തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലി ഇടതുമുന്നണിയിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി.ആർ. അനിലും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് സൂചന. പിഎം ശ്രീയിൽ നിന്നും പിന്മാറണമെന്ന ആവശ്യം ബിനോയ് വിശ്വം വീണ്ടും ഉന്നയിച്ചതായാണ് വിവരം.
മുന്നണി മര്യാദകൾ ലംഘിച്ച് മന്ത്രിസഭ അറിയാതെ കരാറിൽ ഒപ്പിട്ട വിഷയത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഫണ്ട് കിട്ടാനാണ് കരാറിൽ ഒട്ടിട്ടതെന്നാണ് വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചത്. എന്നാൽ നയപരമായ കാര്യങ്ങളിൽ ഇങ്ങനെയല്ല തീരുമാനം എടുക്കേണ്ടതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇത് പെട്ടെന്ന് വന്ന പദ്ധതിയല്ല. സിപിഎമ്മും സിപിഐയും വർഷങ്ങളായി എതിർക്കുന്ന പദ്ധതിയാണിത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് ധാരണാപത്രത്തിൽ ഒപ്പിട്ടത് ശരിയായില്ലെന്ന് ബിനോയ് വിശ്വം മന്ത്രിയെ അറിയിച്ചു.
എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് വി. ശിവൻകുട്ടി ചർച്ചയ്‌ക്ക് ശേഷം പ്രതികരിച്ചു. സിപിഐയുമായി നടത്തിയ ചർച്ചയിലെ എല്ലാ വിഷയങ്ങളും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.
















