
‘കർപൂരി താക്കൂറിന്റെ ജൻ നായക് ബഹുമതി ചിലർ മോഷ്ടിക്കാൻ ശ്രമിക്കുന്നു’വെന്നാണ് രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. ഈ പശ്ചാത്തലവും എസ്പിയുടെ പ്രതികരണത്തിലുണ്ട്. എസ്പി നേതാവ് മുലായം സിങ് യാദവിനെ ‘നേതാജി’ എന്നാണ് യുപിക്കാർ പരാമർശിക്കുന്നത്. അതുകൊണ്ടുതന്നെ മകൻ അഖിലേഷിനെ ‘ഛോട്ടാ നേതാ’ എന്നും. അതിനിടയിൽ ഒരു ജനനേതാവിനെ സഹിക്കാൻ എസ്പി തയ്യാറല്ല.
‘ഇൻഡി സഖ്യത്തിലെ എല്ലാ പാർട്ടികളും ഒരുമിച്ച് തീരുമാനമെടുക്കും; ഒരു പാർട്ടിക്കും സ്വന്തമായി തീരുമാനിക്കാനോ നേതാവിനെ പ്രഖ്യാപിക്കാനോ അവകാശമില്ല. അഖിലേഷ് യാദവ് ഒരു ജനകീയ നേതാവാണെന്ന് മാത്രമാണ് ഞങ്ങൾ പറയുന്നത്…’ മെഹ്റോത്ര മാധ്യമങ്ങളോട് പറഞ്ഞു. നിർണായകമായ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബീഹാറിൽ ഒരു രാഷ്‌ട്രീയ കൊടുങ്കാറ്റ് വീശുന്നതിനിടയിലാണ് ഇത്, സോഷ്യലിസ്റ്റ് ഐക്കൺ കർപൂരി താക്കൂറിന്റെ പാരമ്പര്യത്തെച്ചൊല്ലി, പ്രധാന പാർട്ടികൾ ‘ജൻ നായക്’ എന്ന പദവി ഉപയോഗിക്കുന്നതിനെച്ചൊല്ലി, ഏറ്റുമുട്ടുന്നത്. ഒക്ടോബർ 24 ന് സമസ്തിപൂർ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കർപൂരി താക്കൂറിൽ നിന്ന് ജൻ നായക് എന്ന പദവി കോൺഗ്രസ് ‘മോഷ്ടിക്കാൻ’ ശ്രമിച്ചുവെന്ന് ആരോപിച്ചത്. ‘ഇപ്പോൾ അവർ (കോൺഗ്രസ്) നമ്മുടെ സോഷ്യലിസ്റ്റ് നേതാവ് കർപൂരി താക്കൂറിൽ നിന്ന് ജൻ നായക് എന്ന പദവി മോഷ്ടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ബീഹാറിലെ ജനങ്ങൾ അത് സംഭവിക്കാൻ അനുവദിക്കില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് ഉചിതമായ ഉത്തരം നൽകുമെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചു.
എന്നാൽ ബീഹാർ കോൺഗ്രസ് പ്രതികരിക്കാതിരിക്കുന്നില്ല. പാർട്ടി ബീഹാർ അദ്ധ്യക്ഷൻ രാജേഷ് റാം പറഞ്ഞതിങ്ങനെ: രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് ഈ പദവി നൽകിയത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ഒരു ജന നായകൻ ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയോ ബിജെപിയോ അല്ല, കാരണം പൊതുജനങ്ങൾ അദ്ദേഹത്തിന് ആ പദവി നൽകിയിട്ടുണ്ട്,” എന്ന്്.
ജനനായക വിവാദം ശക്തമാകുമ്പോൾ കൗതുകകരമായ പോസ്റ്റർ യുദ്ധവും നടക്കുന്നുണ്ട്. സെപ്റ്റംബറിൽ, സദാഖത് ആശ്രമത്തിലെ സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് ഒരു പോസ്റ്ററിൽ രാഹുൽ ഗാന്ധിയെ ‘ജൻ നായക്’ എന്ന് വിശേഷിപ്പിച്ചു, അതേസമയം ആർജെഡി ഓഫീസിന് പുറത്തുള്ള ഒരു പോസ്റ്ററിൽ തേജസ്വി പ്രസാദ് യാദവിനെ ബീഹാറിന്റെ ‘നായക്’ ആയി ചിത്രീകരിച്ചു. ആർജെഡി പോസ്റ്ററിൽ രാഹുൽ ഗാന്ധി ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ബീഹാറിലെ തെരഞ്ഞെടുപ്പിൽ മാത്രമല്ല, അതിനു ശേഷവും ജനനായക പദവിക്കുവേണ്ടിയുള്ള പോര് ഇൻഡി സഖ്യത്തിൽ തുടരും. അപ്പോൾ ഇൻഡി ഇതുപോലെയുണ്ടാകുമോ, ഉണ്ടെങ്കിൽ അതിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനം എന്തായിരിക്കും എന്ന് ചോദ്യം ഇപ്പോഴേ ഉയർന്നുകഴിഞ്ഞു.
















