രണ്ട് നൂറ്റാണ്ട് മുമ്പ് കേരളത്തിന്റെ വടക്കു നിന്ന് പടപ്പുറപ്പാടുമായി കേരളത്തിലേക്ക് കടന്നുകയറിയ മൈസൂര്‍ നവാബായിരുന്ന അക്രമകാരി ടിപ്പുവും കേരളത്തിന്റെ വടക്കുനിന്നു മുഖ്യമന്ത്രി പദവിയിലേക്ക് വന്ന പിണറായിക്കാരന്‍ വിജയനും തമ്മില്‍ ഹിന്ദു നിന്ദയുടെ കാര്യത്തിലും ക്ഷേത്രക്കൊള്ളയുടെ വിഷയത്തിലും സമാനതകള്‍ ഏറെയാണ്. ചരിത്രവും വര്‍ത്തമാനവും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ടിപ്പുവിന്റ പിതാവ് ഹൈദരാലിയുടെ മരണശേഷം 1782 മുതല്‍ 1792 വരെ, ആദ്യത്തെ പത്തുവര്‍ഷം, കേരളത്തിലേക്ക് അയാള്‍ നടത്തിയ എല്ലാ പടയോട്ടങ്ങളുടെയും ലക്ഷ്യം ക്ഷേത്ര സ്വത്തുക്കള്‍ കൊള്ളയടിക്കലും ക്ഷേത്രങ്ങള്‍ തകര്‍ക്കലുമായിരുന്നു എന്ന് കര്‍ണാടക ചരിത്രകാരന്മാര്‍ വിലയിരുത്തുന്നുണ്ട്. ക്ഷേത്ര കേന്ദ്രീകൃതമായിരുന്ന സാമൂഹിക വ്യവസ്ഥ തകര്‍ത്തു. നിര്‍ബന്ധിത മത പരിവര്‍ത്തനവും അത് ചെറുക്കുന്നവരുടെ കൂട്ടക്കുരുതിയും നടത്തി.
കാലത്തിന്റെ മാറ്റത്തിനനുസരിച്ചു സമാനമായ രീതിയിലാണ് പിണറായിയും ഹിന്ദുക്കളോട് പെരുമാറിയത്. ക്ഷേത്രങ്ങള്‍ ‘തല്ലി’ത്തകര്‍ത്തില്ല എന്നുമാത്രം. ഭരണ, പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ക്ഷേത്ര മുതലുകള്‍ കൊള്ളയടിച്ചത്. ഇതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ പലതിലും ‘നവകാല നവാബ്’ കടത്തിയ മുതലുകളുടെ കണക്കെടുക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
മൈസൂരിലെ നവാബ് വന്നത് കൊള്ളക്കാരായ പട്ടാളക്കാരെയും കൊണ്ടാണ്. കേരളത്തിലെ പുതിയ നവാബ് ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചു. പുതിയ സാങ്കേതിക വിദ്യയേയും കൂട്ടുപിടിച്ചു. പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവര്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി.
മൈസൂരിലെ ഹിന്ദു രാജാക്കന്മരുടെ കാലത്ത് പട്ടാളത്തില്‍ ഒരു സാധാരണക്കാരനായി ജോലിയില്‍ ചേര്‍ന്ന ഹൈദര്‍ സവര്‍ണ്ണ രാജാക്കന്മാരുടെ സഹായം കൊണ്ടാണ് ഉയര്‍ന്ന പദവികളില്‍ വന്നത്. സിറിയയിലെ അബ്ബസ്് ബുലിഖന്റെ തടവറയില്‍ നിന്ന് ഹൈദറേയും പിതാവ് ഫത്തേ മുഹമ്മദ്, മാതാവടക്കമുള്ള മറ്റു ബന്ധുക്കളെയും പണം കൊടുത്തു മോചിപ്പിച്ചതു മൈസൂര്‍ ദളവയായിരുന്ന ദേവരാജയും സേനയില്‍ ജോലി നല്‍കിയത് മറ്റൊരു ദളവയായിരുന്ന നഞ്ച രാജയും ആയിരുന്നു. വിജയത്തിലേക്കുള്ള അടുത്ത ചവിട്ടുപടിയായി ഡിണ്ടിഗല്‍ മിലിട്ടറി പട്ടം എ. ഡി. 1755ല്‍ സമ്മാനിച്ചതും നഞ്ച രാജ തന്നെയാണ്.
