സൂര്യനെ പൂജിക്കുകയും സൂര്യപത്‌നിയായ ഛഠ് ദേവിയെ ആരാധിക്കുകയും ചെയ്യുന്നതാണ് ഈ വിശിഷ്ട ആഘോഷം.
ഭാരതത്തിന്റെ ഉത്തരഭാഗത്തെ സംസ്ഥാനമായ ബീഹാറിനും ഉത്തർപ്രദേശ്, നേപ്പാൾ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങൾക്കും പ്രധാനപ്പെട്ട ഉത്സവമാണ് ഛഠ് പൂജ. ഇതിന്റെ ആചാരങ്ങൾ ഹിന്ദു കലണ്ടർ മാസമായ കാർത്തികയിലെ ആറാം ദിവസമാണ് ആരംഭിക്കുന്നത്.
ഈ വർഷം ഇന്നുമുതൽ (ഒക്ടോബർ 24) ഛഠ് പൂജ ആഘോഷങ്ങൾ ആരംഭിച്ചു. ശനിയാഴ്ചയാണ് എല്ലായിടത്തും ആഘോഷം വ്യാപകമാകുന്നത്. നാല് ദിവസമാണ് ആഘോഷങ്ങൾ. കുടുംബത്തിന്റെ സമ്പൂർണ്ണ അഭിവൃദ്ധിക്കായി സൂര്യദേവനെ ആരാധിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമാണ് ഇതിന്റെ മുഖ്യ ചടങ്ങ്. സൂര്യദേവന് പ്രാർത്ഥനകൾ അർപ്പിക്കുന്നതിലൂടെയും ഉപവാസം അനുഷ്ഠിക്കുന്നതിലൂടെയും ഗംഗാ നദിയിലെ പുണ്യജലത്തിൽ മുങ്ങുന്നതിലൂടെയുമകാണ് പൂജയുടെ ക്രമങ്ങൾ. ഇതായിരുന്നു ആദ്യകാല പതിവ്. ഇപ്പോൾ രീതികളിലും ആചാര പരിപാടികളിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
ഐതിഹ്യം:
ഛഠ് പൂജയുടെ കൃത്യമായ ഉത്ഭവം അജ്ഞാതമാണ്. ചിലർ വിശ്വസിക്കുന്നത് അത് ഹിന്ദു ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം എന്നിവയിൽ ഇതെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നാണ്.
ഛഠ് പൂജയുമായി ബന്ധപ്പെട്ട രണ്ട് ഐതിഹ്യങ്ങൾ ഇപ്രകാരമാണ്:
രാമായണത്തിൽനിന്ന്:
ശ്രീരാമനാണ് ഛഠ് പൂജ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. വനവാസത്തിനുശേഷം അയോധ്യയിലേക്ക് മടങ്ങിയെത്തിയ ശ്രീരാമനും സീതയും സൂര്യദേവനോടുള്ള ബഹുമാനാർത്ഥം ഉപവാസം അനുഷ്ഠിക്കുകയും പിറ്റേന്ന് പുലർച്ചെ വ്രതം മുറിക്കുകയും ചെയ്തുവത്രെ. ഈ ആചാരമാണ് പിന്നീട് ഛഠ് പൂജയായി പരിണമിച്ചതെന്നാണ് ഒരു വിശ്വാസം.
മഹാഭാരതത്തിൽ:
പ്രമുഖ പുരാണ കഥാപാത്രമായ കർണ്ണൻ സൂര്യദേവന്റെയും കുന്തിയുടെയും മകനാണെന്നാണ് ഭാരത വിവരണം. കർണ്ണൻ പുണ്യതീർത്ഥത്തിൽ ഇറങ്ങിനിന്ന് വേദമന്ത്ര മുച്ചരിച്ചും പ്രാർത്ഥനകൾ ചൊല്ലിയും സൂര്യഭഗവാന് അർച്ചന ചെയ്തു. ദരിദ്രർക്ക് പ്രസാദം വിതരണം ചെയ്യുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. അതിന്റെ തുടർച്ചയാണ് ഛഠ്പൂജയെന്നാണ് ഒരു വിശ്വാസം.
