എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുസ്ലിം ലീഗിന്റെ വര്‍ഗീയ മുഖം തുറന്നുകാട്ടി നടത്തിയ വിമര്‍ശനങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് ഒന്‍പതര വര്‍ഷം അധികാരത്തിന് പുറത്തുനിന്നതിന്റെ കുറവ് പരിഹരിക്കാനും, മുസ്ലിങ്ങള്‍ക്ക് മുതല്‍ക്കൂട്ടാനുമാണെന്നും ലീഗ് നേതാവ് കെ. എം. ഷാജി പ്രസംഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളി ലീഗിനെ സംബന്ധിക്കുന്ന പല അപ്രിയ സത്യങ്ങളും തുറന്നുപറഞ്ഞത്. ഇതു പറയാന്‍ തെരഞ്ഞെടുത്ത സമയത്തോട് വിയോജിപ്പുള്ളവര്‍ക്കു പോലും ലീഗിനെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞത് നൂറ് ശതമാനവും സത്യമാണെന്ന് സമ്മതിക്കേണ്ടി വരും.
മതരാഷ്‌ട്രത്തില്‍ കുറഞ്ഞ യാതൊന്നുമല്ല മുസ്ലിം ലീഗിന്റെ ആത്യന്തിക ലക്ഷ്യം. ലീഗ് രൂപം കൊണ്ടതുതന്നെ ഇതിനുവേണ്ടിയാണെന്ന് അവര്‍ രാജ്യത്തെ വിഭജിച്ച് പാകിസ്ഥാന്‍ നേടിയെടുത്തതില്‍ നിന്നുതന്നെ വ്യക്തമാണല്ലോ. അധികാരവും സമ്പത്തും കൈക്കലാക്കി ഇനിയും ഒരു രാഷ്‌ട്ര വിഭജനം ഈ പാര്‍ട്ടി മനസ്സില്‍ കൊണ്ടുനടക്കുന്നു എന്നതാണ് സത്യം. ഇക്കാര്യത്തില്‍ ജമാ അത്തെ ഇസ്ലാമിയെ പോലുള്ള മതമൗലിക സംഘടനകളില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള ഭീകരസംഘടനകളില്‍ നിന്നും ലീഗ് വ്യത്യസ്തമല്ല. വ്യത്യസ്തമാണെന്ന് ലീഗുനേതാക്കളും അവരെ പ്രീണിപ്പിക്കുന്നവരും പറഞ്ഞു നടക്കുന്നുണ്ടെങ്കിലും അതൊക്കെ വെള്ളാപ്പള്ളി പറയുന്നതുപോലെ ഏറ്റവും വലിയ മതേതര കോമഡിയാണ്. ലീഗിന്റെ വര്‍ഗീയ രാഷ്‌ട്രീയത്തിന് രാഷ്‌ട്രീയമായും ഭരണപരമായും സാമൂഹ്യമായും സാമ്പത്തികമായും സാംസ്്കാരികമായും ഇരയായിക്കൊണ്ടിരിക്കുന്ന ഹിന്ദുസമൂഹത്തിന്റെ പ്രതിനിധിയായി വെള്ളാപ്പള്ളിയെ പോലെ ഒരാള്‍ രംഗത്തുവരുന്നത് വലിയ കാര്യം തന്നെയാണ്. മതത്തിന്റെ ശക്തികൊണ്ട് സാമൂഹ്യനീതി അട്ടിമറിക്കുന്നതില്‍ ലീഗ് വലിയ പങ്കാണ് വഹിക്കുന്നത്.
