രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല യാത്രയില്‍ ഉണ്ടായ സുരക്ഷാ വീഴ്ചകള്‍ അക്ഷന്തവ്യവും ഗൗരവതരമായ അന്വേഷണം ആവശ്യപ്പെടുന്നതുമാണ്. രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സംസ്ഥാനത്തെത്തുമ്പോള്‍ കുറ്റമറ്റ സുരക്ഷ ഉറപ്പാക്കാന്‍ ചുമതലപ്പെട്ട സംസ്ഥാന ആഭ്യന്തരവകുപ്പിന് ഗുരുതര വീഴ്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താലും രാഷ്‌ട്രപതി സഞ്ചരിച്ചിരുന്ന വ്യോമസേനാ
ഹെലികോപ്റ്റര്‍ പൈലറ്റിന്റെ പ്രാഗത്ഭ്യത്താലും സുരക്ഷാ ഉദ്യോഗസ്ഥരുടെ അതീവജാഗ്രതയിലും രാഷ്‌ട്രപതിയുടെ സന്ദര്‍ശനം അപകടരഹിതമായി പര്യവസാനിച്ചെങ്കിലും സംഭവിച്ച വീഴ്ചകള്‍ ആഴത്തില്‍ പഠിക്കേണ്ടതും ആവര്‍ത്തിക്കപ്പെടില്ലെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.
അയ്യപ്പ സന്നിധിയില്‍ ദര്‍ശനത്തിനെത്താന്‍ രാഷ്‌ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ചക്രം ലാന്‍ഡിങ് വേളയില്‍ പ്രമാടത്തെ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ പുതഞ്ഞത് അധികൃതര്‍ എത്ര ന്യായീകരിച്ചാലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പെട്ടന്ന് നിശ്ചയിച്ച ഒന്നായിരുന്നില്ല രാഷ്‌ട്രപതിയുടെ ശബരിമല സന്ദര്‍ശനം. ഒരുമാസം മുന്‍പേ സംസ്ഥാന സര്‍ക്കാരിനും ജില്ലാഭരണകൂടത്തിനും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനും ഇതുസംബന്ധിച്ച വിവരം ലഭിച്ചതാണ്. മലയോര ജില്ലയിലാണ് കാനനവാസന്റെ പുണ്യക്ഷേത്രം എന്നതിനാല്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലെടുക്കുന്നതില്‍, പ്ലാന്‍ എയ്‌ക്കൊപ്പം പ്ലാന്‍ ബി കൂടി തയാറാക്കി കുറ്റമറ്റ സംവിധാനം ഒരുക്കുന്നതില്‍ സംസ്ഥാനവും ജില്ലാ ഭരണകൂടവും ദേവസ്വംബോര്‍ഡും ഗുരുതര വീഴ്ചയാണ് വരുത്തിയത്.
വീഴ്ചയുണ്ടായില്ലെന്നു പറഞ്ഞ് കൈകഴുകുന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തിലുണ്ടായ ജാഗ്രതക്കുറവിനും ഉത്തരവാദിത്തമില്ലായ്‌മയ്‌ക്കും മറുപടി പറയേണ്ടതുണ്ട്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍. വാസവനും, സംഭവിച്ച പിഴവിനു രാഷ്‌ട്രത്തോടും രാഷ്‌ട്രപതിയോടും ക്ഷമാപണം നടത്തുകയായിരുന്നു വേണ്ടത്. അതായിരുന്നു ഉന്നതവും ധാര്‍മ്മികവും ഉചിതവുമായ നടപടി. സാംസ്‌കാരിക കേരളം പ്രതീക്ഷിച്ചതും അതാണ്.
