മോസ്കോ:റഷ്യ-ഉക്രൈന്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജേനെ റഷ്യയെ ഞെക്കിക്കൊല്ലാനുള്ള രഹസ്യ പദ്ധതികള്‍ നടപ്പിലാക്കുകയാണ് യുഎസ് പ്രസിഡന്‍റ് ട്രംപെന്ന് റഷ്യന്‍ നേതാക്കള്‍. ഇനിയും ഈ നടപടി തുടര്‍ന്നാല്‍ അമേരിക്കയെ ആക്രമിക്കാന്‍ മടിക്കില്ലെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.
അമേരിക്ക ഇപ്പോള്‍ റഷ്യയുടെ പൂര്‍ണ്ണ എതിരാളിയായി മാറിയിരിക്കുകയാണെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്‍റും റഷ്യയുടെ സുരക്ഷാകൗണ്‍സിലിന്റെ ചെയര്‍മാനുമായ ദിമിത്രി മെദ് വദേവ് ആരോപിക്കുന്നു. റഷ്യയുടെ എണ്ണക്കമ്പനികളായ റോസ് നെഫ്റ്റിനും ലൂക്കോയിലിനും എതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ ഏറ്റവുമധികം ശ്രമം നടത്തുന്നത് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപാണ്. ഇന്ത്യയെ ഉള്‍പ്പെടെ റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നത് ട്രംപാണ്. ഇത് റഷ്യയ്‌ക്കെതിരായ ട്രംപിന്റെ യുദ്ധപ്രഖ്യാപനമായാണ് മെദ് വദേവ് കാണുന്നത്.
യുഎസ് തെരഞ്ഞെടുപ്പ് സമയത്ത് ഉക്രൈന്‍-റഷ്യ യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് ട്രംപ്. പക്ഷെ യുദ്ധം അവസാനിപ്പിക്കാനല്ല, കൂടുതല്‍ കൂടുതല്‍ ഉപരോധങ്ങളിലൂടെ റഷ്യയെ ഞെരിച്ച് കൊല്ലാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇപ്പോള്‍ 19ാമത്തെ ഉപരോധമാണ് റഷ്യയ്‌ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയ്‌ക്ക് വരുമാനം നല‍്കുന്ന എണ്ണ വില്‍പന പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഏറ്റവുമധികം പരിശ്രമിക്കുന്നത് ട്രംപാണ്. അതുപോലെ റഷ്യയുടെ ആയുധങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എല്ലാ രംഗത്തും റഷ്യയുടെ വരുമാനം അടച്ചുകളയാനാണ് ട്രംപ് ശ്രമിക്കുന്നത്. ഉക്രൈന്‍-റഷ്യ സമാധാനം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു നേതാവ് എന്തിനാണ് ഇങ്ങിനെ പെരുമാറുന്നത് എന്നതാണ് ട്രംപിന്റെ ഗൂഢനീക്കത്തില്‍ റഷ്യന്‍ നേതാക്കള്‍ക്ക് സംശയം ജനിപ്പിച്ചിരിക്കുന്നത്.
പുറമേയ്‌ക്ക് പരസ്പരം വഴക്കിടുന്നതുപോലെ ട്രംപും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ഉക്രൈന്‍ പ്രസിഡന്‍റും അഭിനയിക്കുകയാണെന്നാണ് റഷ്യ കരുതുന്നത്. അകമേ ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും റഷ്യ കരുതുന്നു. കാരണം ഇവരുടെ ഓരോ നീക്കങ്ങളും ഫലത്തില്‍ റഷ്യയെ നിര്‍വ്വീര്യമാക്കുകയാണ്.
