മുസ്ലിംലീഗിനെ കുറേക്കാലമായി കൊണ്ടുനടക്കുന്നത് കോണ്‍ഗ്രസാണ്. കേരളത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത് ലീഗാണെന്ന് പറയുന്നതാവും കൂടുതല്‍ ശരി. ബ്രിട്ടീഷുകാരുമായി ചേര്‍ന്നുള്ള ഗൂഢാലോചനയിലൂടെയും ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങളിലൂടെയും മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ നേടിയെടുക്കുകയാണ് മുസ്ലിം ലീഗ് ചെയ്തത്. ലീഗ് ചത്ത കുതിരയാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിട്ടുള്ളത് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം ഓര്‍ക്കാറുപോലുമില്ല. ലീഗ് മതേതര പാര്‍ട്ടിയാണെന്ന് ലീഗ് നേതാക്കളെക്കാള്‍ ഉച്ചത്തില്‍ പറയുന്നത് കോണ്‍ഗ്രസിന്റെ നേതാക്കളാണ്. ലീഗിന്റെ തനിനിറം തുറന്നുകാട്ടുന്ന വെള്ളാപ്പള്ളിയെ പിന്തുണയ്‌ക്കാന്‍ അവഗണിക്കപ്പെടുന്ന എല്ലാ ഹിന്ദുക്കള്‍ക്കും ബാധ്യതയുണ്ട്.
കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ കയറ്റിയാണ് വിമര്‍ശനമെങ്കിലും വെള്ളാപ്പള്ളി പറയുന്ന ഒരു കാര്യം വളരെ പ്രസക്തമാണ്. അവസരവാദ രാഷ്‌ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല എന്നതാണത്. അത്ഭുതപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. കാരണം വിഭജനത്തിന്റെ ഉത്തരവാദികള്‍ എന്ന നിലയ്‌ക്കുള്ള ലീഗിന്റെ അസ്പൃശ്യത പൂര്‍ണ്ണമായി ഇല്ലാതാക്കിയതും, മതവിഭാഗീയതയുടെ പേരില്‍ അവര്‍ക്ക് മലപ്പുറം ജില്ല നല്‍കിയതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇടതുസര്‍ക്കാരുമാണ്. പില്‍ക്കാലത്തും ലീഗിന്റെ ദേശവിരുദ്ധ മുഖം മറച്ചുവെച്ച് അവരെ ഇടതു പാര്‍ട്ടികള്‍ അധികാര പങ്കാളിയാക്കി. ലീഗിന് വര്‍ഗീയത പോരാ എന്നു പറഞ്ഞ് പിളര്‍ത്തി ഇബ്രാഹിം സുലൈമാന്‍ സേട്ട് രൂപീകരിച്ച പാര്‍ട്ടിയായ ഐഎന്‍എല്‍ ഇപ്പോഴും ഇടതുമുന്നണിയുടെ ഭാഗമാണ്. ലീഗിന്റെ വര്‍ഗീയതയെ തള്ളിപ്പറഞ്ഞല്ല ഐഎന്‍എല്‍ ഉണ്ടായത്. അതിന് തീവ്രത പോരെന്നാണ് അന്നും ഇന്നും ഐഎന്‍എല്‍ നിലപാട്. ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ ലീഗ് മാത്രമല്ല ആഗ്രഹിക്കുന്നത്. ലീഗിനെ മുന്നണിയിലെടുക്കാന്‍ സിപിഎമ്മിനും മോഹമുണ്ട്. ഇതിനുവേണ്ടി അണിയറ നീക്കങ്ങള്‍ പലതും നടന്നിട്ടുള്ളതുമാണ്. ഒരു ഭരണമാറ്റം ഉണ്ടാവുമെന്ന് കരുതിയാണ് ഇപ്പോഴത്തെ സ്ഥിതിയില്‍ ഇടതുമുന്നണിക്കൊപ്പം ലീഗ് പോകാത്തത്.
വിഭജനവാദം ഉയര്‍ത്തിയ മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങുകയാണ് കോണ്‍ഗ്രസ് ചെയ്തതെങ്കില്‍, പാകിസ്ഥാന്‍ വാദത്തെ സമ്പൂര്‍ണ്ണ മായി പിന്തുണയ്‌ക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. 1945-46 കാലത്ത് സെന്‍ട്രല്‍ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലീഗിനെ സമ്പൂര്‍ണ്ണമായി പിന്തുണയ്‌ക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 495 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് 440 ലും വിജയിക്കുകയുണ്ടായി. ചില കമ്യൂണിസ്റ്റ് കവികള്‍ ലീഗിന്റെ മതവാദത്തെ പുകഴ്‌ത്തി കവിതകള്‍ പോലും എഴുതി. പാകിസ്ഥാനു വേണ്ടി എങ്ങനെ ഫലപ്രദമായി വാദിക്കണമെന്ന് മുസ്ലിം ലീഗിനും മുഹമ്മദാലി ജിന്നയ്‌ക്കും ക്ലാസെടുത്തവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍. ഇതിന്റെ തുടര്‍ച്ചയായാണ് സ്വാതന്ത്ര്യം നേടിയതിനു ശേഷവും ലീഗുമായി ഇടതു പാര്‍ട്ടികള്‍ ബന്ധമുണ്ടാക്കിയത്. കേരളത്തില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ഐഎന്‍എല്ലുമായാണ് ബന്ധമെങ്കില്‍ തമിഴ്‌നാട്ടില്‍ മുസ്ലിം ലീഗുമായാണ്. ഇതും ഒരു മതേതര കോമഡിയാണ്.
ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മതരാഷ്‌ട്രവാദത്തെ, ഈ ശക്തികള്‍ ഏതു മുന്നണിയുടെ ഭാഗമായിരുന്നാലും സിപിഎമ്മും മുസ്ലിം ലീഗും ഒരേപോലെയാണ് പിന്തുണച്ചിട്ടുള്ളത്.
പലസ്തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിനെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനോട് ഇടതുപാര്‍ട്ടികളും മുസ്ലിം ലീഗും ഒരേ പോലെയാണ് അകലം പാലിച്ചത്. സമത്വമുന്നേറ്റ യാത്ര നടത്തിയപ്പോള്‍ വെള്ളാപ്പള്ളി മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയെന്നു പറഞ്ഞ് ലീഗും ഇടതു പാര്‍ട്ടികളും വലിയ കോലാഹലം ഉയര്‍ത്തുകയുണ്ടായി. അതേസമയം കെ.എം. ഷാജിയുടെ മതവെറി പ്രസംഗത്തെ വിമര്‍ശിക്കാന്‍ ഇരു പാര്‍ട്ടികളും തയ്യാറായതുമില്ല. ലീഗിന്റെ പാലത്തിലൂടെ സഞ്ചരിച്ചാല്‍ ഷാജിയുടെ മതവെറി പ്രസംഗത്തില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവെറി പ്രസംഗത്തിലേക്ക് വലിയ ദൂരമില്ല. കോണ്‍ഗ്രസിനോടും യുഡിഎഫിനോടും ആലോചിക്കാതെ അഞ്ചാംമന്ത്രിയെ പ്രഖ്യാപിച്ച പാരമ്പര്യം കേരളത്തിലെ മുസ്ലിംലീഗിനുണ്ട്.
ഇപ്പോഴവര്‍ ലക്ഷ്യമിടുന്നത് പണംവാരാന്‍ കഴിയുന്ന വകുപ്പുകള്‍ക്കു പുറമെ ഉപമുഖ്യമന്ത്രി പദവിയുമാണ്. രാഷ്‌ട്രീയമായി വിലപേശി കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ പിടിച്ചെടുക്കാന്‍ ലീഗ് തയ്യാറാവും. സംഘടനാപരമായി വ്യത്യസ്ത ചേരികളില്‍ നില്‍ക്കുന്ന ഇസ്ലാമിക മതമൗലികവാദ സംഘടനകളെയും തീവ്രവാദ സംഘടനകളെയും ഇതിനുവേണ്ടി കൂട്ടുപിടിക്കും. മലപ്പുറം മോഡലില്‍ മറ്റൊരു ജില്ല വേണമെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും ആവശ്യം ഇപ്പോള്‍ മുസ്ലിം ലീഗും ഏറ്റെടുത്തിരിക്കുകയാണല്ലോ. ഈ ശക്തികള്‍ ഒരു മുന്നണിയായി മത്സരിക്കുന്ന കാലവും വിദൂരമല്ല. വെള്ളാപ്പള്ളിയുടെ ലീഗ് വിമര്‍ശനം കോണ്‍ഗ്രസിനു മാത്രമല്ല, സിപിഎമ്മിനും ഇടതു പാര്‍ട്ടികള്‍ക്കും ഒരേപോലെ ബാധകമാണ്.
