കണ്ണൂരിലെ ദരിദ്ര തൊഴിലാളി കുടുംബത്തില്‍ പിറന്ന വിജയന്റെ വളര്‍ച്ചയ്‌ക്ക് സഹായവും പ്രോത്സാനവും നല്‍കിയത് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളാണ്. മൈസൂര്‍ നവാബും പിണറായി വിജയനും തികഞ്ഞ ഏകാധിപതികളാണ്. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ടിപ്പു പരീക്ഷിച്ചു വിജയിച്ചതും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന നയം തന്നെയാണ് വിജയനും പാര്‍ട്ടിക്ക് അകത്തും പുറത്തും മന്ത്രിസഭയില്‍ പോലും നടപ്പാക്കി വരുന്നത്. വിജയന്റെ സഹയാത്രികരായ പോപ്പുലര്‍ ഫ്രണ്ടുകാരും ഈ നയമാണ് നടപ്പാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ പേരില്‍ വംശഹത്യ നടത്തിയ ടിപ്പുവും 20-ാം നൂറ്റാണ്ടിന്റെ ഒടുവിലും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കമ്മ്യൂണിസത്തിന്റെ പേരില്‍ നിരവധി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ക്ഷേത്ര മുതലുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന പിണറായിയും തമ്മില്‍ സമാനതകളേറെയാണ്.
മൈസൂര്‍ നവാബ് ഭീഷണിയിലൂടെയും കൂട്ടക്കുരുതിയിലൂടെയും ഇസ്ലാമിന്റെ ഭീകര മുഖമാണ് മലയാളിക്ക് നല്‍കിയതെങ്കില്‍ കാലോചിതമായ മാറ്റങ്ങളോടെ വീട്ടിലെ വിവാഹബന്ധംവഴി പിണറായി വേറിട്ടൊരു രീതിയിലാണ് ഇസ്ലാമിനെ പരിചയപ്പെടുത്തിയത്. കേരളത്തിലേക്കുള്ള പടയോട്ടങ്ങള്‍ കൂടുതലും ഹൈദറും ടിപ്പുവും നടത്തിയത് വയനാട്ടിലൂടെയായിരുന്നു. പടയോട്ടങ്ങള്‍ക്ക് മുന്‍പ് വയനാട് വനവും തോട്ടങ്ങളും ചതുപ്പുമായി കിടന്ന വലിയ ഭൂവിഭാഗം ജനനിബിഡവും സമ്പന്നരായിരുന്ന കുടിയിരുപ്പുകാരും വമ്പന്‍ ക്ഷേത്രങ്ങളും നിറഞ്ഞതായിരുന്നു എന്ന് വാമൊഴികളും വരമൊഴികളും ഉണ്ട്. എഡി പന്ത്രണ്ടാം ശതകത്തിനു ശേഷം വയനാട്ടില്‍ ഉയര്‍ന്നു വന്ന ജനവാസ കേന്ദ്രങ്ങളുടെ വലുപ്പവും പ്രതാപവും വിളിച്ചോതുന്ന തെളിവുകള്‍ അവിടങ്ങളിലെ ക്ഷേത്രങ്ങള്‍ തന്നെയായിരുന്നു. കാരണം ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജനങ്ങള്‍ വ്യവഹാര കേന്ദ്രങ്ങളായി ഉപയോഗിച്ചത് ക്ഷേത്രങ്ങളായിരുന്നു.