രാഷ്‌ട്രപതി എത്തുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പു മാത്രമാണ് ഹെലിപ്പാഡിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. കനത്ത മഴയും കോടമഞ്ഞും സംബന്ധിച്ച കാലാവസ്ഥാ മുന്നറിയിപ്പ് മൂന്നുദിവസം മുന്‍പേ ലഭിച്ചിട്ടും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രമാടത്ത് ഹെലിപ്പാഡിന്റെ നിര്‍മാണം അന്നു തന്നെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എത്ര നിരുത്തരവാദപരവും അലംഭാവം നിറഞ്ഞതുമായ സമീപനമാണ് ഇക്കാര്യത്തില്‍ സംസ്ഥാനഭരണകൂടം കൈക്കൊണ്ടതെന്നു വ്യക്തമാവാന്‍ ഈ ഒരു കാര്യം മാത്രം മതി. ഹെലിപ്പാഡിന്റെ കോണ്‍ക്രീറ്റ് പ്രതലം ഉറയ്‌ക്കുംമുന്‍പേ കോപ്റ്റര്‍ ഇറക്കേണ്ടി വന്നു. ഉറയ്‌ക്കാത്ത കോണ്‍ക്രീറ്റില്‍ ഭാരമുള്ള കോപ്റ്റര്‍ ചക്രം താഴുമെന്ന അടിസ്ഥാന വസ്തുത പോലും അറിയാത്തവരെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കു സംസ്ഥാനം നിയോഗിച്ചതെന്നുവേണം കരുതാന്‍. ഇക്കാര്യത്തില്‍ സമഗ്രവും ആഴത്തിലുള്ളതുമായ അന്വേഷണം ആവശ്യമായി വരുന്നതും അതിനാലാണ്.
ഇക്കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല സുരക്ഷാ വീഴ്ചകള്‍. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഈ മാസം ആദ്യം അറിയിപ്പു കിട്ടിയിരുന്നതുകൊണ്ട് മറ്റൊരു സ്ഥലത്തുകൂടി കുറ്റമറ്റ ഹെലിപ്പാഡ് തയാറാക്കാന്‍ ആവശ്യത്തിനു സമയമുണ്ടായിരുന്നു. അതു സജ്ജമാക്കേണ്ട ഉത്തരവാദിത്തം പാലിക്കപ്പെടാഞ്ഞതിന്റെ കാരണം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയേ തീരൂ. കേന്ദ്രസംഘം ആവശ്യപ്പെട്ട ശേഷമാണ് ബദല്‍ ഹെലിപ്പാഡ് കണ്ടെത്താന്‍പോലും തുനിഞ്ഞതെന്നാണ് വിവരം. ഉറപ്പ് കുറഞ്ഞ പ്രതലത്തില്‍ അടിയന്തര സാഹചര്യത്തില്‍ കോപ്റ്റര്‍ ഇറക്കേണ്ടി വന്നാല്‍ അതിന് വാട്ടര്‍ ഡി വാട്ടേര്‍ഡ് കോണ്‍ക്രീറ്റാണ് ഉപയോഗിക്കേണ്ടതെന്ന വസ്തുതപോലും ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിച്ചില്ലെന്നത് വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നു. ജലാംശത്തെ അതിവേഗം വലിച്ചെടുത്ത് ഉറയ്‌ക്കുന്ന ഇത്തരം കോണ്‍ക്രീറ്റ് പോലും സെറ്റാകാന്‍ കുറഞ്ഞത് അഞ്ചു മണിക്കൂര്‍ വേണമെന്നിരിക്കെ പ്രമാടത്ത് സാധാരണ കോണ്‍ക്രീറ്റാണ് ഉപയോഗിച്ചത്. രാഷ്‌ട്രപതിയുടെ കോപ്റ്റര്‍ ഇറക്കുതിനുമുന്‍പ് മറ്റൊരു കോപ്റ്റര്‍ ഇറക്കി അപകടസാധ്യത പരിശോധിക്കാതിരുന്നതും വലിയ അലംഭാവമായി. പ്രമാടത്ത് നിന്നു പമ്പയിലേക്കു റോഡ് മാര്‍ഗ്ഗം ട്രയല്‍ റണ്‍ നടത്താതിരുന്നതാണ് മറ്റൊരു വീഴ്ച. മടക്കയാത്രയില്‍ മരം കടപുഴകി വഴിയില്‍ വീണതുമൂലം ഏഴുമിനിറ്റോളം രാഷ്‌ട്രപതിയുടെ യാത്ര തടസ്സപ്പെട്ടത് വേറൊരു വീഴ്ച. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും എത്തുമ്പോള്‍ പിഴവില്ലാത്ത സുരക്ഷയും ജാഗ്രതയും ഉറപ്പാക്കേണ്ടത് ആതിഥേയ സംസ്ഥാനത്തിന്റെ കടമയാണ്. അതില്‍ വന്ന വീഴ്ചയ്‌ക്ക് ഉത്തരവാദികള്‍ ആരായാലും അവര്‍ രാഷ്‌ട്രത്തോടു മറുപടി പറഞ്ഞേതീരൂ.
















