ട്രിനിഡാഡ് ആൻഡ് ടൊബാഗോ സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെ തലസ്ഥാനമായ പോർട്ട് ഓഫ് സ്പെയിനിൽ ഗംഭീര രാമക്ഷേത്രം നിർമ്മിക്കാൻ തീരുമാനം . ഹിന്ദുമതത്തെയും ഇന്ത്യൻ സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുക, കരീബിയൻ രാജ്യത്തിന്റെ ദീർഘകാല ഐഡന്റിറ്റിയായ “രാമായണ രാജ്യം” എന്നതിനെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി . “മിനി അയോധ്യ” തന്നെ സൃഷ്ടിക്കാനാണ് തീരുമാനം .
ഏകദേശം 1.5 ദശലക്ഷം ജനസംഖ്യയുള്ള ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 350,000-ത്തിലധികം ഹിന്ദുക്കൾ വസിക്കുന്നുണ്ട് . നൂറ്റാണ്ടുകളായി രാജ്യത്ത് ഹിന്ദു മത-സാംസ്കാരിക പാരമ്പര്യങ്ങൾ ആഴത്തിൽ വേരൂന്നിയ ഒന്നാണ് . പൊതു യൂട്ടിലിറ്റീസ് മന്ത്രി ബാരി പദരത്ത് അടുത്തിടെ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ പദ്ധതിക്ക് സർക്കാരിന്റെ ശക്തമായ പിന്തുണ പ്രകടിപ്പിച്ചു. രാമായണ നാട് വളരെക്കാലമായി ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സാംസ്കാരിക സ്വത്വം ശക്തിപ്പെടുത്തുന്നതിനും, ധ്യാനത്തിനും, ആരാധനയ്‌ക്കും, സമൂഹ ഒത്തുചേരലുകൾക്കും ഇടം നൽകുന്നതിനുമുള്ള ഒരു മാർഗമായിട്ടാണ് ഈ സംരംഭം കാണുന്നതെന്ന് പദരത്ത് പറഞ്ഞു.
യുഎസ് ആസ്ഥാനമായുള്ള ഓവർസീസ് ഫ്രണ്ട്സ് ഓഫ് ദി റാം മന്ദിർ സംഘടനയുടെ സ്ഥാപകനായ പ്രേം ഭണ്ഡാരി ഒരു “മിനി അയോധ്യ” സ്ഥാപിക്കുക എന്ന ആശയം മുന്നോട്ടുവച്ചത്. അയോധ്യ സന്ദർശിക്കാൻ കഴിയാത്ത അമേരിക്കയിൽ നിന്നുള്ള തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ആത്മീയ കേന്ദ്രം വിഭാവനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി കമല പെർസാദ്-ബിസ്സസ്സറിനോട് “അയോധ്യ നഗരി” വികസിപ്പിക്കാനാണ് ഭണ്ഡാരി അഭ്യർത്ഥിച്ചത്.
2025 മെയ് മാസത്തിൽ, അയോധ്യയിൽ നിന്നുള്ള രാം ലല്ലയുടെ ഒരു പകർപ്പ് പോർട്ട് ഓഫ് സ്പെയിനിൽ അനാച്ഛാദനം ചെയ്തു, പതിനായിരത്തിലധികം ഭക്തരെ ആകർഷിച്ചിരുന്നു ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ദേശീയ അവധി ദിവസമായ ഒക്ടോബർ 20 ന് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു മിനി അയോധ്യയുടെ പ്രഖ്യാപനം. .
