വടക്ക് കൊട്ടിയൂര്‍ പാലുകാച്ചി മലയിലെ ഏക്കര്‍ കണക്കിന് പരന്നുകിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ മുതല്‍ തെക്ക് ചെമ്പ്ര അടിവാരം വരെയും കിഴക്ക് അയ്യന്‍കൊല്ലി മുതല്‍ പടിഞ്ഞാറ് ചൂരാണി വരെയും ഇപ്പോള്‍ മണ്ണിനു മുകളില്‍ കാണപ്പെടുന്ന ക്ഷേത്ര സ്ഥാനങ്ങള്‍ ആ നഷ്ടഭൂത കാലത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. വെണ്ണക്കല്ലിലും കരിങ്കല്ലിലും പടുത്ത ദേവാലയ സമുച്ചയങ്ങളുടെ എണ്ണം 200 ല്‍ ഏറെ വരും. കുടുംബ ക്ഷേത്രങ്ങള്‍ വേറെ. തിരുനെല്ലി, തൊണ്ടര്‍ നാട്, അമ്പലവയല്‍, ചീക്കല്ലൂര്‍, കാവുമന്നം, കാവുമന്നം കൊയിലേരി, പുഞ്ചവയല്‍ കൊയിലേരി പുഞ്ചവയല്‍ പുല്‍പ്പള്ളി, പൊന്‍കുഴി, ഗണപതിവട്ടം തുടങ്ങിയ ക്ഷേത്ര നഗരങ്ങളും ഒറ്റപ്പെട്ട മറ്റു നിരവധി ക്ഷേത്രങ്ങളും പൊടുന്നനെ അങ്ങ് ഒരു കാരണവുമില്ലാതെ മണ്ണടിയുന്നതെങ്ങനെ. വയനാട്ടില്‍ ഇന്ന് കണ്ടെത്തിയിട്ടുള്ള വലിയ ക്ഷേത്രങ്ങള്‍ ഒക്കെയും പഴയ വാണിജ്യപാതകളിലാണ്. അതിലൂടെയാണ് മൈസൂര്‍ പടയോട്ടങ്ങളും റീഡുകളും നടന്നത്. നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കാനും ക്ഷേത്രസ്വത്തുകള്‍ കൊള്ളയടിക്കാനും ക്രിമിനല്‍ സൈനിക സംഘങ്ങളെ കയറൂരി വിട്ട നവാബ് അവസാനകാലത്ത് മാറിയതിന് തെളിവുകളുണ്ട്. ശ്രീരംഗപട്ടണത്ത് തന്റെ കോട്ടയ്‌ക്കുള്ളില്‍ ക്ഷേത്രത്തില്‍ പുരോഹിതന്മാര്‍ നടത്തിയിരുന്ന പൂജകളില്‍ പങ്കെടുത്തതിനും ദാനധര്‍മ്മങ്ങള്‍ നടത്തിയതിനും സാക്ഷ്യങ്ങളുണ്ട്. ശൃംഗേരി ജഗദ് ഗുരുവിന്റെ അചഞ്ചലനായ ഭക്തനും ശിഷ്യനും ആയിരുന്നു. ഒടുവില്‍ ഈ മഠത്തിന് ഏക്കറുകണക്കിന് ഭൂമി കരമൊഴിവാക്കിയും നവാബ് നല്‍കി. ശ്രീരംഗനാഥ, നെഞ്ചുണ്ടേശ്വര തുടങ്ങിയ കര്‍ണാടക ക്ഷേത്രങ്ങള്‍ക്കും മലബാറിലെ ചില ക്ഷേത്രങ്ങള്‍ക്കും നവാബ് നല്‍കിയ വഴിപാടുകള്‍ക്ക് കൈയും കണക്കുമില്ല. പിണറായിയുടെ ഭാര്യയും മകളും അടുത്തകാലത്തായി നടത്തുന്ന ക്ഷേത്ര ദര്‍ശനങ്ങളും നടത്തുന്ന വഴിപാടുകള്‍ക്കും ടിപ്പു നടത്തിയ വഴിപാടുകള്‍ക്കും സമാനതകളേറെയാണ്. ജ്യോതിഷ പണ്ഡിതരുടെ ഉപദേശപ്രകാരം ഔദ്യോഗിക വസതിയിലെ ഗോശാല പരിപാലനത്തിലൂടെയും ആഗോള അയ്യപ്പ സംഗമവും നടത്തി അന്നദാനത്തിലൂടെ പിണറായി പാപപരിഹാരത്തിന് ശ്രമിക്കുന്നു എന്ന് വാര്‍ത്തകളില്‍ക്കൂടി അറിയുന്നു. പിണറായിയും ടിപ്പുവിന്റെ അതേ പാതയിലാണ്. വിവാദമായ ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അന്ന് സംസ്ഥാനത്ത് നാമജപ യാത്ര നടത്തിയതിനും ഇരുമുടിക്കെട്ടേന്തി ശബരിമലയ്‌ക്ക് പോയതിനും പിണറായി പതിനായിരം കേസുകളിലായി പതിനാറായിരത്തോളം ഭക്തജനങ്ങളെയാണ് വേട്ടയാടിയത്. ഇതിനൊക്കെയുള്ള പ്രായശ്ചിത്തം എങ്ങനെ ചെയ്തുതീര്‍ക്കുമെന്ന് കാലം കാതോര്‍ക്കുകയാണ്.
















