കനകം മൂലം കാമിനി മൂലം കലഹം പലവിധമെന്ന് നമ്പ്യാര്‍ ഫലിതം പറഞ്ഞതല്ല. ഏതു ഫലിതത്തിലുമെന്നപോലെ ഇതിനകത്തും കാലാതീതമായ ഒരു താക്കീതുണ്ട്. മലയാളിക്ക് ഇതു രണ്ടിലുമുള്ള കമ്പം പ്രസിദ്ധമാണ്. ബാങ്ക് ലോക്കറും ഇരുമ്പലമാരകളും ഇല്ലാതിരുന്ന കാലത്ത് അമ്മൂമ്മമാര്‍ മക്കളെയും കള്ളന്മാരേയും പേടിച്ച് ഉള്ളത് സ്വര്‍ണ്ണമാക്കി മണ്‍കുടത്തിലടച്ച് കട്ടിലിന്നടിയില്‍ കുഴിച്ചിട്ടു. കാലം കഴിഞ്ഞപ്പോള്‍ ചരിത്രഗവേഷകരും പിന്‍മുറക്കാരും ഉദ്ഖനനം ചെയ്ത് നിധിയാക്കി പുറത്തെടുത്തു.
ശ്രീപത്മനാഭന്റെയാണെങ്കിലും ശ്രീ അയ്യപ്പന്റെയാണെങ്കിലും ശ്രീഗുരുവായൂരപ്പന്റെയാണെങ്കിലും ശ്രീ ഏറ്റുമാനൂരപ്പന്റെയാണെങ്കിലും കുറുക്കന്റെ കണ്ണ് ഭണ്ഡാരത്തിലും സ്വര്‍ണ്ണ നിലവറയിലും തിരുവാഭരണങ്ങളിലും ഏഴരപ്പൊന്നാനയിലുമൊക്കെയാണ്. പൊന്നിന്‍കുരിശുമുത്തപ്പനും സൂക്ഷിക്കുന്നത് നന്ന്.
അധികാരം എല്ലാക്കാലത്തും ഇരുന്നരുളുന്നത് പണപ്പെട്ടിക്കു മുകളിലാണ്. ഖജനാവിന്റെ താക്കോലും പോലീസുമുണ്ടെങ്കില്‍ ആരേയും ഒതുക്കാം; വിലയ്‌ക്കുവാങ്ങാം. സ്വര്‍ണ്ണക്കടയല്ലാതെ പച്ചക്കറിക്കട ഉദ്ഘാടനത്തിന് മന്ത്രിയോ സെലിബ്രിറ്റിയോ പോയിട്ട് വാര്‍ഡ് മെമ്പറെപ്പോലും കിട്ടില്ല. ഭരിക്കുന്നവര്‍ക്ക് കനകത്തിലും കാമിനിയിലുമെന്നപോലെ സര്‍ക്കാരിന് ഫണ്ടിലാണ് നോട്ടം. ഫണ്ട് കിട്ടുമെന്നറിഞ്ഞാല്‍ എന്തു കടുംകൈയ്യും ചെയ്തുകളയും. എവിടേയും കുമ്പിടും. സാഷ്ടാംഗം നമസ്‌കരിക്കും. ഏതു വ്യവസ്ഥക്കുമടിയില്‍ ഒപ്പിടും. അതാണ് മന്ത്രിയുടെ തന്ത്രം. വിത്തു കുത്തിത്തിന്ന് തറവാടു കുളംകോരിയ തറവാട്ടുകാരണവരുടെ പ്രേതം സര്‍ക്കാരിനെ ആവേശിച്ചിരിക്കുന്നു. കുളിച്ചില്ലെങ്കിലെന്താ, കൗപീനം പുരപ്പുറത്ത് കിടക്കട്ടെ എന്നതാണ് സാമ്പത്തിക നയം!
കിട്ടുന്നിടത്തുനിന്നെല്ലാം ഫണ്ടു വാങ്ങി ഉള്ളതെല്ലാം മുടിപ്പിച്ചതിനുള്ള ഉത്തമ ദൃഷ്ടാന്തം പൊതുവിദ്യാഭ്യാസ വകുപ്പുതന്നെ. ഡിപിഇപി ഫണ്ട് വാങ്ങി ദീപാളി കുളിച്ചു. എസ്എസ്എ ഫണ്ടില്‍ മുങ്ങിപ്പൊങ്ങി കൂറ്റന്‍ മതിലുകളും ഗോപുരങ്ങളും പണിതുയര്‍ത്തി. അതിനകത്ത് നിരക്ഷരത നട്ടുവളര്‍ത്തി തലമുറകളെ മുച്ചൂടും മുടിച്ചു. തൊട്ടുതിന്നവരൊക്കെ ശര്‍ക്കരക്കുടത്തില്‍ കൈയിട്ടു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കി.
കുളംതോണ്ടാന്‍ ഇനിയൊന്നും ബാക്കിയില്ല. എന്നാലും ഫണ്ടെന്നു കേട്ടാല്‍ ആക്രാന്തമാണ്. കിഫ്ബിയായാലും കേന്ദ്രമായാലും കമഴ്ന്നു വീണാല്‍ കാപ്പണം എന്നതാണ് നടപടിക്രമം. സര്‍ക്കാര്‍ ഇങ്ങനെ ഫണ്ടില്‍ അഭിരമിക്കുമ്പോള്‍ രാഷ്‌ട്രീയക്കാര്‍ നാലു തുട്ടുണ്ടാക്കാന്‍ പിരിവിന്റെ തിരക്കിലാണ്. നാട്ടിലെ പിരിവ് ഏറെക്കുറെ വഴിമുട്ടിയ സ്ഥിതിയാണ്. അപ്പോള്‍പിന്നെ നോട്ടം പ്രവാസി മലയാളിയുടെ പോക്കറ്റിലാണ്. തെരഞ്ഞെടുപ്പാവും മുമ്പ് വല്ലതും ഒപ്പിച്ചാലേ ഭരണമില്ലാത്ത വരള്‍ച്ചക്കാലം മറികടക്കാനാവൂ.
അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന മട്ടിലാണ് സാംസ്‌കാരിക നായകര്‍. ദില്ലിക്കാലത്ത് ഏത് ചെകുത്താന്റെ ഫണ്ടിനു വേണ്ടിയും സിംലയില്‍ പോയി രാപാര്‍ത്തു കവിതയെഴുതിപ്പോന്ന വിപ്ലവ കവികള്‍ പതിവുപോലെ അങ്ങും ഇങ്ങും തൊടാതെ പ്രസ്ഥാവനകള്‍ ഇറക്കുന്നുണ്ട്. പടക്കളത്തിലെ അഭിമന്യുവിനെപ്പോലെ എല്ലാറ്റിനേയും പ്രതിരോധിക്കാനും സര്‍ക്കാരിനെ കണ്ണുംപൂട്ടി ന്യായീകരിക്കാനും ഒരേ ഒരു ആണ്‍തരി-ഒരു ചെരുവില്‍ മാത്രം!
















