മനില (ഫിലിപ്പീൻസ്): മനിലയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ തെക്കായി ബടാൻഗാസ് പ്രവിശ്യയിൽ ‘ടാൽ’ അഗ്‌നിപർവ്വതം ഞായറാഴ്ച മൂന്ന് തവണ പൊട്ടിത്തെറിച്ചു. സ്‌ഫോടനങ്ങളെത്തുടർന്ന് ഗർത്തത്തിന് മുകളിൽ 1,200 മുതൽ 2,100 മീറ്റർ വരെ ഉയരത്തിൽ ചാരപ്പാളി ഉയർന്നു.
സ്‌ഫോടനങ്ങളെത്തുടർന്ന്, ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി ടാൽ അഗ്‌നിപർവ്വതത്തിന്റെ ജാഗ്രതാ നില ഒന്നാം തലത്തിലേക്ക്് ഉയർത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. വിഷവാതകങ്ങളും നീരാവി പ്രേരിത സ്‌ഫോടനങ്ങളും മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കാരണം, സ്ഥിരം അപകട മേഖലയിലേക്ക്, പ്രത്യേകിച്ച് പ്രധാന ഗർത്തത്തിന് സമീപമുള്ള പ്രദേശങ്ങളിൽ പ്രവേശിക്കരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് അറിയിപ്പുകൊടുത്തിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. അഗ്‌നിപർവ്വതത്തിൽ നിന്ന് വൻതോതിൽ തൂണുകളുടെ രൂപത്തിൽ ചാരവും വാതകവും ഉയരുന്നത് കാണാം. റിപ്പോർട്ടുകൾ പ്രകാരം, അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഫിലിപ്പീൻസിലെ ഏറ്റവും സജീവമായ അഗ്‌നിപർവ്വതങ്ങളിൽ ഒന്നാണ് ‘ടാൽ’ അഗ്‌നിപർവ്വതം. അഞ്ചുവർഷംമുമ്പ്,2020 ജനുവരിയിലാണ് ഇതിനുമുമ്പ് ‘ടാലിൽ’ വലിയ പൊട്ടിത്തെറി ഉണ്ടായത്, ഇതെ തുടർന്ന് ലക്ഷക്കണക്കിന് താമസക്കാരെ ഒഴിപ്പിക്കേണ്ടിവന്നിരുന്നു.
ഒരു തടാകത്തിനുള്ളിലാണ് ‘ടാൽ’അഗ്‌നിപർവ്വതം എുന്നത്് സവിശേഷമായ ഭൂമിശാസ്ത്ര സാഹചര്യമാണ്. കൂടുതൽ നിരീക്ഷണങ്ങൾക്കായി അഗ്‌നിപർവ്വതത്തിന് ചുറ്റും അധിക ശാസ്ത്രീയ നിരീക്ഷണ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്.
















