തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കേരളത്തിലെ വിദ്യാഭ്യാസത്തില്‍ ‘ശ്രീ’. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്ത് കാര്യമായ ഉണര്‍വ് ഉണ്ടാക്കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ച പിഎം ശ്രീ പദ്ധതി. പദ്ധതിയില്‍ ഒപ്പുവച്ചതോടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കും. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ കടുത്ത രാഷ്‌ട്രീയ വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്.
പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഎം വ്യക്തമാക്കിയപ്പോള്‍ രാഷ്‌ട്രീയ മര്യാദ കാണിച്ചില്ലെന്ന പരിഭവവുമായി സിപിഐ രംഗത്ത് വന്നു. പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്ന കോണ്‍ഗ്രസിന് ഉത്തരംമുട്ടിത്തുടങ്ങി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പദ്ധതിയില്‍ ഒപ്പിട്ട് പിഎം ശ്രീ നടപ്പാക്കി കഴിഞ്ഞു.
കരാറില്‍ സര്‍ക്കാര്‍ ഒപ്പു വച്ചതോടെ സംസ്ഥാനത്തെ 336 സ്‌കൂളുകള്‍ക്കായി 1500 കോടി രൂപയുടെ കേന്ദ്രസഹായം ലഭിക്കും. ഒരു കോടി രൂപവരെ വര്‍ഷം ഒരു സ്‌കൂളിന് ലഭിക്കും. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ലഭിക്കും, അന്താരാഷ്‌ട്ര നിലവാരത്തിലെത്തും. കേന്ദ്രസര്‍ക്കാര്‍ പിഎംശ്രീ തുടങ്ങി മൂന്നാം വര്‍ഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം കരാറില്‍ ഒപ്പിടുന്നത്. ഇതോടെ ദേശീയ വിദ്യാഭ്യാസ നയവും (എന്‍ഇപി) സംസ്ഥാനത്ത് നടപ്പിലാകും.
നിലവില്‍ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും ഉള്‍പ്പെടെ 47 വിദ്യാലയങ്ങള്‍ പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെട്ടതായി കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതോടെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് ആനുകൂല്യം ലഭ്യമാകും.
തന്ത്രപരമായ തീരുമാനം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. വിദ്യാഭ്യാസ രംഗത്ത് ഇനി കേന്ദ്രത്തില്‍ നിന്നും കോടിക്കണക്കിന് രൂപ ലഭിക്കും.
നിരവധി വിദ്യാലയങ്ങളില്‍ ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍ ഉണ്ട്. അടിസ്ഥാന വികസനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ പണവുമില്ല. ഈ ഘട്ടത്തിലാണ് സംസ്ഥാനത്ത് പിഎം ശ്രീ വരുന്നത്.
