മറ്റൊരു കഥയിൽ ദ്രൗപദിയും പാണ്ഡവരും തങ്ങളുടെ രാജ്യം തിരികെ നേടുന്നതിനായി സമാനമായ ഒരു പൂജ നടത്തിയതിനെക്കുറിച്ച് പരാമർശിക്കുന്നു.
ശാസ്ത്രീയ പ്രാധാന്യം
ഛഠ് പൂജയ്‌ക്ക് ശാസ്ത്രത്തിൽ വേരുകളുണ്ടെന്നും അത് മനുഷ്യശരീരത്തെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ടെന്നും ചിലർ പറയുന്നു. വെള്ളത്തിൽ മുക്കി സൂര്യപ്രകാശം ഏൽക്കുന്നത് സൗരോർജ്ജ ജൈവവൈദ്യുതിയുടെ ഒഴുക്ക് വർദ്ധിപ്പിക്കുകയും മനുഷ്യശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും ഇല്ലാതാക്കാൻ ഛഠ് പൂജ സഹായിക്കുമെന്നും ചിലർ വിശ്വസിക്കുന്നു – അങ്ങനെ ശൈത്യകാലത്തിന്റെ ആരംഭത്തിനായി ആളുകൾ തയ്യാറാകുന്ന വഴികൂടിയാണ് ഛഠ്് പൂജയെന്ന വ്യാഖ്യാനവും ഉണ്ട്.
ആചാരങ്ങൾ
ഒന്നാം ദിവസം: ആദ്യ ദിവസം, ഭക്തർ കുളിക്കുന്നതിനുമുമ്പ് ഭക്ഷണം കഴിക്കുന്നില്ല, അതിനുശേഷം കടലപ്പരിപ്പുകറി, പായസം, മത്തങ്ങകൊണ്ടുള്ള കറി തുടങ്ങിയ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കുന്നു.
രണ്ടാം ദിവസത്തിന് ഖർണ എന്നാണ് പേര്.
ഖർണ പൂജ അവസാനിക്കുന്നതുവരെ ഭക്തർ ഉപവസിക്കുന്നു. അതിനുശേഷം ശർക്കര ചേർത്ത പായസവും പൂരിയും ദേവന്മാർക്ക് സമർപ്പിക്കുകയും വ്രതം അനുഷ്ഠിച്ചവർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.
മൂന്നാം ദിവസം പെഹ് ലാ അർഘ്യയാണ്. ഛഠിലെ ഏറ്റവും കഠിനമായ വ്രതം. ഭക്തർ – പ്രധാനമായും സ്ത്രീകൾ – കഠിനമായ ഉപവാസം അനുഷ്ഠിക്കുന്നു, വെള്ളംപോലും കുടിക്കില്ല. സൂര്യദേവന്റെ പത്‌നിയായ ഛഠി മയ്യയ്‌ക്ക് സമർപ്പിച്ചിരിക്കുന്ന ഈ ദിവസം നാടോടി ഗാനങ്ങൾ പാടും, ഗംഗ, കോസി, കർണാലി എന്നിവിടങ്ങളിലെ പുണ്യജലങ്ങളിൽ മുങ്ങിക്കുളിക്കും. അങ്ങനെ സൂര്യൻ അസ്തമിക്കുന്നത് വരെ ആഘോഷം തുടരുന്നു.
നാലാം ദിവസം: നാലാംനാളാണ് വ്രതത്തിന്റെ പാരണവീടൽ. വൈകിട്ട് സൂര്യാസ്തമയത്തോടെ വ്രതം അവസാനിപ്പിച്ച് ആഘോഷം കൂടി അവസാനിപ്പിക്കുന്നു.












