ജയ്‌പുർ : രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള ലോംഗേവാല അതിർത്തിയിൽ നടന്ന “ഓപ്പറേഷൻ ഥാർ ശക്തി 2025” ൽ ഇന്ത്യൻ സൈന്യത്തിന്റെ എലൈറ്റ് യൂണിറ്റായ ഭൈരവ് കമാൻഡോസ് തങ്ങളുടെ വീര്യവും വൈദഗ്ധ്യവും പ്രകടിപ്പിച്ചു. ഭൈരവ് കമാൻഡോസിനൊപ്പം, കാലാൾപ്പട, ടാങ്ക്, ആർമി എയർ ഡിഫൻസ് യൂണിറ്റുകളും ഈ അഭ്യാസത്തിൽ പങ്കെടുത്തു.
അഭ്യാസ പ്രകടനത്തിന് സാക്ഷിയാകാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എത്തിയിരുന്നു. സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി, “ഓപ്പറേഷൻ സിന്ദൂരിൽ സൈന്യം പാകിസ്ഥാന് ഒരു പാഠം നൽകിയിട്ടുണ്ട്. എന്നാൽ പാകിസ്ഥാൻ വീണ്ടും എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ, ഇത്തവണ പാകിസ്ഥാൻ നശിപ്പിക്കപ്പെടും.” – പ്രതിരോധ മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ ഥാർ ശക്തിയിൽ, ഇന്ത്യൻ സൈന്യത്തിന്റെ ടാങ്ക് കോളം മൂവ്മെന്റ്, പീരങ്കി വെടിവയ്‌പ്പ്, കരസേനയ്‌ക്കുള്ള വ്യോമ പിന്തുണ തുടങ്ങിയ പ്രവർത്തനങ്ങൾ പരിശീലിച്ചു. ആർമി എയർ ഡിഫൻസ് ടീം കാമികേസ് ഡ്രോണുകൾ ഉപയോഗിച്ച് ശത്രുവിനെ ആക്രമിക്കുന്നതിൽ പരിശീലിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ടാർഗെറ്റിംഗ് സിസ്റ്റങ്ങൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, തദ്ദേശീയ അർജുൻ, ടി-90 ടാങ്കുകൾ, പിനാക റോക്കറ്റ് സംവിധാനങ്ങൾ എന്നിവ ഈ അഭ്യാസത്തിൽ ഉപയോഗിച്ചു.
ഭാവിയിലെ യുദ്ധങ്ങളിൽ ആധുനിക സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ഉപയോഗിക്കുന്നതിന് തയ്യാറെടുക്കുക എന്നതായിരുന്നു ഈ അഭ്യാസത്തിന്റെ ലക്ഷ്യം. മൂന്ന് സേനകളുടെയും സംയുക്ത പ്രവർത്തനങ്ങൾ, സ്വാശ്രയത്വം, നവീകരണം എന്നിവയിലും ഈ അഭ്യാസം പ്രത്യേക ഊന്നൽ നൽകി.
















