തിരുവനന്തപുരം: ഇടുക്കി നഴ്‌സിങ് കോളജ് സമരത്തിന്റെ പേരില്‍ സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തുന്നത് സിപിഎമ്മിന്റെ അധികാര ഹുങ്കും ധാര്‍ഷ്ട്യവും തുറന്നു കാണിക്കുന്നതാണെന്നും വിദ്യാര്‍ത്ഥി സമരങ്ങളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം ദിവ്യ പ്രസാദ്.
ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ സിപിഎം ജില്ലാ സെക്രട്ടറിയടക്കമുള്ള ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും കോളജില്‍ ലഭ്യമായിട്ടില്ല, ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളടക്കമുള്ളവരും പ്രതിഷേധിക്കുന്നത്.
നിലവില്‍ 120 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാമ്പസില്‍ പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് സ്വകാര്യ സ്‌കൂളിലെ ക്ലാസ് മുറികളിലാണ്. 18ന് കളക്ടറുടെ ഓഫീസില്‍ വിളിച്ച യോഗത്തില്‍ കളക്ടര്‍ പങ്കെടുക്കാതിരിക്കുകയും, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ ചെറുതോണിയിലെ ഓഫീസിലേക്ക് യോഗം മാറ്റുകയും ചെയ്തത് പ്രതിഷേധാര്‍ഹവും ഭരണ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ജനപ്രതിനിധിയോ അല്ലാത്ത സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫീസിലേക്ക് യോഗം മാറ്റിയത് എന്തിനെന്ന് സര്‍ക്കാരും പ്രിന്‍സിപ്പലും വ്യക്തമാക്കണം. പാര്‍ട്ടി ഓഫീസിലെ യോഗത്തിനെത്തിയ പ്രിന്‍സിപ്പലിനോടും രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളോടും ഭീഷണിയുടെ സ്വരത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി സംസാരിച്ചത്. ‘കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം’ എന്ന് വര്‍ഗീസിന്റെ പ്രസ്താവന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന സധാരണക്കാരോട് ഇടതുപക്ഷം സ്വീകരിക്കുന്ന ധാര്‍ഷ്ട്യ സമീപനത്തിന്റെ നേര്‍ച്ചിത്രമാണ്.
സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എന്തിന് ഇടപെടുകയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മന്ത്രി റോഷി അഗസ്റ്റിനും, യോഗം വിളിച്ചുകൂട്ടിയ കളക്ടറും ഇതില്‍ ഇടപെടാത്തത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമാണ്.
മന്ത്രി വാഗ്ദാനം ചെയ്ത പൈനാവിലുള്ള ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ദിവ്യ പ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു.
















